കോവിഡ് വ്യാപനത്തെ പ്രതിരോധിക്കുന്നതിൻറെ ഭാഗമായി ഒമാനിൽ രാജ്യ വ്യാപക ലോക്ഡൗൺ നിലവിൽ വന്നു. 15 ദിവസം അടച്ചിടാനാണ് ഒമാന് സുപ്രിം കമ്മറ്റിയുടെ തീരുമാനം.
സുൽത്താൻ സായുധ സേനയും റോയൽ ഒമാൻ പൊലീസും ചേർന്ന് ഒമാനിലെ മുഴുവൻ ഗവർണറേറ്റുകളും അടച്ചു. ആഗസ്റ്റ് എട്ട് ശനിയാഴ്ച വരെ രാത്രി ഏഴു മുതൽ പുലർച്ചെ ആറുവരെ എല്ലാ ഗവർണറേറ്റുകളിലും പൂർണമായ സഞ്ചാരവിലക്കും പ്രാബല്യത്തിലുണ്ടാകും. രാത്രി സമയം കാൽനടയാത്രയും അനുവദനീയമല്ല.
ലോക്ഡൗൺ നിയമങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് നൂറ് റിയാൽ പിഴ ഈടാക്കും. ഗവർണറേറ്റുകൾക്കിടയിലെ യാത്ര ലോക്ഡൗൺ കാലയളവിൽ അനുവദിക്കില്ല. സൂപ്പർമാർക്കറ്റുകളും കച്ചവടസ്ഥാപനങ്ങളും ഷോപ്പിങ്മാളുകളുമെല്ലാം പ്രവർത്തന സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്.
രാത്രി എമർജൻസി സേവനങ്ങൾ, അത്യാവശ്യ ഉത്പന്നങ്ങളുടെ ഗതാഗതം തുടങ്ങിയവയാണ് അനുവദനീയമായിട്ടുള്ളത്. വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ ടിക്കറ്റ് അടക്കം രേഖകൾ കാണിച്ചാൽ യാത്ര അനുവദിക്കുകയും ചെയ്യും. ലോക്ഡൗണിന്റെ ഭാഗമായി പ്രധാന റോഡുകളിലടക്കം പൊലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക