സംസ്ഥാനത്ത് നാളെ മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും. ആദ്യഘട്ടമെന്ന നിലയിൽ ആറ് സ്പെഷ്യൽ സർവീസുകളാണ് തുടങ്ങുക.യാത്രക്കാരെ ആരോഗ്യപരിശോധന നടത്തിയശേഷമാകും സ്റ്റേഷനിലേക്കു പ്രവേശിപ്പിക്കുക. പനിയുള്ളവരെ യാത്രചെയ്യാൻ അനുവദിക്കില്ല. എറണാകുളം-തിരുവനന്തപുരം പാതയിൽ നാളെ മുതൽ എല്ലാ ദിവസവും സ്പെഷ്യൽ ട്രെയിനുകൾ ഉണ്ടാകും. തിരുവനന്തപുരം സെൻട്രലിൽനിന്നു രാവിലെ 7.45-ന് പുറപ്പെടുന്ന സ്പെഷ്യൽ ട്രെയിൻ (06302) 12.30-ന് എറണാകുളത്ത് എത്തും.
എറണാകുളത്തുനിന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് പുറപ്പെടുന്ന തീവണ്ടി (06301) വൈകീട്ട് 5.30ന് തിരുവനന്തപുരത്ത് എത്തും. വേണാട് എക്സ്പ്രസാണ് പ്രത്യേക തീവണ്ടിയായി ഓടിക്കുന്നത്. തിരുവനന്തപുരത്തുനിന്നുള്ള യാത്രക്കാർക്ക് എറണാകുളത്തുനിന്നുള്ള മംഗള എക്സ്പ്രസ് കിട്ടുന്ന വിധത്തിലാണ് ഇവ ക്രമീകരിച്ചിട്ടുള്ളത്. ജൂൺ ഒന്നുമുതൽ ഒമ്പതുവരെ ഈ സമയക്രമം തുടരും. തിരുവനന്തപുരം, എറണാകുളം എന്നിവ കൂടാതെ കൊല്ലം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം എന്നിവയാണ് സ്റ്റോപ്പുകൾ.
10 മുതൽ മംഗള എക്സ്പ്രസിന്റെ മൺസൂൺ സമയക്രമത്തിന് ആനുപാതികമായി രാവിലത്തെ തീവണ്ടിയുടെ സമയം മാറും. തിരുവനന്തപുരം സെൻട്രലിൽനിന്നു രാവിലെ 5.15ന് പുറപ്പെടുന്ന തീവണ്ടി 9.45ന് എറണാകുളത്ത് എത്തും. ഉച്ചയ്ക്ക് ഒന്നിന് എറണാകുളത്തുനിന്നു മടക്കയാത്ര തുടങ്ങും. ഒരു എസി ചെയർകാറും 18 സെക്കൻഡ് ക്ലാസ് കോച്ചുകളുമുണ്ടാകും. ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. തിങ്കളാഴ്ച മുതൽ റെയിൽവേ സ്റ്റേഷൻ കൗണ്ടറുകളിലും ടിക്കറ്റ് ലഭിക്കും. സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുള്ള ഞായറാഴ്ചകളിൽ തിരുവനന്തപുരം ഡിവിഷനിലെ 11 റിസർവേഷൻ കൗണ്ടറുകളും പ്രവർത്തിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക