കൊല്ലം: പൊലീസ് കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ സൂരജിനെ വീണ്ടും ചോദ്യം ചെയ്തതില്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍. അടൂരിലെ വീട്ടിലെ സ്റ്റെയര്‍കെയ്സില്‍ ഉത്ര ആദ്യം കണ്ടത് അണലിയെത്തന്നെയാണെന്ന് സൂരജ് വ്യക്തമാക്കി. ചേരയായിരുന്നെന്നും താന്‍ കൊണ്ടിട്ട തല്ലെന്നുമായിരുന്നു സൂരജ് ആദ്യം പറഞ്ഞിരുന്നത്. പാമ്ബുപിടുത്തക്കാരന് സുരേഷാണ് അണലിയെ വീട്ടില്‍ എത്തിച്ച് നല്‍കിയത്. അമ്മയുടെയും സഹോദരിയുടെയും മുന്നില്‍ വച്ചാണ് സുരേഷ് പാമ്ബിനെ കൈമാറിയത്. സുരേഷ് തിരികെപ്പോയതിന് തൊട്ടുപിന്നാലെ പാമ്ബ് ചാക്കില്‍ നിന്നും പുറത്തേക്ക് ചാടി ഇഴഞ്ഞുപോയി. ഏറെ നേരമെടുത്ത് വളരെ ശ്രമകരമായിട്ടാണ് സൂരജുതന്നെ അന്ന് അണലിയെ ചാക്കിലാക്കി. ഇതോടെ അണലി എത്തിയ വഴി അമ്മയ്ക്കും സഹോദരിക്കും അറിയാമെന്ന് വ്യക്തമാവുകയാണ്. ഇത് അന്വേഷണത്തില്‍ നിര്‍ണ്ണായകമാകും.
വിറകുപുരയില്‍ ഒളിപ്പിച്ചുവച്ച അണലിയെ വീടിന്റെ സ്റ്റെയര്‍കെയ്സില്‍ കൊണ്ടിടുകയായിരുന്നു. ടൈല്‍സ് ഇട്ട സ്റ്റെയര്‍കെയ്സ് ആയതിനാല്‍ അണലി ഇഴഞ്ഞുപോയില്ല. ഈ സമയത്ത് ഉത്രയോട് മുകളിലത്തെ മുറിയില്‍ നിന്നും മൊബൈല്‍ ഫോണ്‍ എടുത്തുകൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. മുകളിലേക്ക് പോകുവാന്‍ പടി കയറിയപ്പോഴാണ് ഉത്ര പാമ്ബിനെക്കണ്ട് നിലവിളിച്ചത്. ഉടന്‍ സൂരജ് എത്തി അണലിയെ ചാക്കിനുള്ളിലാക്കി മാറ്റി. ഇതിനെ പിന്നീട് തുറന്നുവിട്ടാണ് ആദ്യം ഉത്രയെ ഉറങ്ങിക്കിടന്ന വേളയില്‍ കൊത്തിച്ചത്. അന്ന് ഉത്ര മരിക്കുമെന്നായിരുന്നു കരുതിയത്. ഇത് നടക്കാതെ പോയതോടെ അണലിക്ക് പകരം മൂര്‍ഖനെ തേടി. ഉത്ര കൊല്ലപ്പെട്ട ശേഷം സുരേഷിനെ വിളിച്ച് താന്‍ പാമ്ബിനെ വാങ്ങിയ കാര്യം ആരോടും പറയരുതെന്ന് പറയുകയും ചെയ്തു.
തന്റെ എല്ലാ നീക്കങ്ങളും സഹോദരിയുടെ അറിവോടെയാണെന്ന് സൂരജ് അന്വേഷണ സംഘത്തോട് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് സഹോദരിയെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യും. രക്ഷപെടാന്‍ അവസരമൊരുക്കിയതും നിയമ ഉപദേശം ലഭ്യമാക്കിയതുമൊക്കെ സഹോദരിയാണെന്ന് ചോദ്യം ചെയ്യലില്‍ സൂരജ് സമ്മതിച്ചിട്ടുണ്ട്. സഹോദരിയുടെ കൂട്ടുകാരെ ഇതിനായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരെ ഫോണ്‍ വിളിച്ചതിന്റെ രേഖകളും പൊലീസിന് ലഭിച്ചു. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകേണ്ട സാദ്ധ്യതകള്‍ അന്വേഷണ സംഘം തള്ളിക്കളയുന്നില്ല. എന്നാല്‍ മതിയായ തെളിവുകള്‍ ലഭ്യമായശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂ. സഹോദരിയെ കേസില്‍ രണ്ടാം പ്രതിയാക്കുന്നത് പൊലീസിന്റെ പരിഗണനയിലുണ്ട്. അണലി കടിച്ച ദിവസം വീട്ടില്‍ അമ്മ പായസം വച്ചിരുന്നു. ഈ പായസത്തില്‍ മയക്ക് ഗുളിക കലര്‍ത്തി നല്‍കിയത് പൊലീസിന് ബോധ്യമായിട്ടുണ്ട്.
ഉത്രയുടെ ശരീരത്തിലേക്ക് കുടഞ്ഞിട്ട മൂര്‍ഖന്‍ പാമ്ബിനെ ചെറിയ വടികൊണ്ടടിച്ച് വേദനിപ്പിച്ചാണ് കൊത്തിച്ചതെന്ന് സൂരജ് വെളിപ്പെടുത്തിയിരിക്കുകയാണ്. സൂരജിന്റെ സഹോദരിയെ ചോദ്യം ചെയ്യുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സൂരജിന്റെ സഹോദരിയുടെ ഇടപെടലില്‍ നേരത്തെ തന്നെ പൊലീസിന് സംശയമുണ്ടായിരുന്നു. സൂരജിനെ ഒളിപ്പിച്ച് താമസിപ്പിച്ചതിന് പിന്നിലെല്ലാം കളിച്ചത് സഹോദരിയായിരുന്നു. പൊലീസ് ഇക്കാര്യം അറിയാതിരിക്കാന്‍ ഇന്റര്‍നെറ്റ് കോള്‍ വരെ ഇവര്‍ ഉപയോഗിച്ചിരുന്നു. സൂരജിന്റെയും സഹോദരിയുടെയും വാട്സ്ആപ്പ് കോളുകളുടെ വിശദാംശങ്ങളെടുക്കാന്‍ ഫോറന്‍സിക് ലാബിന്റെ സഹായം പൊലീസ് തേടിയിട്ടുണ്ട്. ഉത്ര കൊല്ലപ്പെട്ട ശേഷം സൂരജ് ആദ്യം ഫോണ്‍ ചെയ്തത് പാമ്ബുപിടിത്തക്കാരനായ സുരേഷിനെയാണ്. സുഹൃത്ത് എല്‍ദോയുടെ ഫോണില്‍ നിന്നാണ് വിളിച്ചത്. കൊലയ്ക്ക് ശേഷം സഹോദരിയുടെ ഫോണില്‍ നിന്ന് വാട്സ്ആപ്പ് കോള്‍ വഴി കൂട്ടുകാരുമായി സംസാരിച്ച് അഭിഭാഷകനെ കാണാനുള്ള അവസരം അടക്കം ഒരുക്കിയതായും സൂരജ് പറഞ്ഞു.
അഭിഭാഷകന് നല്കിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സൂരജ് ആദ്യം മൊഴി നല്‍കിയത്. എന്നാല്‍ തെളിവുകള്‍ നിരത്തി ചോദ്യം ചെയ്തതോടെ യഥാര്‍ത്ഥ വിവരങ്ങള്‍ പറയുകയായിരുന്നു. അതേസമയം സൂരജിന്റെ മാതാപിതാക്കള്‍ക്കും സഹോദരിക്കുമെതിരെ ഗാര്‍ഹിക പീഡനത്തിന് പത്തനംതിട്ട പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവര്‍ ഉത്രയുടെ വീട്ടുകാര്‍ക്കെതിരെ നല്കിയ പരാതിയെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. ഉത്രയുടെ മരണം സംഭവിച്ച് ഒരാഴ്ച പിന്നിട്ടപ്പോള്‍ ഉത്രയുടെ അച്ഛനെയും സഹോദരനെയും കള്ളക്കേസില്‍ കുടുക്കാനും സൂരജ് ശ്രമിച്ചിരുന്നു. അമ്മയെ കെട്ടിയിട്ടെന്നും മര്‍ദ്ദിച്ചെന്നുമായിരുന്നു പരാതി. ഇതിന് പിന്നിലും സഹോദരിയുടെ ബുദ്ധിയുണ്ട്.
കൊലപാതകം മൂടിവയ്ക്കാനും സ്ത്രീധനമായി ലഭിച്ച സ്വര്‍ണാഭരണങ്ങള്‍ തിരികെ നല്കാതിരിക്കാനുമുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു ഇതെന്നാണ് അന്വേഷണസംഘം കരുതുന്നത്.ഉത്ര വിവാഹത്തിനണിഞ്ഞ 98 പവന്റെ ആഭരണങ്ങള്‍ മടക്കിനല്‍കണമെന്ന് മെയ് 14ന് വൈകിട്ട് അഞ്ചലിലെ വീട്ടില്‍ വച്ച് സൂരജിനോടും അമ്മ രേണുകയോടും ഉത്രയുടെ രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. സാദ്ധ്യമല്ലെന്ന് പറഞ്ഞ് ഇരുവരും വഴക്കുണ്ടാക്കി. ഇതിനിടെ മോഹാലസ്യപ്പെട്ടത് പോലെ രേണുക വീണു. ഉത്രയുടെ അച്ഛനും സഹോദരനും സൂരജും ചേര്‍ന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.പരിശോധനയില്‍ കുഴപ്പമില്ലെന്ന് കണ്ട് വീട്ടിലേക്ക് പോകാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചെങ്കിലും അഡ്മിറ്റ് ചെയ്യണമെന്ന് സൂരജ് വാശിപിടിച്ചു. സാദ്ധ്യമല്ലെന്ന് ഡോക്ടര്‍ അറിയിച്ചപ്പോള്‍ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യണമെന്നായി. ഇതിനും ഡോക്ടര്‍ തയ്യാറായില്ല.
ഇതിനിടെ, രേണുകയെ ഉത്രയുടെ വീട്ടില്‍ കെട്ടിയിട്ടിരിക്കുന്നതായി സൂരജ് അടൂരിലെ സുഹൃത്തുക്കളെ വിളിച്ചറിയിച്ചു. ഏഴംഗ സംഘം ജീപ്പില്‍ ഉത്രയുടെ വീട്ടിലെത്തിയപ്പോള്‍ സൂരജ് പറഞ്ഞത് കളവെന്ന് മനസിലായി. തുടര്‍ന്ന് ആശുപത്രിയിലെത്തിയ സുഹൃത്തുക്കള്‍ സൂരജിന്റെ നിര്‍ദ്ദേശ പ്രകാരം ഡോക്ടറെ കണ്ട് ഡിസ്ചാര്‍ജ് ചെയ്യരുതെന്ന് ആവശ്യപ്പെട്ടു. ആരുടെയോ നിര്‍ദ്ദേശം ഫോണിലൂടെ സൂരജിന് ലഭിച്ചത് പ്രകാരമായിരുന്നു ആശുപത്രിയിലെ നാടകം. ഇതിനുശേഷമാണ് ഉത്രയുടെ പിതാവ് വിജയസേനനും സഹോദരന് വിഷുവിനും ജോലിക്കാരനുമെതിരെ അഞ്ചല്‍ പൊലീസില്‍ സൂരജ് പരാതി നല്‍കിയത്. അന്ന് പൊലീസ് ഉത്രയുടെ വീട്ടിലും ആശുപത്രിയിലും അന്വേഷണം നടത്തിയിരുന്നു. ഉത്ര കൊലക്കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘവും ആശുപത്രിയിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. ഈ സമയത്തെ ഫോണ്‍ പരിശോധനയുടെ നിര്‍ണ്ണായകമാകും.
സൂരജിന്റെയും സുരേഷിന്റെയും കസ്റ്റഡി കാലാവധി നീട്ടിയിരിക്കുകയാണ് കോടതി. അഞ്ച് ദിവസത്തേക്കാണ് ഇവരുടെ കസ്റ്റഡി നീട്ടിയത്. മെയ് 25നാണ് പുനലൂര്‍ കോടതി പ്രതികളെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. തുടര്‍ന്ന് വിവിധയിടങ്ങളില്‍ തെളിവെടുപ്പ് നടത്തിയത്. സൂരജിനെ ചോദ്യം ചെയ്തതില്‍ നിന്ന് പല സുപ്രധാന വിവരങ്ങളും ലഭിച്ചതായി പൊലീസ് പറയുന്നു. ഇനിയും നിരവധി കാര്യങ്ങള്‍ സൂരജ് മറച്ചുവെക്കുന്നുവെന്നാണ് പൊലീസ് പറയുന്നത്. അതാണ് കസ്റ്റഡി കാലാവധി നീട്ടി നല്കാന് കാരണം.
അടൂരിലെ മരുന്നുകടയില്‍ നിന്ന് സൂരജ് വാങ്ങിയ ഉറക്കഗുളികകുടെ ബാച്ച് നമ്ബര്‍ തന്നെ സൂരജിന്റെ പക്കല്‍ നിന്നും പിടിച്ചെടുത്ത ഒഴിഞ്ഞ സ്ട്രിപ്പുകളില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. പാമ്ബിനെ കൊണ്ട് കടിപ്പിക്കും മുമ്ബ് ഉറക്ക ഗുളിക നല്‍കിയതായി ഇതോടെ ഉറപ്പായിരിക്കുകയാണ്. വന്‍ തുകയ്ക്ക് പോളിസി എടുത്തതായുള്ള സംശയങ്ങളിലാണ് പൊലീസ് പരിശോധന നടത്തുന്നത്. സമാനമായ രണ്ട് കേസുകള്‍ മഹാരാഷ്ട്രയില്‍ നടന്നതായി പൊലീസ് കണ്ടെത്തി. ഇക്കാര്യത്തിലും അന്വേഷണം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക