കൊച്ചി : ലോക്ഡൗൺ കാലാവസ്ഥയിൽനിന്ന് ഏറെക്കുറെ പൂർവസ്ഥിതിയിലേക്കുള്ള മാറ്റത്തെ തുടർന്നു വിവിധ ബിസിനസ് മേഖലകളിൽ പ്രകടമായിട്ടുള്ള പ്രസരിപ്പിന്റെ പ്രാഥമിക ലക്ഷണങ്ങൾ പ്രതീക്ഷ നൽകുന്നു. ‘ഹൈ ഫ്രീക്വൻസി ഡേറ്റ’ എന്നു വിശേഷിപ്പിക്കപ്പെടുന്ന കണക്കുകൾ വിവിധ ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കുമുള്ള ഡിമാൻഡിൽ സാരമായ വർധനയ്ക്കു സാധ്യത സൂചിപ്പിക്കുന്നതായാണു വിപണി ഗവേഷരംഗത്തുള്ളവരുടെ വിലയിരുത്തൽ.
ചരക്കു ഗതാഗതത്തിന്റെ അളവ്, ഉൽപാദന ശാലകളിലെ വൈദ്യുതി ഉപഭോഗം, ഇ – വേ ബില്ലുകളുടെ എണ്ണം, ബാങ്ക് ഇടപാടുകളുടെ തോത്, പൊതു ഗതാഗത സൗകര്യം, ഇന്ധന വിൽപന, വ്യാപാരശാലകളിൽ എത്തുന്നവരുടെ സംഖ്യ എന്നിവയിലൊക്കെ അനുഭവപ്പെടുന്ന വർധനയുടെ കണക്കുകളെയാണു വിപണി ഗവേഷകർ ‘ഹൈ ഫ്രീക്വൻസി ഡേറ്റ’ എന്നു വിശേഷിപ്പിക്കുന്നത്. മേയ് അവസാന വാരത്തോടെ ഇവ മെച്ചപ്പെടാൻ തുടങ്ങിയിരുന്നു. കഴിഞ്ഞയാഴ്ച ആദ്യ ഘട്ടം ‘അൺലോക്’ ആരംഭിച്ചതോടെ ഡേറ്റ ഗണ്യമായി മെച്ചപ്പെട്ടിരിക്കുന്നു.
രണ്ടു മാസത്തിലേറെ നീണ്ട അടച്ചിടലിൽ ഉപഭോഗം മുടങ്ങിയതു മൂലം ഡിമാൻഡ് കുന്നുകൂടിയിരുന്നു. ഇതിനെയാണു ‘പെന്റ് അപ് ഡിമാൻഡ്’ എന്നു ഗവേഷകർ വിശേഷിപ്പിക്കുന്നത്. ഇപ്പോഴത്തെ നേരിയ ഉണർവിന് ഇതു സഹായകമായിട്ടുണ്ടെങ്കിലും ഇതു മാത്രമല്ല ഉത്തേജനമെന്നാണു വിലയിരുത്തൽ.
ലോക്ഡൗൺ കാലത്തു വരുമാനമില്ലാതെപോയവർ ഏറെയാണെങ്കിലും ‘വർക് ഫ്രം ഹോം’ മൂലം വളരെപ്പേർക്കു പല ചെലവിനങ്ങളും വേണ്ടിവന്നില്ല. വേതനത്തിന്റെ വലിയ പങ്കും സേവിങ്സ് അക്കൗണ്ടുകളിൽ അവശേഷിക്കുകയാണുണ്ടായത്. ഈ തുകയുടെ വലിയൊരളവ് ഇനി വരുന്ന നാളുകളിൽ വിപണിയിലെത്തുമെന്നും അനുമാനിക്കുന്നു.ബാങ്കുകൾ, മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ, ഭവന വായ്പ ഏജൻസികൾ, സ്വർണപ്പണയ രംഗത്തു പ്രവർത്തിക്കുന്ന കമ്പനികൾ തുടങ്ങിയവയിൽനിന്നു ലഭിക്കുന്ന കണക്കുകൾ വായ്പകളുടെ തിരിച്ചടവിലെ വർധന വ്യക്തമാക്കുന്നതാണ്.
കേന്ദ്ര സർക്കാരിന്റെ ക്രെഡിറ്റ് ഗാരന്റി സ്കീം അനുസരിച്ചു സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ) ക്കു ബാങ്കുകളിൽനിന്നു പണം വിതരണം ചെയ്തു തുടങ്ങി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ ആഴ്ച ഒറ്റ ദിവസംകൊണ്ടു 3000 കോടി രൂപ വിവിധ സംസ്ഥാനങ്ങളിലെ 22,000 യൂണിറ്റുകൾക്കായി വിതരണം ചെയ്യുകയുണ്ടായി. മറ്റു ബാങ്കുകളിൽനിന്നുള്ള കണക്കുകളും നിസ്സാരമല്ല. ജോലി നഷ്ടപ്പെട്ട പലർക്കും വീണ്ടും വരുമാനം നേടാൻ എംഎസ്എംഇ കളുടെ പ്രവർത്തനം മെച്ചപ്പെടുന്നതു സഹായകമാകും.
ഏതാനും ആഴ്ചകൾക്കുള്ളിൽ വിപണികളിൽ ഉത്സവകാല വിൽപനയുടെ കേളികൊട്ട് ഉയരും. വൻകിട കമ്പനികളിൽനിന്നുള്ള പ്രചാരണവും വിൽപന പ്രോത്സാഹന നടപടികളും കൂടുതൽ ഉപഭോക്താക്കളെ വിപണികളിലേക്ക് ആകർഷിക്കുമെന്നും ഗവേഷകർ കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക