നാൽപ്പത്തഞ്ചുകാരിയായ ബ്യൂട്ടീഷനെ കൊലപ്പെടുത്താൻ വാടക കൊലയാളികളെ ഏർപ്പെടുത്തിയത് ഭർത്താവും മകനും ചേർന്നെന്ന് പോലീസ്. രണ്ട് കോടിരൂപയുടെ സ്വത്തുതർക്കവുമായി ബന്ധപ്പെട്ടായിരുന്നു കൊലപാതകമെന്നും അന്വേഷണസംഘം വ്യക്തമാക്കി.
നാല് വാടക കൊലയാളികളെയാണ് ഇരുവരും ചേർന്ന് കൃത്യം നടത്താൻ ഏൽപ്പിച്ചത്. മംഗമ്മനപല്യ സ്വദേശി ഗീതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ ഭർത്താവ് അഞ്ജനി ബിആർ (55), മകൻ വരുൺ (26) എന്നിവരെയും വാടക കൊലയാളികളായ നവീൻ കുമാർ, നാഗരാജു, പ്രദീപ്, നാഗരാജ എന്നിവരെയുമാണ് ബണ്ഡെപാളയ പോലീസ് അറസ്റ്റ് ചെയ്തത്.
ഓഗസ്റ്റ് പതിനാറിന് രാവിലെയായിരുന്നു ഗീത കൊലപ്പെട്ടത്. പുലർച്ചെ രണ്ട് മണിയോടെ മുകൾനിലയിലൂടെ വീടിനകത്തേക്ക് കയറിയ നാല് കൊലയാളികളും ചേർന്ന് ഇവരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. സ്ഥലത്ത് നിന്ന രക്ഷപ്പെടുന്നതിന് മുമ്പ് ഗീതയുടെ മരുമകൻ നാഗാർജുനയെയും സംഘം ആക്രമിച്ചിരുന്നു.
അയൽവാസിയായ ശങ്കരപ്പ ഗീതയുടെ വീടിന്റെ പടികൾ കയറുന്നത് കേട്ട് ഉണർന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവ സ്ഥലത്ത് നിന്ന് രണ്ട് പേർ പോകുന്നതും മറ്റ് മൂന്ന് പേർ വീടിലേക്ക് ഓടുന്നതും ഇയാൾ കണ്ടിരുന്നു. ഇവർ ഉടൻ തന്നെ ഗീതയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.
കഴിഞ്ഞ 15 വർഷമായി ഗീത ഭർത്താവിൽ നിന്നും മകനിൽ നിന്നും അകന്നു കഴിയുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. മൂന്ന് ബ്യൂട്ടി പാർലറുകൾ നടത്തിയിരുന്ന ഗീത റിയൽ എസ്റ്റേറ്റ് ബ്രോക്കറായും ജോലി ചെയ്തിരുന്നു. ‘സംഭവ ദിവസം പുലർച്ചെ നാല് മണിയോടെ അവരുടെ മകൻ വരുണിനെ ഞങ്ങൾ ബന്ധപ്പെടാൻ ശ്രമിച്ചു. പക്ഷേ അയാളുടെ മൊബൈൽഫോൺ സ്വിച്ച് ഓഫായിരുന്നു. രാവിലെ ഏഴ് മണിയോടെയാണ് ഇയാൾ സ്ഥലത്തെത്തുന്നത്. പ്രതിയാണെന്ന സംശയത്താൽ ചോദ്യം ചെയ്തപ്പോൾ തന്നെ ഇയാൾ കുറ്റം സമ്മതിച്ചു’ പോലീസ് പറഞ്ഞു. ഗീതയുടെ അച്ഛൻ തന്റെ വീടും സ്ഥലവും വരുണിന് നൽകിയിരുന്നു. എന്നാൽ ഈ സ്വത്തിൽ താൽപ്പര്യംപ്രകടിപ്പിച്ച ഗീത ഇതിനെ എതിർത്തു. ഇതിനെച്ചൊല്ലി തർക്കം നിലനിന്നിരുന്നെന്നാണ് പോലീസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക