വാളയാർ : സംസ്ഥാന അതിർത്തി കേന്ദ്രീകരിച്ചു വീണ്ടും കുഴൽപണ വേട്ട. വാളയാർ പൊലീസും ജില്ല ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നു നടത്തിയ വാഹന പരിശോധനയിൽ പിക്കപ്പ് വാനിൽ രേഖകളില്ലാതെ കടത്തിയ 45 ലക്ഷം രൂപ പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് കോയമ്പത്തൂർ ഈച്ചനാരി ഗംഗാനഗർ മാച്ചകൗണ്ടപാളയം സമ്പത്ത് കുമാർ (46), ചീരത്തോട്ടം ചെമ്മട്ടി കോളനി ബാലമുരുകഗുരുസാമി (40) എന്നിവരെ അറസ്റ്റ് ചെയ്തു.
കോയമ്പത്തൂരിൽ നിന്ന് തൃശൂരിലേക്കാണു പണം കൊണ്ടുപോയിരുന്നതെന്നാണ് പ്രതികളുടെ മൊഴി.പിടിയിലായ ഇരുവരും പണം കടത്തുന്ന ഇടനിലക്കാർ മാത്രമാണ്. ആരാണ് ഇവർക്ക് പണം കൈമാറിയതെന്നും ആർക്കാണു കൊണ്ടുപോയിരുന്നതെന്നുമുള്ള വിവരങ്ങൾ പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷമേ പറയാനാകൂ എന്നു പൊലീസ് പറഞ്ഞു.
കോയമ്പത്തൂർ വിമാനത്താവളം വഴിയെത്തിച്ചതാകാമെന്നും സംശയിക്കുന്നു. തൃശൂരിലേക്കുള്ള പച്ചക്കറിയെന്ന വ്യാജേനയാണ് പണം കടത്തിയിരുന്നത്. വാഹനത്തിൽ പച്ചക്കറിക്കു പകരം കാലിപ്പെട്ടികൾ മാത്രം. സംശയം തോന്നി പരിശോധിക്കുന്നതിനിടെ വാഹനത്തിന്റെ മുൻവശത്തെ സീറ്റിനടിയിലും പ്രതികളുടെ ജാക്കറ്റിനുള്ളിലുമായി പണം കണ്ടെത്തുകയായിരുന്നു. 500 രൂപയുടെ 62 കെട്ടും 2000 രൂപയുടെ 7 കെട്ടുമാണ് ഉണ്ടായിരുന്നത്.
ആദായ നികുതി വകുപ്പും എൻഫോഴ്സ്മെന്റ് വിഭാഗവും കേസ് അന്വേഷിക്കുമെന്നു പൊലീസ് അറിയിച്ചു. ഡിവൈഎസ്പി പി.മനോജ്കുമാർ, വാളയാർ സിഐ പി.എം.ലിബി, എഎസ്ഐ ജയകുമാർ, വിജയാനന്ദ്, രാജീവ്, ശ്രീരാംദാസ്, ഷിബു എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച വാളയാർ ടോൾപ്ലാസയ്ക്കു സമീപം നടന്ന സംയുക്ത പരിശോധനയിൽ 1.75 കോടി രൂപ പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക