കഴിഞ്ഞ ദിവസമാണ് ചൈനീസ് കടന്നുകയറ്റം ഇന്ത്യയിലെ ഇരുപത് സൈനികരുടെ ജീവനെടുത്തത്. ധീരജവാന്മാരുടെ വിയോഗത്തിൽ ഇന്ത്യയൊട്ടാകെ കണ്ണീരണിയുമ്പോഴാണ് മലപ്പുറം എസ്. പിക്ക് ചാനൽ അവതാരകക്കെതിരെ പരാതി ലഭിക്കുന്നത്. ചൈനീസ് കടന്നു കയറ്റം ഇന്ത്യൻ സൈന്യത്തിന്റെ വീഴ്ചയാണ് എന്ന പരാമർശം നടത്തിയ ആജ് തക് ചാനൽ അവതാരക ശ്വേത സിങ്ങിനെതിരെയാണ് മലപ്പുറം എസ്.പിക്ക് പരാതി ലഭിച്ചിരിക്കുന്നത്. കോൺഗ്രസ് നേതാവും ഡി.സി.സി ജനറല്‍ സെക്രട്ടറിയുമായ കെ.പി. നൗഷാദലിയാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
‘അതിർത്തിയിലെ ചൈനീസ് കടന്നു കയറ്റത്തിന് ഉത്തരവാദികൾ സൈന്യമാണ് എന്നും വീഴ്ചയ്ക്ക് മറുപടി പറയേണ്ടത് കേന്ദ്ര സർക്കാരല്ല, പകരം സൈന്യമാണ്’ എന്ന തരത്തിൽ ശ്വേത സിംഗ് പരാമർശം നടത്തിയെന്നും ഇത് സൈന്യത്തെ അപമാനിക്കുന്നതാണെന്നും നടപടി എടുക്കണമെന്നും നൗഷാദലി തന്റെ പരാതിയിൽ പറയുന്നു. ‘ഭരണഘടന 7 അനുഛേദം, ഷെഡ്യൂൾ 1 പ്രകാരം കേന്ദ്ര വിഷയമാണ് പ്രതിരോധം. അതിലുപരിയായി അതിർത്തിയിൽ ജീവൻ ത്യജിച്ച് ഇന്ത്യൻ സൈന്യം അടരാടുമ്പോൾ അവരെ ദുർബലരെന്നും, കാര്യക്ഷമതയില്ലാത്തവരെന്നും ആക്ഷേപിക്കുന്നത് ഈയവസരത്തിൽ അക്ഷന്തവ്യമായ അവഹേളനമാണ്. മുഴുവൻ ഭാരതീയന്റെയും വികാരത്തെ വ്രണപ്പെടുത്തുന്ന പരാമർശങ്ങൾക്കെതിരെ ഉചിതമായ നിയമ നടപടികൾ സ്വീകരിക്കണം’- നൗഷാദലി പരാതിയിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക