പേമാരിയില്‍ മൂന്നാര്‍ രാജമലയ്ക്ക് സമീപം പെട്ടിമുടിയില്‍ വന്‍ദുരന്തം. മണ്ണിടിഞ്ഞ് തേയിലത്തോട്ടത്തിലെ ലയങ്ങള്‍ക്കുമേല്‍ വീണ് 15 പേര് മരിച്ചു. 66 പേരെ കാണാതായി. 16 പേരെ രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചതില്‍ നാലുപേരുടെ നിലഗുരുതരമാണ്. ഇന്ന് പുലര്‍ച്ചയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. എന്നാല്‍ വിവരം പുറം ലോകം അറിഞ്ഞത് രാവിലെ ഏഴരയോടെയാണ്. തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ശ്രമം തുടങ്ങിയത്.
സ്ഥലത്തുണ്ടായിരുന്ന വാഹനങ്ങള്‍ മണ്ണിനടിയിലാകുകയും ബി.എസ്.എന്‍.എല്‍ മൊബൈല്‍ ടവര്‍ തകരാറിലാകുകയും ചെയ്തതാണ് വിവരം പുറത്തറിയാന്‍ വൈകിയത്. ആളുകള്‍ കിലോമീറ്ററുകള്‍ നടന്നെത്തി ഫോറസ്റ്റ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. മണ്ണും കൂറ്റന്‍ പാറകളും വന്ന് 30 മുറികളുള്ള നാല് ലയങ്ങള്‍ പൂര്‍ണമായി മൂടി. അപകടസമയത്ത് എണ്‍പതോളം പേര് ലയങ്ങളിലുണ്ടായിരുന്നുവെന്നാണ് വിവരം.
കുത്തൊഴുക്കുളള സമീപത്തെ തോട്ടിലേക്കെത്തിയ മണ്ണിടിച്ചിലില്‍ ആളുകള്‍ ഒഴുകിപ്പോകാനുളള സാധ്യതയുമുണ്ട്. കനത്തമഴ തുടരുന്നതും കൂറ്റന്‍പാറകള്‍ നീക്കേണ്ടതും രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്കരമാക്കുന്നു. ദേശീയദുരന്തനിവാരണ സേനയടക്കം തിരച്ചിലിനായി കൂടുതല്‍ സേന സ്ഥലത്തേക്ക് എത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക