തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 488 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 143 പേർക്ക് രോഗമുക്തി. രണ്ട് മരണം .മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്ത സമ്മേളനത്തിൽ ഈ കാര്യങ്ങൾ അറിയിച്ചത് .
തിരുവനന്തപുരത്ത് 66 വയസ്സുള്ള സെയ്ഫുദീൻ, എറണാകുളത്ത് 79 വയസ്സുള്ള പി.കെ. ബാലകൃഷ്ണൻ എന്നിവരാണ് മരിച്ചത്. ഈ രണ്ടുപേരുടെയും വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി അറിയിച്ചു. ഇന്നു രോഗം ബാധിച്ചവരിൽ 167 പേർ വിദേശത്തിനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് 76 പേർ. സമ്പർക്കം വഴി 234 പേർക്കാണ് രോഗം. ആരോഗ്യപ്രവർത്തകർ 2, ഐടിബിപി 2, ബിഎസ്എഫ് 2, ബിഎസ്സി 4.
നെഗറ്റീവ് ആയവര്‍, ജില്ല തിരിച്ച്
തിരുവനന്തപുരം 6
കൊല്ലം 26
പത്തനംതിട്ട 43
ഇടുക്കി 4
കോട്ടയം 6
ആലപ്പുഴ 11
എറണാകുളം 3
തൃശൂർ 17
പാലക്കാട് 7
മലപ്പുറം 15
കോഴിക്കോട് 4
കണ്ണൂർ 1
24 മണിക്കൂറിനിടെ 12,104 സാംപിളുകൾ പരിശോധിച്ചു. 1,82,050 പേർ നിരീക്ഷണത്തിലുണ്ട്. 3694 പേർ ആശുപത്രികളിൽ. ഇന്ന് മാത്രം 570 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു,. ഇതുവരെ ആകെ 2,33,709 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 6449 സാംപിളുകവുടെ പരിശോധന ഫലം വരണം. മുന്‍ഗണനാ ഗ്രൂപ്പുകളിൽനിന്ന് 73,768 സാംപിളുകൾ ശേഖരിച്ചു. 66,636 സാംപിളുകൾ നെഗറ്റീവ് ആയി. ഹോട്സ്പോട്ടുകൾ 195. പുതുതായി 16 ഹോട്സ്പോട്ടുകളാണ് നിലവിൽവന്നത്. സംസ്ഥാനത്താകെ രോഗവ്യാപനം വർധിക്കുന്നതിന്റെ സൂചനയാണ് ഇന്ന് ലഭിക്കുന്ന കണക്കുകൾ. തിരുവനന്തപുരത്ത് 69 പേർക്ക് ഇന്ന് രോഗം ബാധിച്ചു. 46 പേർക്ക് സമ്പർക്കം വഴി. അതിനു പുറമേ എവിടെനിന്ന് ബാധിച്ചു എന്ന് അറിയാത്ത 11 കേസുകളുണ്ട്. ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകൾ, ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകൾ, ബഫർ സോണുകൾ ഇവിടങ്ങളിൽ നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളും ശക്തമായി തുടരുന്നു.
ജില്ലയിലെ 9 തദ്ദേശ സ്ഥാപനങ്ങളിലായി 45 വാർഡുകളാണ് ഇതുവരെ കണ്ടെയ്ൻമെന്റ് സോണിലുള്ളത്. ഇവിടങ്ങളിൽ സാമൂഹിക അവബോധം വർധിപ്പിക്കുന്നതിന് നോട്ടിസ് വിതരണം, മൈക്ക് അനൗൺസ്മെന്റ്, സോഷ്യൽ മീഡിയ പ്രചരണം ഇവയെല്ലാം നടത്തുന്നു. കണ്ടെയ്ൻമെന്റ് പ്രദേശങ്ങളിൽ കോവിഡ് പ്രതിരോധ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി പൊലീസ്, റവന്യു, ആരോഗ്യ, ഉദ്യോഗസ്ഥരെ ഉൾക്കൊള്ളിച്ച് ക്വിക് റെസ്പോൺസ് ടീം രൂപീകരിച്ചു. ഈ സംഘം 24 മണിക്കൂറും പ്രവർത്തിക്കും. ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണിലേക്കുള്ള ചരക്കു വാഹന നീക്കം, വെള്ളം,. വൈദ്യുതി, തുടങ്ങി എല്ലാം സംഘം നിരീക്ഷിക്കും, പൊലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സംഘത്തിനൊപ്പം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഇന്നലെ വരെ ജില്ലയിലെ കണക്ക് അനുസരിച്ച് 1,88,28 പേർ വീടുകളിലും 1901 പേര് വിവിധ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലാണ്. ഇതുവരെ പൂന്തുറയിൽ 1366 ആന്റിജന്‍ പരിശോധന നടത്തി. 262 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. പരിശോധന തുടരുന്നു. 150 കിടക്കകകൾ ഉള്ള ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ അവിടെ സജ്ജാമാക്കും. മൊബൈൽ മെഡിസിന് ഡിസ്പെൻസറി യൂണിറ്റ് അവിടെ സജ്ജമാക്കിയിട്ടുണ്ട്. കൺട്രോൾ റൂമും ഹെൽപ് ഡെസ്കും മുഴുവൻ സമയവും പ്രവർത്തിക്കും. മാണിക്യവിളാകം, പൂന്തുറ, പുത്തൻപള്ളി വാർഡുകളിൽ രോഗവ്യാപനം കൂടുതലുള്ള സാഹചര്യത്തിലാണ് അവിടെ കൂടുതൽ കർക്കശ നിലപാടിലേക്ക് നീങ്ങിയത്. ഇത് ജനങ്ങൾക്കുണ്ടാകുന്ന പ്രയാസം കണക്കിലെടുത്താണ് ഓരോ കുടുംബത്തിനും 5 കിലോ അരി വീതം വിതരണം ചെയ്യാൻ തീരുമാനിച്ചത്.
മൂന്ന് വാർഡുകളിലും ആകെ 8110 കാർഡുടമകളാണ് ഉള്ളത്. അവിടെ നിത്യോപയോഗ സാധനങ്ങൾ എത്തിക്കുന്നതിന് അധിക സംവിധാനം ഏർപ്പാടാക്കി. ഇന്ന് ആലപ്പുഴ ജില്ലകളിലാണ് ഏറ്റവും കൂടുതൽ പുതിയ രോഗികളുള്ളത്. 87 പേർ. 87ൽ 51 പേർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലാണ്. താമരക്കുളം പഞ്ചായത്തിലെ ഐടിബിപി ക്യാംപ്, കായംകുളം മാർക്കറ്റ് ഇവ കേന്ദ്രീകരിച്ചാണ് കൂടുതൽ രോഗവ്യാപന സാധ്യത റിപ്പോർട്ട് ചെയ്തത്. ചെല്ലാനം ഹാർബറിൽ മത്സ്യ ബന്ധനത്തിന് പോയ ജില്ലയിലെ 2 മത്സ്യ തൊഴിലാളികൾക്കും ഇതിൽ ഒരാളുടെ കുടുംബത്തിനും രോഗം ബാധിച്ചു. താമരക്കുളം, നൂറനാട് മേഖലകളിലും കായംകുളത്തും തീരദേശ മേഖലയിലും കൂടുതൽ ജാഗ്രതയും നിയന്ത്രണവും ഏർപ്പെടുത്തി. നൂറനാട് ഐടിബിപി ക്യാംപില്‍ കോവിഡ് സ്ഥിരീകരിച്ചതിനാൽ ബാരക്കിലെ മുഴുവൻ പേർക്കും വ്യക്തിഗത ക്വാറന്റീന് ഉറപ്പാക്കും. ക്യാംപിന് പുറത്ത് വീടുകളിൽ കുടുംബമായി താമസിക്കുന്ന ഉദ്യോഗസ്ഥരെ ക്വാറന്റീനിൽ ആക്കി.
തീരദേശത്തെ രോഗവ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പ്രതിരോധ പ്രവർത്തനത്തിന് ആരോഗ്യ പ്രവർത്തകരെ സഹായിക്കാമൻ വിവിധ വകുപ്പ് ജീവനക്കാരെ കമ്യൂണിറ്റി സെന്ററിൽ നിയോഗിച്ചു. കൂടുതൽ ഫസ്റ്റ് ലൈൻ ട്രീറ്റ് മെന്റ് സെന്ററുകൾ തയാറാക്കും. പത്തനംതിട്ടയിൽ പുതുതായി രോഗം ബാധിച്ചത് 54 പേർക്കാണ്. 25 സമ്പർക്കം. പത്തനംതിട്ട മുനിസിപ്പാലിറ്റിയില്‍ കണ്ടെയ്ന്മെന്റ് സോണിൽ നടത്തിയ റാപിഡ് ആന്റിജൻ ടെസ്റ്റിൽ ജൂലൈ 10ന് നാലു പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇവർ മുൻപ് രോഗം ബാധിച്ചവരുമായി സമ്പർക്കമുള്ളവരാണ്. മലപ്പുറത്ത് 51 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 27 ഉം സമ്പർക്കം വഴി. മലപ്പുറത്ത് 4 ക്ലസ്റ്ററുകളാണ്. സമ്പർക്കം വഴി പല മേഖലകളിലും രോഗവ്യാപനം ഉണ്ടാകുന്നതിനാൽ ജില്ല അതീവജാഗ്രതയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക