ന്യൂഡൽഹി: ഇന്ത്യ–ചൈന അതിർത്തിയിൽ പ്രശ്നം രൂക്ഷമായിരിക്കെ ചർച്ച നടത്തി ചൈന, പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രിമാർ. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷിയുമാണ് ചർച്ച നടത്തിയത്. പൊതുതാൽപര്യം സംരക്ഷിക്കുന്നതിന് പാക്കിസ്ഥാനും ചൈനയും ഒരുമിച്ചു നിൽക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ആവശ്യപ്പെട്ടു.
ദീർഘകാലമായി ചൈനയും പാക്കിസ്ഥാനും പരസ്പരം സഹകരിക്കുന്നവരാണെന്നും വാങ് യി സൂചിപ്പിച്ചു. കശ്മീർ, അഫ്ഗാനിസ്ഥാൻ, ദക്ഷിണ ഏഷ്യ എന്നിവിടങ്ങളിലെ സ്ഥിതിവിശേഷങ്ങളും ചർച്ചയായി. ചൈനയും പാക്കിസ്ഥാനും ഇന്ത്യക്കെതിരെ കൈകോർക്കുന്നു എന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് വിദേശകാര്യ മന്ത്രിമാർ ഫോൺ സംഭാഷണം നടത്തിയത്.
ഹോങ്കോങ് വിഷയത്തിൽ പാക്കിസ്ഥാൻ ചൈനയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നു. പാക്ക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷിക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. 2020 ജൂൺ വരെ ഇന്ത്യ–പാക് അതിർത്തിയിൽ 14 ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടത്. 88 പേർക്ക് പരുക്കേറ്റു.
2,432 തവണയാണ് പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. കശ്മീരിൽ നിയന്ത്രണ രേഖയിൽ പാക്കിസ്ഥാൻ പ്രകോപനം സൃഷ്ടിക്കുകയാണ്. ഇന്ത്യയും ചൈനയും തമ്മിൽ പ്രശ്നം രൂക്ഷമായതോടെ പാക്ക് അധിനിവേശ കശ്മീരിൽ പാക്കിസ്ഥാൻ കൂടുതൽ സൈനികരെ വിന്യസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക