ജോസ് കെ മാണിയെ ഇടത് മുന്നണിയിലെടുക്കുന്ന കാര്യത്തിൽ സിപിഎമ്മും സിപിഐയും ചർച്ചയ്ക്ക്. വിഷയം എൽഡിഎഫിൽ ചർച്ച ചെയ്ത് ആവശ്യമെങ്കിൽ മാത്രം കേന്ദ്ര നേതൃത്വം ഇടപെടും.
ജോസ് കെ മാണിയെ മുന്നണിയിലെടുക്കുന്ന കാര്യത്തിൽ കടുത്ത വിമർശനമാണ് സിപിഐക്കുള്ളത്. ജോസ് കെ മാണിക്ക് മുന്നണിയിലേക്ക് വരണമെങ്കിൽ ആദ്യം സ്ഥാനങ്ങൾ രാജിവയ്ക്കണമെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. വിഷയം ഇടതുമുന്നണിയിൽ വലിയ തർക്കങ്ങൾക്ക് വഴിവെക്കുന്ന സാഹചര്യത്തിലാണ് ഇരുപാർട്ടികളുടെയും സംസ്ഥാന നേതാക്കൾ തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്.
യുഡിഎഫിനെ ദുർബലപ്പെടുത്തണമെന്നാണ് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം. ഇത് ഇടത് ഐക്യത്തെ ബാധിക്കാതെ ഉറപ്പാക്കണം. അതിനാൽ തന്നെ സിപിഐയുടെ വാദങ്ങൾ ചർച്ച ചെയ്ത ശേഷമേ വിഷയം എൽഡിഎഫിൽ ചർച്ചയ്ക്കെത്തൂ. ജോസ് കെ മാണിയെ മുന്നണിയിലെടുക്കുന്ന കാര്യത്തിൽ എൻസിപി അടക്കമുള്ള രാഷ്ട്രീയ കക്ഷികൾക്ക് എതിർപ്പുണ്ട്.
അതേസമയം ഇടത് മുന്നണിയില്‍ സിപിഎം – സിപിഐ ഭിന്നത രൂക്ഷമാകുന്നു. ജോസ് കെ മാണിയെ മുന്നണിയുടെ ഭാഗമാക്കാനുള്ള സിപിഎം നീക്കത്തിന് വലിയ തിരിച്ചടിയാണ് സിപിഐയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാട്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഐയെ പിണക്കി സിപിഎം മുന്നോട്ട് പോകാനും സാധ്യത കുറവാണ്.
പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം പല വിഷയങ്ങളിലും സിപിഎമ്മും സിപിഐയും പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. തര്‍ക്കങ്ങള്‍ക്ക് കൊറോണ കാലത്ത് ഉണ്ടായിരുന്ന ഇടവേള ജോസ് കെ മാണിയിലൂടെ ഇല്ലാതാവുന്നതാണ് രാഷ്ട്രീയ കേരളം കാണുന്നത്. ജോസ് വിഭാഗത്തെ കൂടെ കൂട്ടിയാല്‍ ഇടത് മുന്നണിയില്‍ നിന്ന് അകന്ന് നിന്നിട്ടുള്ള മധ്യകേരളത്തിലെ ക്രൈസ്തവ വോട്ട് പെട്ടിയിലാക്കാമെന്ന കണക്ക് കൂട്ടലിലാണ് സിപിഎം കേരള കോണ്‍ഗ്രസ് എമ്മിന് മുന്നില്‍ വാതില്‍ തുറന്നിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക