ന്യൂഡൽഹി : ഗൽവാനിലെ ഏറ്റുമുട്ടലിൽ പരുക്കേറ്റു ചികിത്സയിൽ കഴിയുന്ന സൈനികരെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചതിനെ മോശമായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നതായി സൈന്യം. മോദിയുടെ സന്ദര്‍ശനത്തിനായി ചികിത്സാകേന്ദ്രം ഒരുക്കിയെന്ന പ്രചാരണം തെറ്റാണെന്ന് സൈന്യം പ്രസ്താവനയിൽ അറിയിച്ചു. ഇതുസംബന്ധിച്ച് അപകീർത്തകരവും തെളിവില്ലാത്തതുമായ ആരോപണങ്ങൾ ചിലർ ഉന്നയിക്കുന്നുണ്ട്.
ലേയിലെ സൈനിക ആശുപത്രിയിൽവച്ചാണ് പ്രധാനമന്ത്രി സൈനികരെ കണ്ടത്. പ്രധാനമന്ത്രി സൈനികരെ കണ്ട സ്ഥലം ആശുപത്രി സമുച്ചയത്തിന്റെ ഭാഗം തന്നെയാണ്. അടിയന്തരഘട്ടങ്ങളിൽ 100 വരെ കിടക്കകൾ ഉള്ള വാർഡായി ഉപയോഗിക്കാവുന്ന സ്ഥലമാണിത്. സൈനിക ആശുപത്രി കോവിഡ് ചികിത്സാ കേന്ദ്രമായി പ്രഖ്യാപിച്ചതിനു പിന്നാലെ പ്രോട്ടോക്കോൾ പ്രകാരം ഓഡിയോ–വിഡിയോ ഹാളായി പ്രവർത്തിച്ചിരുന്ന ഈ ഭാഗം ഐസേലഷൻ വാർഡായി മാറ്റിയിരുന്നു. ഗൽവാൻ ഏറ്റുമുട്ടലിൽ പരുക്കേറ്റ സൈനികരെ ആദ്യം മുതൽ ഇവിടെയാണ് ചികിത്സിച്ചിരുന്നത്.
കരസേനാ മേധാവി എം.എം.നരവനെ, മറ്റു സേനാ കമാൻഡർമാരെല്ലാം സൈനികരെ ഇവിടെയെത്തി സന്ദർശിച്ചിരുന്നതായും സൈന്യം വ്യക്തമാക്കി. പരുക്കേറ്റ സൈനികരുമായുള്ള മോദിയുടെ ആശയവിനിമയത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നതിനു പിന്നാലെ വിവിധ കോണുകളിൽനിന്നു വിമർശനം ഉയർന്നിരുന്നു. മെഡിസിൻ കാബിനറ്റ്, ഐവി, മറ്റ് മെഡിക്കൽ ഉപകരണങ്ങൾ എന്നിവ ചിത്രത്തിൽ കാണാത്തതിനാൽ ഇതു യഥാർഥ ആശുപത്രി അല്ലെന്നായിരുന്നു ആരോപണം. മുറിയുടെ മുകളിൽ പ്രൊജക്ടർ ഘടിപ്പിച്ചിരിക്കുന്നതും സൈനികർക്ക് പരുക്കേറ്റവരുടെ ലക്ഷണങ്ങൾ ഇല്ലാത്തതും ചിലർ ചൂണ്ടിക്കാണിച്ചു.വെള്ളിയാഴ്ച, തീർത്തും അപ്രതീക്ഷിതമായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കിൽ എത്തിയത്. സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത്, കരസേനാ മേധാവി ജനറൽ എം.എം. നരവനെ എന്നിവർക്കൊപ്പമാണ് പ്രധാനമന്ത്രി എത്തിയത്. അസാമാന്യ പോരാട്ടവീര്യം പുറത്തെടുത്ത സൈനികരെയോർത്ത് രാജ്യം അഭിമാനിക്കുന്നുവെന്ന് കര, വ്യോമ, ഐടിബിപി സേനാംഗങ്ങളെ അഭിസംബോധന ചെയ്തുള്ള അര മണിക്കൂർ പ്രസംഗത്തിൽ മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക