2019 ലെ ഇംഗ്ലണ്ട് ലോകകപ്പിൽ ഇന്ത്യയുടെ കുതിപ്പ് സെമി വരെ മാത്രമേ നീണ്ടു നിന്നുള്ളൂ. ലോകകപ്പിന് മുമ്പും ശേഷവും ഏറെ ചർച്ചയായത് ടീമിലെ നാലാം നമ്പറിനെ കുറിച്ചായിരുന്നു. ടീം ഇന്ത്യയുടെ ഏറ്റവും വലിയ തലവേദന. നാലാം നമ്പരിൽ നിരവധി താരങ്ങളെ പരീക്ഷിച്ചു നോക്കിയെങ്കിലും അമ്പാട്ടി റായിഡു മാത്രമാണ് നാലാം നമ്പരിലെ വിശ്വസ്തനായി വിലയിരുത്തപ്പെട്ടത്.
എന്നാൽ ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ അമ്പാട്ടി റായിഡുവിനെ ഒഴിവാക്കി. സെമിയിൽ ഇന്ത്യ പ്രയാണം അവസാനിപ്പിക്കുകയും ചെയ്തു. മധ്യനിരയിലെ സ്ഥിരതയില്ലായ്മയാണ് ഇന്ത്യൻ ടീമിന് വിനയായതെന്ന് വിമർശിക്കപ്പെട്ടു.
വിജയ് ശങ്കറായിരുന്നു റായിഡുവിന് പകരം ടീമിൽ ഇടം നേടിയത്. റായിഡു ടീമിൽ ഉണ്ടായിരുന്നെങ്കിൽ ഇന്ത്യക്ക് ലോകകപ്പ് നേടാൻ കഴിഞ്ഞേനെ എന്ന് പറയുകയാണ് സുരേഷ് റെയ്ന.
നാലാം നമ്പരിൽ റായിഡു ഉണ്ടാകണമെന്നായിരുന്നു താൻ ആഗ്രഹിച്ചിരുന്നത്. കഠിനാധ്വാനിയായിരുന്നു അദ്ദേഹം. മികച്ച പ്രകടനവും നടത്തിയിരുന്നു. എന്നിട്ടും അദ്ദേഹത്തിന് ടീമിൽ ഇടം ലഭിച്ചില്ല.
നാലാം നമ്പരിൽ അദ്ദേഹം വിശ്വസ്തനായിരുന്നു. ടീമിന് വിശ്വാസത്തോടെ തിരഞ്ഞെടുക്കാമായിരുന്നു മികച്ച കളിക്കാരൻ. -അതൃപ്തി തുറന്നു പറഞ്ഞ് റെയ്ന.
ലോകകപ്പ് ടീമിൽ നിന്ന് അമ്പാട്ടി റായിഡു എന്തുകൊണ്ട് തഴയപ്പെട്ടു എന്നത് ഇപ്പോഴും സജീവ ചർച്ചയായി തുടരുന്നതിനിടയിലാണ് സുരേഷ് റെയ്നയുടെ പ്രസ്താവന. പരിചയ സമ്പന്നരായ റായിഡുവിനെ പോലെയുള്ളവരെ ഒഴിവാക്കി പുതുമുഖങ്ങളുമായി ലോകകപ്പിന് പോയതാണ് ഇന്ത്യയുടെ പരാജയകാരണമെന്ന് വിമർനം ഉയർന്നിരുന്നു.
റായിഡുവിനെ ടീമിൽ ഉൾപ്പെടുത്താൻ ആത്മവിശ്വാസമില്ലായിരുന്നുവെന്ന് മുൻ സെലക്ടർ ഗഗൻ ഖോഡ അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. റായിഡു ഫോമിലല്ലായിരുന്നുവെന്നും അദ്ദേഹം മെച്ചപ്പെട്ടതായി തോന്നിയില്ലെന്നുമാണ് ഗഗൻ ഖോഡ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക