പതിനൊന്ന് ഇനം പലവ്യഞ്ജനങ്ങളുമായി സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം പുരോഗമിക്കുകയാണ്. 13ാം തിയതി മുതലാണ് ഓണക്കിറ്റ് വിതരണം തുടങ്ങിയത്. ഇന്നലെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് 3,16,77 കിറ്റുകളാണ് വിതരണം ചെയ്തത്.
കൊവിഡ് കാരണം ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലായ മത്സ്യത്തൊഴിലാളികള്‍ക്ക് 10,146 കിറ്റുകളാണ് വിതരണം ചെയ്തത്. ഓണത്തോട് അനുബന്ധിച്ച് 88 ലക്ഷത്തോളം വരുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 11 ഇനം പലവ്യഞ്ജന ഉള്‍പ്പെടുന്ന ഓണക്കിറ്റാണ് വിതരണം ചെയ്യുന്നത്. ഏകദേശം 500 രൂപ വിലയുള്ള ഉല്‍പ്പന്നങ്ങളാണ് ഓണക്കിറ്റില്‍ ഉണ്ടാകുക. സപ്ലൈകോ വിവിധ കേന്ദ്രങ്ങളില്‍ പാക്ക് ചെയ്യുന്ന കിറ്റുകള്‍ റേഷന്‍ കടകളില്‍ എത്തിച്ചാണ് വിതരണം ചെയ്യുന്നത്. രണ്ടായിരത്തോളം പാക്കിങ് കേന്ദ്രങ്ങളില്‍ ഗുണനിലവാരവും തൂക്കവും പരിശോധിച്ച് സന്നദ്ധപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായത്തോടെയാണ് കിറ്റുകള്‍ തയ്യാറാക്കുന്നത്.
ഓണക്കിറ്റ് വിതരണത്തിന്റെ ആദ്യ ഘട്ടത്തില്‍ വിതരണം നടത്തുന്നത് അന്ത്യോദയ വിഭാഗത്തില്‍പെട്ട 5.95 ലക്ഷം കുടുംബങ്ങള്‍ക്കാണ്. പിന്നീട് 31 ലക്ഷം മുന്‍ഗണനാ കാര്‍ഡുകള്‍ക്ക് നല്‍കും.
ഓഗസ്റ്റ് 13, 14, 15 തീയതികളില്‍ അന്ത്യോദയ വിഭാഗത്തിലുള്ള (മഞ്ഞ കാര്‍ഡുകള്‍ക്ക്) വിതരണം ചെയ്തു. 19, 20, 21, 22 തീയതികളിലായി മുന്‍ഗണനാ വിഭാഗങ്ങള്‍ക്കുള്ള (പിങ്ക് കാര്‍ഡുകള്‍ക്ക്) കിറ്റുകള്‍ വിതരണം ചെയ്യും.
ഓണത്തിന് മുമ്പായി ബാക്കിയുള്ള 51 ലക്ഷത്തോളമുള്ള കുടുംബങ്ങള്‍ക്കായി (നീല, വെള്ള കാര്‍ഡുകള്‍ക്ക്) കിറ്റുകളുടെ വിതരണവും നടക്കും. ഇതുകൂടാതെ, ഓണം ചന്തകള്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും 21 മുതല്‍ 10 ദിവസത്തേയ്ക്ക് നടത്തും.
റേഷന്‍ കാര്‍ഡ് ഉടമകള്‍ ജൂലായ് മാസത്തില്‍ ഏത് കടയില്‍ നിന്നാണോ റേഷന്‍ വാങ്ങിയത് അവിടെ നിന്ന് തന്നെ ഓണക്കിറ്റുകള്‍ വിതരണം ചെയ്യും. റേഷന്‍ കടകളില്‍ നിന്ന് കുറഞ്ഞ അളവില്‍ ധാന്യം ലഭിച്ചു വന്നിരുന്ന മുന്‍ഗണനേതര കാര്‍ഡുകള്‍ക്ക് 15 രൂപാ നിരക്കില്‍ കാര്‍ഡ് ഒന്നിന് 10 കിഗ്രാം സ്പെഷല്‍ അരിയുടെ വിതരണവും 13 മുതല്‍ നടന്നു.
11 ഇനങ്ങള്‍ ഉള്‍പ്പെട്ട 500 രൂപ വിലയുള്ള കിറ്റാണ് നല്‍കുന്നത്. പഞ്ചസാര (1 കിലോ), ചെറുപയര്‍/വന്‍പയര്‍ (അരക്കിലോ), ശര്‍ക്കര (1 കിലോ), മുളക്പൊടി (100 ഗ്രാം), മല്ലിപ്പൊടി (100 ഗ്രാം), മഞ്ഞള്‍പൊടി (100 ഗ്രാം), സാമ്പാര്‍ പൊടി (100 ഗ്രാം), വെളിച്ചെണ്ണ (500 മില്ലി), പപ്പടം (ഒരു പായ്ക്കറ്റ്), സേമിയ/ പാലട (ഒരു പായ്ക്കറ്റ്), ഗോതമ്പ് നുറുക്ക് (1 കിലോ) എന്നിങ്ങനെയാണ് 11 ഇനം പലവ്യഞ്ജനങ്ങള്‍.
സപ്ലൈകോ വിതരണം ചെയ്യുന്ന ഓണക്കിറ്റിന്റെ വില കൂട്ടി സര്‍ക്കാരിലേക്ക് ബില്‍ നല്‍കാനുള്ള നിര്‍ദേശം വിവാദം ആയതിനു പിന്നാലെ ബില്ലിലെ വില കുറച്ചു. പപ്പടത്തിന് മൊത്തവിലയുടെ 20%, ശര്‍ക്കരയ്ക്ക് 11%, തുണിസഞ്ചി 10 %, മാസ്ക് 10% എന്നിങ്ങനെ ആയിരുന്നു വില കൂട്ടി ബില്‍ നല്കാന് നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക