മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കളിക്കാരനാണ് ഐ. എം വിജയൻ. ഇപ്പോഴിതാ അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷൻ പത്മശ്രീ പുരസ്കാര പട്ടികയിലേക്ക് വിജയന്റെ പേര് ആഭ്യന്തര വകുപ്പിന് നാമനിര്‍ദേശം ചെയ്തത്. പതിനേഴാമത്തെ വയസില്‍ കേരള പൊലീസിലൂടെയായിരുന്നു വിജയന്റെ കരിയറിന്റെ തുടക്കം. 1989ല്‍ ആദ്യമായി അദ്ദേഹം ഇന്ത്യക്കുവേണ്ടി അരങ്ങേറി. 1993, 1997, 1999 വര്‍ഷങ്ങളില്‍ രാജ്യത്തെ ഏറ്റവും മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു. 1999ല്‍ 13 കളികളില്‍ നിന്നും പത്തു ഗോളുകള്‍ വിജയന് അടിച്ചിരുന്നു. 2000 മുതല്‍ 2004 വരെ ഇന്ത്യന്‍ ടീമിനെ നയിച്ചതും വിജയനായിരുന്നു. 79 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും 40 ഗോളുകള്‍ നേടിയിട്ടുണ്ട്. ഫുട്ബോളിലെ ഏറ്റവും വേഗതയേറിയ ഗോളുകളിലൊന്നിന്റെ റെക്കോഡും വിജയന്റെ പേരിലാണ് എന്നത് ഏറെ അഭിമാനകരമാണ്. 2003-ല്‍ ഇന്ത്യയില്‍ നടന്ന ആഫ്രോ-ഏഷ്യന്‍ ഗെയിംസിൽ നാലു ഗോളുകൾ സ്വന്തമാക്കിയ വിജയന് ഏറ്റവും മികച്ച ഗോള്‍വേട്ടക്കാരനായി. അതായിരുന്നു അദ്ദേഹത്തിന്റെ ഇന്ത്യന്‍ കുപ്പായത്തിലെ അവസാന ടൂര്‍ണമെന്റ്. 2003ല്‍ രാജ്യം അര്‍ജുന അവാര്‍ഡ് നല്കി ഐ .എം വിജയനെ ആദരിച്ചിരുന്നു.
രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നാലാമത്തെ സിവിലിയന്‍ ബഹുമതിയാണ് പത്മശ്രീ. മോഹന്‍ ബഗാന്, കേരള പൊലീസ്, എഫ്.സി കൊച്ചിന്. ജെ.സി.ടി എന്നീ ക്ലബുകള്‍ക്ക് വേണ്ടിയും വിജയന് കളിച്ചിട്ടുണ്ട്. ബൂട്ടഴിച്ച ശേഷം പുതിയ താരങ്ങളെ വളര്‍ത്തിക്കൊണ്ടുവരാന്‍ അക്കാദമി സ്ഥാപിച്ചിട്ടുണ്ട് വിജയന്. അദ്ദേഹത്തിന് കീഴിൽ നിരവധി കായിക താരങ്ങളാണ് നാളെയുടെ പ്രതീക്ഷകളാകാൻ തയ്യാറെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക