‘ഉറക്കത്തിലായിരിക്കാം അവർ മരിച്ചത്. പലരുടെയും ആമാശയത്തിലും ശ്വാസകോശത്തിലും മണ്ണും വെള്ളവും കലർന്ന ചെളിയാണ്’… പെട്ടിമുടി ദുരന്തത്തിൽ കണ്ടെത്തിയ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്ത പട്ടം കോളനിയിലെ മെഡിക്കൽ ഓഫിസറും ഫൊറൻസിക് സർജനുമായ ഡോ. വി.കെ.പ്രശാന്തിന്റെ വാക്കുകളാണിത്.
ഇടുക്കി ഗവ. മെഡിക്കൽ കോളജിലെ ഫൊറൻസിക് സർജൻമാരായ ഡോ. ജിനുവും ഡോ. പ്രശാന്തും ഉൾപ്പെടെ 30 ഡോക്ടർമാരും 30 അറ്റൻഡർമാരുമടങ്ങുന്ന സംഘമാണ് 56 മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടത്തിയത്. ഒറ്റ ദിവസം 27 മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടത്തേണ്ടി വന്നു. രാജമല ആശുപത്രിയിലെ രോഗികളെ പരിശോധിച്ചിരുന്ന വാർഡ് പോസ്റ്റ്മോർട്ടം ചെയ്യുന്ന മുറിയാക്കിയായിരുന്നു പ്രവർത്തനം.
”ജില്ലാ മെഡിക്കൽ ഓഫിസറുടെ നിർദേശത്തെ തുടർന്നാണു രാജമല ഹോസ്പിറ്റലിൽ പ്രത്യേകം തയാറാക്കിയ വാർഡിൽ പോസ്റ്റ്മോർട്ടം നടത്താനായി എത്തിയത്. ആശുപത്രിക്കു പുറത്തു ട്രാക്ടറിന്റെ ശബ്ദം കേൾക്കുമ്പോഴേ നടുങ്ങും. ട്രാക്ടറിലായിരുന്നു മൃതദേഹങ്ങൾ എത്തിച്ചു കൊണ്ടിരുന്നത്. പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹങ്ങൾ ട്രാക്ടറിൽ തന്നെ നീക്കുകയും ചെയ്യുന്നു.
തുടർച്ചയായി പോസ്റ്റ്മോർട്ടം നടത്തേണ്ടി വന്ന അവസ്ഥയിൽ മനസ്സും ശരീരവും മരവിച്ചു പോയി. 2013 ൽ ഇടമലക്കുടിയിൽ മെഡിക്കൽ ക്യാംപ് നടത്താനായി പെട്ടിമുടി വഴി പോയിരുന്നു. അന്നവിടെ, ചായ കുടിക്കാനായി ഇറങ്ങിയ ചെറിയ ചായക്കട അടക്കം ഉരുൾപൊട്ടലിൽ ഇല്ലാതായി. -ഡോ. വി.കെ.പ്രശാന്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക