ചെന്നൈ∙ ചിക്കൻ ബിരിയാണി ലഭിക്കാത്തതിനെ തുടർന്നു യുവതി പെട്രോളൊഴിച്ചു തീ കൊളുത്തി മരിച്ചു. മഹാബലിപുരത്തു താമസിക്കുന്ന സൗമ്യ (28) യാണു ജീവനൊടുക്കിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: വീടിനടുത്തു തുറന്ന പുതിയ ഭക്ഷണശാലയിൽനിന്നു ബിരിയാണി വാങ്ങി നൽകാൻ ഭർത്താവ് മനോഹരനോടു (32) സൗമ്യ ആവശ്യപ്പെട്ടിരുന്നു.
പുതിയ കട തുറന്നതു പ്രമാണിച്ച് ഒന്നു വാങ്ങിയാൽ ഒന്നു സൗജന്യം എന്ന ഓഫർ നൽകിയിരുന്നു. എന്നാൽ ബിരിയാണി തീർന്നതിനാൽ കുസ്കയുമായാണു മനോഹരൻ മടങ്ങിയെത്തിയത്.
കുപിതയായ സൗമ്യ കുസ്ക കഴിക്കില്ലെന്നു വാശി പിടിച്ചതിനെത്തുടർന്നു അയൽക്കാർക്കു നൽകി മനോഹരൻ ജോലിക്കു പോയി. ഈ സമയത്താണു സൗമ്യ പെട്രോളൊഴിച്ചു തീ കൊളുത്തിയത്. മഹാബലിപുരത്തെ ശിൽപ നിർമാണ യൂണിറ്റിൽ ജോലി ചെയ്തുവരികയായിരുന്നു ഇരുവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക