ജീവിച്ചിരുന്ന കാലത്ത് ലഭിച്ചിരുന്നതിനേക്കാൾ പ്രശസ്തിയാണ് മരണത്തിനു ശേഷം ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന് ലഭിക്കുന്നതെന്ന് എൻ സി പി നേതാവും മുതിർന്ന ക്രിമിനൽ അഭിഭാഷകനുമായ മജീദ് മേമൻ. ട്വിറ്ററിലാണ് മജീദ് മേമൻ ഇക്കാര്യം പങ്കുവെച്ചത്. അതേസമയം, സോഷ്യൽ മീഡിയയിൽ നിരവധിയാളുകളാണ് മേമന്റെ അഭിപ്രായത്തിന് എതിരെ രംഗത്തെത്തിയിരിക്കുന്നത്.
“മരണശേഷം ലഭിച്ചയത്രയും പ്രശസ്തി ജീവിത കാലത്ത് സുശാന്ത് സിംഗ് രാജ്പുതിന് ലഭിച്ചിരുന്നില്ല. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാളും യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിനേക്കാളും അധികം സ്ഥലമാണ് മാധ്യമങ്ങളിൽ സുശാന്തിന് ഇക്കാലത്ത് ലഭിക്കുന്നത്” – തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ മേമൻ കുറിച്ചു.
ഒരു കുറ്റകൃത്യം അന്വേഷണഘട്ടത്തിൽ ആയിരിക്കുമ്പോൾ രഹസ്യാത്മകത കാത്തു സൂക്ഷിക്കേണ്ടതുണ്ട്. സുപ്രധാന തെളിവുകൾ ശേഖരിക്കുന്ന നടപടിക്കിടയിൽ എല്ലാ സംഭവ വികാസങ്ങളും പരസ്യപ്പെടുത്തുന്നത് സത്യത്തെയും നീതിയെയും ബാധിക്കും” – അദ്ദേഹം പറഞ്ഞു. സമ്മിശ്ര പ്രതികരണമാണ് അദ്ദേഹത്തിന്റെ പോസ്റ്റുകൾക്ക് ലഭിച്ചത്. നിരവധി പേരാണ് അദ്ദേഹത്തിന്റെ അഭിപ്രായത്തിനെതിരെ രംഗത്തെത്തിയത്.
തനിക്കെതിരെ വന്ന കമന്റുകൾ മറുപടിയുമായി മേമൻ വീണ്ടും രംഗത്തെത്തി. “സുശാന്തിനെക്കുറിച്ച് ഞാൻ എഴുതിയ കുറിപ്പിനെക്കുറിച്ച് വലിയ ബഹളമാണ് നടക്കുന്നത്.
അതിനർത്ഥം ജീവിതകാലത്ത് സുശാന്ത് ജനപ്രീതി നേടിയിരുന്നില്ലെന്നോ അദ്ദേഹത്തിന് നീതി ലഭിക്കരുതെന്നോ ആണോ? തീർച്ചയായും അല്ല. തെറ്റായ വ്യാഖ്യാനങ്ങൾ ഒഴിവാക്കണം. ട്വീറ്റ് ഒരു തരത്തിലും അയാളെ അപമാനിക്കുന്നതോ നിന്ദിക്കുന്നതോ അല്ല” – മേമൻ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക