പുല്പള്ളി: വയനാട് പുല്‍പ്പള്ളിയില്‍ കാണാതായ ആദിവാസി യുവാവിന്റെ മൃതദേഹം വന്യജീവി കൊന്നുതിന്ന നിലയില്‍ കാട്ടിനുള്ളില്‍ കണ്ടെത്തി. തലയും കാലുകളും ഒഴികെയുള്ള മറ്റു ശരീരഭാഗങ്ങളെല്ലാം പൂര്‍ണമായും തിന്നുതീര്‍ത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പുല്പള്ളി മണല്‍വയല്‍ ബസവന് കൊല്ലി സ്വദേശി ശിവകുമാറിന്റെ (24) മൃതദേഹമാണ് ചെതലയം റെയ്ഞ്ചിലെ കല്ലുവയല്‍ വനത്തിനുള്ളില്‍ കണ്ടെത്തിയത്.
ശിവകുമാറിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് ചൊവ്വാഴ്ച വൈകിട്ട് മുതല്‍ വനത്തിനുള്ളില്‍ വനപാലകരും പൊലീസും നാട്ടുകാരും തിരച്ചില്‍ നടത്തിയിരുന്നു. പ്രദേശം കടുവകളുടെ വിഹാര കേന്ദ്രമാണ്. അതുകൊണ്ടുതന്നെ മുളങ്കൂമ്ബ് ശേഖരിക്കാന്‍ വനത്തിലേക്ക് പോയപ്പോള്‍ കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് കൂടുതല്‍ പൊലീസെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച മുതല്‍ കാണാതായിട്ടും ശിവകുമാറിനായി തിരച്ചില്‍ നടത്താന്‍ താമസിച്ചു എന്നാണ് ആദിവാസി പ്രവര്‍ത്തകരുടെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക