എല്ലാ പൗരന്മാര്ക്കും ദേശീയ ഹെൽത്ത് കാര്‍ഡ് ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നടന്ന പ്രസംഗത്തിലാണ് ദേശീയ ഡിജിറ്റൽ ഹെൽത്ത് മിഷൻ ഉദ്ഘാടനം ചെയ്തതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. രാജ്യത്തെ ആരോഗ്യമേഖലയിൽ ഇത് പുതിയ വിപ്ലവം സൃഷ്ടിക്കുമെന്നാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍.
എല്ലാ ഇന്ത്യക്കാര്‍ക്കും അവരുടെ മെഡിക്കൽ വിവരങ്ങള്‍ അടങ്ങിയ ഒരു ഐഡി കാര്‍ഡ് ലഭിക്കുമെന്നും ഈ കാര്‍ഡ് ആരോഗ്യപരമായ ആവശ്യങ്ങള്‍ക്കും മരുന്നുകള്‍ വാങ്ങാനും ഉപയോഗിക്കാമെന്നും പ്രധാനമന്ത്രി പ്രസംഗത്തിൽ അറിയിച്ചു. “എല്ലാ ഇന്ത്യക്കാര്‍ക്കും ഒരു ഹെൽത്ത് ഐഡി കാര്‍ഡ് കിട്ടും.
ഓരോ തവണയും ആശുപത്രിയോ ഫാര്‍മസിയോ സന്ദര്‍ശിക്കുമ്പോള്‍ വിവരങ്ങള്‍ ഈ കാര്‍ഡിൽ രേഖപ്പെടുത്തും. ഡോക്ടറുടെ അപ്പോയിൻമെൻ്റ് മുതൽ ചികിത്സ വരെയുള്ള എല്ലാ വിവരങ്ങളും ഈ ഹെൽത്ത് പ്രൊഫൈലിൽ ലഭ്യമാകും.” പ്രധാനമന്ത്രി പറഞ്ഞു. പുതിയ പദ്ധതി പൂര്‍ണമായും സാങ്കേതികവിദ്യയിൽ ആസ്പദമായിരിക്കുമെന്നും ഇന്നു മുതൽ പദ്ധതിയ്ക്ക് തുടക്കം കുറിക്കുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി.
രാജ്യത്തെ ആരോഗ്യമേഖലയുടെ കാര്യക്ഷമതയും സുതാര്യതയും ഫലപ്രാപ്തിയും വര്‍ധിപ്പിക്കാനാണ് നാഷണൽ ഡിജിറ്റൽ ഹെൽത്ത് മിഷൻ നടപ്പാക്കുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പദ്ധതിയ്ക്കു കീഴിലാണ് ഡിജിറ്റൽ ഹെൽത്ത് മിഷൻ നടപ്പാക്കുകയെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍.
ഈ പദ്ധതി പ്രകാരം എല്ലാ രോഗികള്‍ക്കും രഹസ്യാത്മകമായി സൂക്ഷിക്കേണ്ട മെഡിക്കൽ വിവരങ്ങള്‍ അടങ്ങുന്ന ഒരു ഹെൽത്ത് കാര്‍ഡ് ലഭിക്കും. മരുന്നു കുറിപ്പടികള്‍, പരിശോധനാഫലങ്ങള്‍, ഡിസ്ചാര്‍ജ് സമ്മറി തുടങ്ങിയവ ഈ കാര്‍ഡിൽ രേഖപ്പെടുത്തിയിരിക്കും.
രഹസ്യസ്വഭാവത്തോടെ സൂക്ഷിക്കേണ്ട മെഡിക്കൽ വിവരങ്ങളാണ് രേഖപ്പെടുത്തുന്നത് എന്നിരിക്കേ ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കും ഒറ്റത്തവണ മാത്രം ലഭ്യമാകുന്ന തരത്തിലായിരിക്കും സെര്‍വറിൽ നിന്ന് വിവരങ്ങള്‍ക്ക് അനുമതി കൊടുക്കുകയെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള ഡിഎൻഎ റിപ്പോര്‍ട്ടിൽ പറയുന്നു.
ആശുപത്രിയിൽ നേരിട്ടെത്താതെ ടെലി കൺസള്‍ട്ടേഷനും ഇ – ഫാര്‍മസികളിലും സേവനങ്ങള്‍ ലഭ്യമാക്കാൻ എൻഡിഎച്ച്എം രോഗികളെ സഹായിക്കും. കൂടാതെ ആരോഗ്യമേഖലയിലെ മറ്റു സേവനങ്ങള്‍ക്കും കാര്‍ഡ് ഉപയോഗിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക