എറണാകുളം : ശക്തമായ നിയന്ത്രണങ്ങൾക്ക് ശേഷം സമൂഹത്തെ സജീവമാക്കി നിർത്തി കൊണ്ട് തന്നെ കോവിഡ് പ്രതിരോധം നടപ്പാക്കണമെന്ന് മന്ത്രി വി. എസ് സുനിൽകുമാർ പറഞ്ഞു. ജില്ലയിലെ ഇത് വരെയുള്ള കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സർവ കക്ഷി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിയെന്ന നിലയിലും സമൂഹമെന്ന നിലയിലും കോവിഡ് പടരാതിരിക്കാൻ പ്രത്യേക കരുതലും ശ്രദ്ധയും വേണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തു തന്നെ ഏറ്റവുമധികം സമർദമുണ്ടാക്കുന്ന ജില്ലയാണ് എറണാകുളം. ഒരു ഘട്ടത്തിൽ പൂജ്യത്തിൽ എത്തിയിരുന്ന രോഗികളുടെ എണ്ണം ഇപ്പോൾ 35 ആയി ഉയർന്നിരുക്കുകയാണ്. വിമാനങ്ങളിലും ട്രെയിനുകളിലും കപ്പലിലുമായി നിരവധി പേരാണ് ദിവസേന ജില്ലയിൽ എത്തുന്നത്. ദിവസേന 4000 ട്രക്കുകൾ ജില്ലയിൽ എത്തുന്നുണ്ട് . ട്രക്കുകളിൽ എത്തുന്ന ഡ്രൈവർമാർക്ക് പ്രത്യേക നിരീക്ഷണ സംവിധാനം ജില്ലയിൽ ഒരുക്കിയിട്ടുണ്ട്.
കോവിഡ് പ്രതിരോധത്തിൽ ജില്ലയിൽ നിന്നുള്ള ജന പ്രതിനിധികളുടെ ഇടപെടലുകൾ മാതൃകാപരം ആയിരുന്നു എന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പ്രശ്നങ്ങൾ ഇല്ലാതെ പഞ്ചായത്തുകളും ഫലപ്രദമായി ഇടപെടൽ നടത്തി.
ക്വാറന്റൈൻ സംവിധാനം വളരെ ഫലപ്രദമായിരുന്നെന്നും രോഗ നിയന്ത്രണത്തിൽ സുപ്രധാന പങ്ക് വഹിച്ചതായി മന്ത്രി അഭിപ്രായപ്പെട്ടു. വീടുകളിലെ നിരീക്ഷണം മുറികളിൽ മാത്രമാക്കാൻ ശ്രമിക്കണം. കുട്ടികൾ, പ്രായമായവർ തുടങ്ങിയവർക്കായി റിവേഴ്സ് ക്വാറന്റൈൻ ഉറപ്പാക്കണം. സമൂഹ വ്യാപന സാധ്യത നമുക്ക് ചുറ്റുമുണ്ടെന്ന് മറക്കരുതെന്നും മന്ത്രി പറഞ്ഞു.
വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ ഏതെങ്കിലും തരത്തിൽ ഉപദ്രവിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും.
രോഗികളുടെ എണ്ണം വർധിക്കുന്നതിൽ ആശങ്ക ഇല്ലെന്നും മറിച്ച് രോഗം എങ്ങനെ വന്നെന്ന അറിവില്ലായ്മ ആണ് ആശങ്ക പെടുത്തുന്നതെന്നും മന്ത്രി പറഞ്ഞു.
ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ പിന്തുടരണം. സുരക്ഷ കാര്യങ്ങളിൽ അയവ് വരുത്തരുത്.
മഴക്കാലം ആയതോടെ കോവിഡിന് ഒപ്പം തന്നെ ജല ജന്യ, കൊതുക് ജന്യ രോഗങ്ങൾ പകരുന്നത് തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി പറഞ്ഞു. കോവിഡ് പശ്ചാത്തലത്തിൽ ഉണ്ടാവുന്ന ഭക്ഷ്യക്ഷാമവും വിലക്കയറ്റം നിയന്ത്രിക്കാനും രൂപം നൽകിയ സുഭിക്ഷം പദ്ധതി പ്രാദേശിക കർഷക സഹകരണം ഉറപ്പാക്കി നടപ്പാക്കണം.
ഓൺലൈൻ ക്ലാസുകളുടെ ട്രയലുകൾ മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്നും എല്ലാ വിദ്യാർത്ഥികൾക്കും ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. 75% സർക്കാർ സബ്സിഡിയും 25% പഞ്ചായത്തുകളും മുടക്കി വിദ്യാർത്ഥികൾക്ക് സൗകര്യം ഉറപ്പാക്കാൻ സർക്കാർ ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്. സൗകര്യങ്ങൾ ഇല്ലാത്തവരെ പഞ്ചായത്ത് തലത്തിൽ കണ്ടെത്തും. ഒരു വിദ്യാർത്ഥിക്ക് പോലും സൗകര്യങ്ങൾ ഇല്ലാത്തതിന്റെ പേരിൽ അധ്യയനം മുടങ്ങുന്ന അവസ്ഥ ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു.
ജില്ലയിൽ പ്രളയ സാഹചര്യം ഒഴിവാക്കാനായി നടപ്പാക്കുന്ന ബ്രേക്ക് ത്രൂ പദ്ധതി നല്ല രീതിയിൽ മുന്നോട്ട് പോവുന്നതായി മന്ത്രി അറിയിച്ചു. ജോലികൾ പലതും പൂർത്തിയാക്കി കഴിഞ്ഞു. പറവൂർ മേഖലയിലെ പ്രളയ സാധ്യത പഠിക്കാനായി പ്രത്യേക സർവ്വേ പൂർത്തിയായിട്ടുണ്ട്. ബ്രേക്ക് ത്രൂ പദ്ധതിയിൽ ഉൾപ്പെടുത്തി പറവൂർ മേഖലയിലെ ശുചീകരണം പൂർത്തിയാക്കുമെന്നും ഇതിനായി 2.39 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രളയ സാഹചര്യങ്ങൾ നേരിടുന്നതിനായി എം. എൽ. എ മാരുടെ സഹായം ഉറപ്പ് വരുത്തിയിട്ടുണ്ട്. തഹസിൽദാർമാരെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി നിയോഗിച്ചിട്ടുണ്ട്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന പണത്തിനു ഒരു തരത്തിലും ചോർച്ച ഉണ്ടാവില്ലെന്ന് ഉറപ്പു വരുത്തിയിട്ടുള്ളതാണ്, പണം അർഹരിലേക്ക് എത്തുമെന്ന് ഉറപ്പ് നൽകുന്നതായും മന്ത്രി അറിയിച്ചു.
കളക്ടർ എസ്. സുഹാസ്, ജോൺ ഫെർണാണ്ടസ് എം. എൽ. എ(സി. പി. ഐ. എം ), പി. രാജു(സി. പി. ഐ ) എം. ടി നിക്സൺ(സി. പി. ഐ ), കുമ്പളം രവി (ജെ. ഡി. എസ് ), പി. കെ ജലീൽ (ഐ. യു. എം. എൽ ), അഡ്വ. ജെ. കൃഷ്ണ കുമാർ (ആർ. എസ്. പി ), എം. ബി നൗഷാദ് (കോൺഗ്രസ് (എസ് )), എം. എം. അശോകൻ (എൻ. സി. പി ), മുഹമ്മദ് ഷിയാസ് (ഐ. എൻ. സി ), എസ്. ജയകൃഷ്ണൻ (ബി. ജെ. പി ), അഡ്വ. അനിൽ ജോസ് കല്യാടൻ (കേരള കോൺഗ്രസ് (ബി )), തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക