പുതിയ സിനിമകളുടെ ഷൂട്ടിങ്ങ് ഉടന്‍ വേണ്ടെന്ന നിര്‍മ്മാതാക്കളുടെ തീരുമാനത്തെ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് എം രഞ്ജിത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കി നാല് സിനിമകള്‍ പ്രഖ്യാപിച്ചതും സംവിധായകരായ ലിജോ ജോസ്, ഖാലിദ് റഹ്മാന്, ആഷിഖ് അബു എന്നിവര്‍ തങ്ങളുടെ ചിത്രങ്ങള്‍ ഷൂട്ടിങ് തുടങ്ങുമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് രഞ്ജിത്തിന്റെ പ്രതികരണം.
നിര്‍മ്മാതാക്കളുടെ തീരുമാനത്തെ അട്ടിമറിക്കാനാണ് ഈ പ്രഖ്യാപനങ്ങള്‍. അസോസിയേഷന് നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചത് സിനിമാവ്യവസായത്തിന്റെ പൊതുനന്മയ്ക്ക് വേണ്ടിയാണ്. കൊവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ മുന്നില്‍ പല ആവശ്യങ്ങളും വച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
ലോക്ഡൗണിൽ മുടങ്ങിയ 22 സിനിമകളുടെ ചിത്രീകരണത്തിന് ആദ്യ പരിഗണന, ഉയർന്ന പ്രതിഫലം വാങ്ങുന്ന താരങ്ങളും സാങ്കേതിക പ്രവർത്തകരും പ്രതിഫലം കുറയ്ക്കുക, പുതിയ ചിത്രങ്ങളുടെ ഷൂട്ടിങ് പിന്നീടു മതി തുടങ്ങിയ നിർദേശങ്ങളാണു പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മുന്നോട്ടു വച്ചത്. സിനിമാ വ്യവസായത്തിന്റെ പൊതുനന്മയ്ക്കു വേണ്ടിയാണ് നിർദേശങ്ങൾ. മറ്റൊരു തർക്കവും ആഗ്രഹിക്കുന്നില്ല. നിലച്ചുപോയ സിനിമകൾ ആദ്യം തീർത്ത് അവരെ സംരക്ഷിക്കേണ്ടതു നമ്മുടെ കടമയാണ്. എത്രനാൾ കഴിഞ്ഞു സിനിമകൾ റിലീസ് ചെയ്യാൻ കഴിയും എന്നറിയില്ല. കൊവിഡിന്റെ പശ്ചാത്തലത്തിൽ സർക്കാരിന്റെ മുന്നിൽ പല ആവശ്യങ്ങളും വച്ചിട്ടുണ്ട്. ജിഎസ്ടി – വിനോദ നികുതി ഇളവ് ഉൾപ്പെടെ. അതിലെല്ലാം തീരുമാനമാകാതെ പുതിയ സിനിമകൾ എടുത്തുവച്ചിട്ടു കാര്യമില്ല. ഒടിടിക്കു സെൻസർ വേണ്ട; തിയറ്ററും. അതിനോട് എതിർപ്പില്ല. വേറൊരു വിപണന രീതിയായി കണ്ടാൽ മതി. – പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം. രഞ്ജിത്
ഫിലിം ചേംബറിൽ ടൈറ്റിൽ രജിസ്റ്റർ ചെയ്യാതെ ചിത്രീകരണവുമായി മുന്നോട്ടു പോകുന്ന സിനിമകൾ നിലവിലെ വാണിജ്യ, വ്യവസായ പരിഗണനയും പരിരക്ഷയും ആവശ്യമില്ലാത്തവയായി കണക്കാക്കേണ്ടി വരുമെന്നു കേരള ഫിലിം ചേംബർ വ്യക്തമാക്കുന്നു. ചേംബറിൽ റജിസ്റ്റർ ചെയ്ത്, ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ പ്രോജക്ട് സമർപ്പിച്ചാണ് സിനിമയെടുക്കുന്നത്. വ്യക്തികൾക്ക് എന്തും തിരഞ്ഞെടുക്കാനുള്ള സാധ്യതയുള്ള നാട്ടിൽ ഒരു നിഷേധത്തെയും ചേംബർ പിന്തുണയ്ക്കില്ല. പക്ഷേ, പണം മുടക്കുന്നവർക്കു പ്രഥമ പരിഗണന നൽകിയേ മുന്നോട്ടു പോകാൻ കഴിയൂ. വെല്ലുവിളികൾ മുഴക്കാനോ ശക്തി പരീക്ഷിക്കാനോ ഉള്ള സ്ഥലമല്ല സിനിമാ വ്യവസായം. തൽക്കാലം പുതിയ സിനിമകൾ ആരംഭിക്കേണ്ടതില്ലെന്ന നിർദേശത്തിന്റെ കാരണം എന്താണെന്ന് പോലും അന്വേഷിക്കാതെയാണ് ചിലർ വെല്ലുവിളികൾ ഉയർത്തുന്നത് എന്നത് വേദനാജനകമാണ്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനത്തിനൊപ്പം ഒറ്റക്കെട്ടായി നിൽക്കണമെന്നും ചേംബർ പ്രസിഡന്റ് കെ.വിജയകുമാർ പറഞ്ഞു.
സംവിധായകരായ ആഷിഖ് അബു, ഖാലിദ് റഹ്മാന്, മഹേഷ് നാരായണന്, ലിജോ ജോസ് പെല്ലിശേരി എന്നിവരാണ് പുതിയ ചിത്രങ്ങള്‍ തുടങ്ങുന്നതായി അറിയിച്ചത്. ഷൈന്‍ ടോം ചാക്കോ നായകനായി ആഷിഖ് ഉസ്മാന്റെ നിര്‍മ്മാണത്തില്‍ ഖാലിദ് റഹ്മാന് ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങി. കൂടാതെ പുതിയ സിനിമയുടെ ഷൂട്ടിങ് തിയതി ആഷിഖ് അബുവും പ്രഖ്യാപിച്ചു. നവാഗതനായ ഹര്‍ഷദ് സംവിധാനം ചെയ്യുന്ന ഹാഗറാണ് ആഷിഖും റിമ കല്ലിങ്കലും ചേര്‍ന്ന് നിര്‍മിക്കുന്നത്.
കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് ജുലൈ അഞ്ചിനാണ് ഇതിന്റെ ചിത്രീകരണം തുടങ്ങുക.ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന പുതിയ ചിത്രവും ഉടൻ ഷൂട്ടിങ് ആരംഭിക്കും. മൊബൈലിൽ നിർമ്മിക്കുന്ന ഷോർട്ട് ഫിലിമാണ് ഇതെന്നാണ് വിവരം. സംവിധായകന് ലിജോ ജോസ് പെല്ലിശേരി നിർമ്മാതാക്കൾക്കെതിരെ സോഷ്യൽമീഡിയയിലൂടെ പോസ്റ്റിട്ട ശേഷമാണ് പുതിയ സിനിമ പ്രഖ്യാപിച്ചത്. എ എന്ന് പേരിട്ട ചിത്രം ജൂലൈ ഒന്നിനാണ് തുടങ്ങുന്നത്. ഇതിന് പുറമെ മലബാർ കലാപവും വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പോരാട്ടത്തെയും ആസ്പദമാക്കി നാല് സിനിമകളാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക