ലഹരി മരുന്ന് വിൽപനയും പോണോഗ്രാഫി കൈമാറ്റവും മറ്റു നിയമവിരുദ്ധ പ്രവർത്തനങ്ങളും നി൪ബാധം തുടരുന്ന ഒരിടമാണ് ഡാ൪ക്ക് നെറ്റ്. പ്രധാനമായും ‘ദ് ഒനിയൻ റൂട്ട൪’ അഥവാ ടോ൪ (ToR) പോലെയുള്ള രഹസ്യ ഇടങ്ങൾ ഉപയോഗിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾ ആരുമറിയാതെ ചെയ്യുന്ന ഇന്റർനെറ്റ് പ്ലാറ്റ്ഫോമാണ് ഡാ൪ക്ക് നെറ്റ്. ഇത്തരം നെറ്റ്വ൪ക്കുകൾ പൊലീസ് നിരീക്ഷണത്തിനും അപ്പുറത്തായതിനാൽ നടപടിയെടുക്കാനും കഴിയാറില്ല.
ദിവസങ്ങൾക്ക് മുൻപ് റഷ്യയുടെ അധ്യക്ഷതയിൽ ചേ൪ന്ന ബ്രിക്സ് ലഹരി മരുന്ന് വിരുദ്ധ സംഘത്തിന്റെ സമ്മേളനത്തിലും ഡാ൪ക്ക് നെറ്റിന്റെ അറിയാ ഇടങ്ങളുടെ പ്രവ൪ത്തനങ്ങളെ പ്രതിരോധിക്കുന്നതിനെപ്പറ്റി ച൪ച്ച നടന്നു. ലോകമെമ്പാടും ലഹരിമരുന്ന് കടത്ത് ഇന്നും സാധ്യമാകുന്നത് ഡാർക്ക് നെറ്റും മറ്റു നൂതന സാങ്കേതികവിദ്യകളും ദുരുപയോഗം ചെയ്യുന്നതു വഴിയാണെന്ന് യോഗം നിരീക്ഷിച്ചു.
സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു ഓപൺ സോഴ്സ് സോഫ്റ്റ്വെയർ പ്രോഗ്രാമാണ് ടോർ യഥാ൪ഥത്തിൽ. സർക്കാർ ആശയ വിനിമയങ്ങൾ സംരക്ഷിക്കുന്നതിനായി യുഎസ് നാവികസേനയ്ക്കായാണ് ടോർ ആദ്യം വികസിപ്പിച്ചെടുത്തത്. എന്നാൽ, പിന്നീട് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന പ്ലാറ്റ്ഫോമായി അതു മാറി.
കഴിഞ്ഞ ഫെബ്രുവരിയിൽ ഉത്തർപ്രദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ലഹരി മരുന്ന് വിൽപനക്കാരനെ നാ൪ക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) പിടികൂടി. ലൈംഗിക ഉത്തേജക മരുന്നുകളുടെ ഇടയിൽ നൂറു കണക്കിന് സൈക്കോട്രോപിക് ലഹരി മരുന്ന് പാഴ്സലുകൾ ഡാർക്ക്നെറ്റ് സാങ്കേതിക വിദ്യ ഉപയോഗിച്ച് വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്തിയതായി എൻസിബി കണ്ടെത്തി. നിരോധിക്കപ്പെട്ട ലൈംഗിക ഉത്തേജക ഗുളികകളും ഇത്തരത്തിൽ കടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക