നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മുംബൈ പൊലീസിന്റെ അന്വേഷണത്തിൽ വീഴ്ച ഉണ്ടെന്ന് ആരോപിക്കുന്നവർ തെളിവു കൊണ്ടുവരട്ടെ എന്ന ഉദ്ധവിന്റെ പ്രസ്താവനയോട് സുശാന്തിന്റെ കുടുംബ അഭിഭാഷകൻ വികാസ് സിങ് പ്രതികരിച്ചതിങ്ങനെ: ‘മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് നിയമം അറിയില്ല. ക്രിമിനൽ കേസിൽ പ്രോസിക്യൂഷനാണ് തെളിവു ശേഖരിക്കേണ്ടത് പരാതിക്കാരല്ല’- അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിഹാർ പൊലീസ് സംഘം ഇന്നലെ സംവിധായകൻ റൂമി ജെഫ്രിയെ വസതിയിൽ എത്തി ചോദ്യം ചെയ്തു. ഇതിനിടെ സുശാന്തിന്റെ കാമുകിയായിരുന്ന റിയ ചക്രവർത്തിയുടെ ഹർജിയ്ക്ക് എതിരെ മഹാരാഷ്ട്ര സർക്കാരും സുശാന്തിന്റെ കുടുംബവും സുപ്രീംകോടതിയിൽ തടസ്സ ഹർജി നൽകി. ബിഹാർ പൊലീസ് റജിസ്റ്റർ ചെയ്ത കേസ് മുംബൈ പൊലീസിന് കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് റിയ സുപ്രീകോടതിയെ സമീപിച്ചത്.
ബിഹാർ പൊലീസ് സംഘത്തോട് മുംബൈ പൊലീസ് സഹകരിക്കുന്നില്ലെന്ന പ്രചാരണം വെറും അഭ്യൂഹങ്ങൾ മാത്രമാണെന്ന് ബിഹാർ ഡിജിപി ഗുപ്തേശ്വർ പാണ്ഡെ ഇന്നലെ പറഞ്ഞു. സുശാന്തിന്റെ അടുത്ത സുഹൃത്ത് മഹേഷ് ഷെട്ടി, മുൻ കാമുകി അങ്കിത ലോഖണ്ഡെ, സുശാന്തിന്റെ സഹോദരി മീതു സിങ്, പാചകക്കാരൻ അശോക്, നടനെ വിഷാദത്തിനു ചികിത്സിച്ചിരുന്ന ഡോ.കേശി ചാവ്ഡ എന്നിവരെ ബിഹാർ സംഘം ചോദ്യംചെയ്തിട്ടുണ്ട്. ഇവരുടെ മൊഴി രേഖപ്പെടുത്തി.
കേസ് അന്വേഷിക്കാൻ ബിഹാർ പൊലീസ് പര്യാപ്തമാണെന്നും സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ഡിജിപി പറഞ്ഞു. ആവശ്യമെങ്കിൽ ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥനെ മുംബൈയിലേക്ക് അയയ്ക്കുമെന്നും അറിയിച്ചു.
സുശാന്തിന്റെ വീട്ടുജോലിക്കാരെ ബിഹാർ പൊലീസ് ഉടൻ ചോദ്യം ചെയ്യും. കേസ് രേഖകൾ കൈമാറണമെന്ന് മുംബൈ പൊലീസിനോട് ബിഹാർ സംഘം അഭ്യർഥിച്ചു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് തേടി മുംബൈ കൂപ്പർ ആശുപത്രിയും സംഘം സന്ദർശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക