കോഴിക്കോട് : സ്വർണക്കടത്ത് സംഘങ്ങളുമായുള്ള സിപിഎമ്മിന്റെ പഴയ ബന്ധങ്ങളും എൻഐഎ അന്വേഷണ പരിധിയിൽ വരണമെന്ന് ആർഎംപി നേതാവും ടി.പി. ചന്ദ്രശേഖരന്റെ വിധവയുമായ കെ.കെ. രമ. സ്വർണക്കടത്തിലൂടെ ലഭിക്കുന്ന ലാഭത്തിന്റെ ഒരു പങ്ക് സിപിഎമ്മിന്റെ ക്വട്ടേഷൻ സംഘത്തെ വളർത്താനും സംരക്ഷിക്കാനുമാണ് പാർട്ടി നേതൃത്വം ഉപയോഗിക്കുന്നത് എന്ന് സംശയിക്കണമെന്നും ഇവർ ആരോപിക്കുന്നു.
ഒളിവിലിരിക്കെ ഫോൺ വിളിച്ചു; എല്ലാവരും പെടുത്താൻ ശ്രമിക്കുകയാണെന്ന് പറഞ്ഞ് കരഞ്ഞു: സന്ദീപിന്റെ അമ്മ
സ്വർണക്കടത്തുകാരുടെ സിപിഎം ബന്ധം പുതിയ സംഗതിയല്ലെന്നു നേരത്തെ തെളിയിക്കപ്പെട്ടതാണ്. ടിപിയെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ കഴിയുമ്പോൾ കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്ന പി. മോഹനനെ ഫയാസ് ജയിലിൽ സന്ദർശിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതാണ്. അന്ന് മാധ്യമങ്ങൾ വാർത്ത റിപ്പോർട്ടു ചെയ്തെങ്കിലും ഗൗരവമായ അന്വേഷണം നടന്നില്ലെന്നും രമ കുറ്റപ്പെടുത്തുന്നു.
കൊടി സുനി ഉൾപ്പടെയുള്ള ക്രിമിനലുകൾ ജയിലിൽനിന്ന് രാജ്യാന്തര സ്വർണക്കടത്ത് സംഘവുമായി ബന്ധപ്പെടുന്നതിന്റെ വിവരം പുറത്തു വരികയും കേസുകൾ റജിസ്റ്റർ ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടതന്നെ ഈ വിഷയങ്ങളെല്ലാം എൻഐഎ അന്വേഷണ പരിധിയിൽ വരണമെന്നും അവർ ആവശ്യപ്പെടുന്നു.
കെ.കെ.രമ സമൂഹമാധ്യമത്തിലിട്ട കുറിപ്പിന്റെ പൂർണ രൂപം:
സ്വർണ കള്ളക്കടത്തിന്റെ ലാഭത്തില്‍ ഒരു പങ്ക് തങ്ങളുടെ ക്വട്ടേഷൻ സംഘങ്ങളെ വളർത്താനും സംരക്ഷിക്കാനുമാണ് സിപിഎം നേതൃത്വം ഉപയോഗിക്കുന്നതെന്ന് ന്യായമായും സംശയിക്കേണ്ടി വരുന്നു. സ്വർണ കള്ളക്കടത്തുകാരുമായി സിപിഎം നേതാക്കൾക്കുള്ള ബന്ധം ഇന്നോ ഇന്നലെയൊ തുടങ്ങിയതല്ലെന്നത് നിരവധി തവണ തെളിയിക്കപ്പെട്ടതുമാണല്ലോ.
ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ റിമാൻഡിൽ കഴിയുമ്പോൾ സിപിഎമ്മിന്റെ ഇപ്പോഴത്തെ കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനനെ കുപ്രസിദ്ധ സ്വർണ കടത്തുകാരൻ ഫയാസ് ജയിലിൽ സന്ദർശിച്ചിരുന്നതിന്റെ CCTV ദൃശ്യങ്ങള്‍ നിരവധി മാധ്യമങ്ങളാണ് അന്ന് പുറത്തുവിട്ടത്. കുറച്ചു ദിവസത്തെ വാര്‍ത്തയും വിവാദവുമായി ആ വിഷയം തേഞ്ഞുമാഞ്ഞു പോയതല്ലാതെ വളരെ ഗൗരവമേറിയ ആ സംഭവത്തെ കുറിച്ച് പിന്നീട് ഒരു അന്വേഷണവും നടന്നില്ല എന്നതാണ് വസ്തുത.
ടിപി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന കൊടിസുനിയെ പോലുള്ള സിപിഎം നേതൃത്വത്തിന്റെ വിശ്വസ്തരായ കൊടും ക്രിമിനലുകള്‍ ജയിലിനകത്ത് നിന്നുപോലും രാജ്യാന്തര സ്വര്‍ണ്ണ കള്ളക്കടത്തില്‍ ഫോണ്‍വഴി ഇടപെടുന്നതിന്റെ ഞെട്ടിപ്പിക്കുന്ന തെളിവുകളും അതു സംബന്ധിച്ച കേസുകളും റജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുമുണ്ട്. കേരളത്തിലേക്ക് നടക്കുന്ന സ്വര്‍ണ്ണക്കള്ളക്കടത്തുമായി സിപിഎം നേതാക്കളുടേയും പാര്‍ട്ടി ക്രിമിനലുകളുടേയും ബന്ധം കൃത്യമായും വ്യക്തമാണെന്നിരിക്കെ ഗൗരവമേറിയ ഈ വിഷയങ്ങളെല്ലാം സമഗ്രമായി തന്നെ അന്വേഷിക്കപ്പെടുന്നതിന് ഇപ്പോള്‍ എന്‍ഐഎ നടത്തുന്ന അന്വേഷണത്തില്‍ ഇക്കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തപ്പെടേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക