ന്യൂഡല്‍ഹി: പ്രധാനമന്ത്രിയെന്ന നിലയില്‍ നൂറുകണക്കിന് ചതുരശ്ര കിലോ മീറ്ററോളം ഇന്ത്യയുടെ ഭൂമി ചൈനയ്ക്ക് വിട്ടുകൊടുത്ത നേതാവാണ് മന്മോഹന് സിങ്ങെന്ന ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ ആരോപണത്തിന് മറുപടിയുമായി പി. ചിദംബരം.
ഞങ്ങളുടെ കാലത്തും കടന്നുകയറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഒരിഞ്ച് ഭൂമി പോലും ചൈനക്ക് വിട്ടുകൊടുക്കുകയോ ഒറ്റ ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന് നഷ്ടപ്പെടുകയോ ചെയ്തിട്ടില്ലെന്ന് ചിദംബരം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു മുന്‍ കേന്ദ്രമന്ത്രി കൂടിയായ ചിദംബരത്തിന്റെ മറുപടി.
‘2010-നും 2013-നുമിടെ ചൈന നടത്തിയ അറുനൂറോളം കടന്നുകയറ്റങ്ങള്‍ സംബന്ധിച്ച് മന്മോഹന് സിങ് വിശദീകരിക്കണമെന്ന് ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി.നഡ്ഡ ആവശ്യപ്പെട്ടിട്ടുണ്ട്. അതെ, കടന്നുകയറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഒരു തുണ്ട് ഭൂമി ചൈന കൈവശപ്പെടുത്തിയിട്ടില്ല. സംഘര്‍ഷത്തില്‍ ഒരു ഇന്ത്യന്‍ സൈനികനും ജീവന് നഷ്ടമായിട്ടില്ല.’ ചിദംബരം അറിയിച്ചു.
2015 മുതലുള്ള 2264 കടന്നുകയറ്റം സംബന്ധിച്ച് നിലവിലെ പ്രധാനമന്ത്രിയോട് വിശദീകരിക്കാന്‍ നഡ്ഡ ആവശ്യപ്പെടുക. പക്ഷേ അതിന് അദ്ദേഹത്തിന് ധൈര്യമുണ്ടാകുമെന്ന് താന്‍ കരുതുന്നില്ലെന്നും ചിദംബരം പറഞ്ഞു. ലഡാക്കിലെ ചൈനീസ് കടന്നുകയറ്റവും ഇന്ത്യന്‍ പ്രദേശത്തെ അധിനിവേശവും സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നതെന്നും ചിദംബരം കുറ്റപ്പെടുത്തി.
ഇന്ത്യ-ചൈന വിഷയം കൈകാര്യം ചെയ്യുന്നതില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് പ്രസ്താവനയിറക്കിയതിനെ തുടര്‍ന്നാണ് നഡ്ഡ ആരോപണമുന്നയിച്ച് രംഗത്തുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക