ഐഫോണുകള്‍ക്കു മുൻപും സ്മാര്‍ട് ഫോണുകളുണ്ടായിരുന്നു. ഇവയക്ക് നിരവധി കുറവുകളുണ്ടായിരുന്നു. ഈ സങ്കല്‍പ്പത്തെ ഉടച്ചുവാര്‍ക്കുക എന്ന ചരിത്ര ദൗദ്യമാണ് ആദ്യ ഐഫോണ്‍ നിര്‍വഹിച്ചത്. ഇന്നുളള മറ്റു സ്മാര്‍ട് ഫോണുകളെ വേണമെങ്കില്‍ ഐഫോണ്‍ ക്ലോണുകളെന്നും വിളിക്കാം. എന്നാല്‍, ഐഫോണടക്കം എല്ലാം കുട്ടിക്കളിയായി തള്ളിക്കളയാവുന്ന അവസ്ഥയിലേക്ക് എത്താനുളള ഒരു വാതിലാകാം ഇന്നു തുറക്കുക – മസ്തിഷ്ക ശസ്ത്രക്രീയയുടെ ഐഫോണ്‍ നിമിഷം.
മനുഷ്യന്റെ ഭാവി നിര്‍ണയിക്കാന്‍ കഴിവുള്ള ഒരു സാങ്കേതികവിദ്യയായിരിക്കാം ഇന്ന് അനാവരണം ചെയ്യപ്പെടാന്‍ പോകുന്നത്. ഇത് അവതരിപ്പിക്കുന്നത് ലോകത്തെ നാലാമത്തെ ധനികനായ ഇലോണ്‍ മസ്കിന്റെ കീഴിലുള്ള ന്യൂറാലിങ്ക് ആണ്. മസ്കിന്റെ പ്രസ്താവനയ്ക്കായി ശാസ്ത്രലോകത്തിനൊപ്പം, മാനവകുലം തന്നെ ശ്വാസമടക്കിപ്പിടിച്ചിരിക്കുകയാണ്.
ന്യൂറാലിങ്കിന്റെ മനുഷ്യരുടെ മേലുള്ള പരീക്ഷണം ഈ വര്‍ഷം തുടങ്ങുമെന്ന പ്രഖ്യാപനം ഇന്നുണ്ടാകുമെന്നു കരുതുന്നു. ന്യൂറോണ്‍ അവതരണത്തിന്റെ ഒരു തത്സമയ പ്രദര്‍ശനം ഇന്നുണ്ടാകുമെന്ന് മസ്ക് പ്രഖ്യാപിച്ചിട്ടണ്ട്. ഇതാണ് മസ്തിഷ്ക ശസ്ത്രക്രീയയുടെ ഐഫോണ്‍ നിമിഷമായി ശാത്രലോകം കരുതുന്നത്.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കിയാല്‍ നിര്‍മിത ബുദ്ധിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുക എന്ന ഒരെയൊരു ലക്ഷ്യമാണ് ന്യൂറാലിങ്കിനുള്ളതെന്ന് മസ്ക് മുൻപെ പറഞ്ഞിട്ടുള്ളതും ഓര്‍ക്കണം. ന്യൂറാലിങ്ക് എന്നത് ഒരു ബ്രെയിന്‍ കംപ്യൂട്ടര്‍ ഇന്റര്‍ഫെയ്സാണ് അഥവാ ബിസിഐ ആണ്. തലച്ചോറില്‍ ഇതു പിടിപ്പിക്കാനുള്ള ശസ്ത്രക്രീയ നടത്തുക റോബോട്ടുകളായിരിക്കും.
കംപ്യൂട്ടറുകൾ നമ്മുടെ തലച്ചോറുമായി നേരിട്ടു ബന്ധപ്പെടുന്ന ഒന്നായിരിക്കും ന്യൂറാലിങ്ക്. തലച്ചോറിലേക്ക് ശരിക്കൊരു ഒരു കടന്നുകയറ്റമായിരിക്കും എന്നതാണ് ഇത് ഒരേ സമയം ഉദ്വേഗവും, ഭീതിയും, ആവേശവും ജനിപ്പിക്കുന്നത്. തലച്ചോറിനുള്ളിലാണ് ഇതു പിടിപ്പിക്കുക.
നേര്‍ത്ത വയറുകള്‍ തലച്ചോറിനുള്ളില്‍ വയ്ക്കും. മനുഷ്യ മനസിന്റെ പല പരിമിതികളെയും മറികടക്കാന്‍ ഇതിലൂടെ സാധിച്ചേക്കും. എന്നാല്‍, പുറത്തു നിന്നുള്ള ഒരു ശക്തിക്ക് നിങ്ങളുടെ തലച്ചോറിനെ നിയന്ത്രിക്കാനുമായേക്കും.
തങ്ങള്‍ നേര്‍ത്തതും വളയ്ക്കാവുന്നതുമായ ഇലക്ട്രോഡ് ത്രെഡുകള്‍ വികസിപ്പിച്ചകഴിഞ്ഞതായി ഗവേഷര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത്തരത്തിലുള്ള 96 ത്രെഡുകളായിരിക്കും തലച്ചോറില്‍ പിടിപ്പിക്കുക. അതി സൂക്ഷ്മമായി തന്നെയായിരിക്കും ഇതു ചെയ്യുക. ഒരു യുഎസ്ബി-സി കേബിളായിരിക്കും ഡേറ്റയ്ക്കുളള ബാന്ഡ്വിഡ്ത് നിശ്ചയിക്കുക.
അതെ, ന്യൂറാലിങ്ക് അക്ഷരാര്‍ഥത്തില്‍ ഒരു യുഎസ്ബി-സി കോര്‍ഡ് തലച്ചോറില്‍ പിടിപ്പിക്കാന്‍ പോകുന്നു. എന്നാല്‍, ഒരു ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ഒരു രാത്രിയലെ ഉറക്കം മുഴുവന്‍ 30 മിനിറ്റിനുള്ളില്‍ നടത്തിയേക്കാമെന്നൊന്നും ഇപ്പോള്‍ ആവേശംകൊള്ളേണ്ട, കാരണം അത്തരമൊരു കണക്ടിവിറ്റിയല്ല ന്യൂറാലിങ്ക് കൊണ്ടുവരുന്നത്.
ഇത്തരം വിശദാംശങ്ങള്‍ ഇനിയും വെളിപ്പെടാനിരിക്കുന്നതെയുള്ളു. പുറത്തുള്ള ഒരു വെയറബിൾ ഉപകരണവുമായി ബന്ധിപ്പിക്കാനായിരിക്കാം യുഎസ്ബി-സി ഉപയോഗിക്കുന്നതെന്നു കരുതുന്നു. ഇവയിലൂടെയായിരിക്കും സിഗ്നലുകള്‍ തുടക്കത്തില്‍ പങ്കുവയ്ക്കുക. എന്നാല്‍, ഇത് മസ്കിനെ പോലെയൊരു മസ്തിഷ്കത്തില്‍ വിരിഞ്ഞ ആശയമായതിനാല്‍ ആര്‍ക്കും ഒന്നും പറയാനൊക്കില്ല.
എന്നാല്‍, ഇത്തരമൊരു ഉപകരണം മനുഷ്യരിൽ ഘടിപ്പിക്കാന്‍ രാജ്യങ്ങളും മറ്റും സമ്മതിക്കുമോ? അതിനാണ് മസ്ക് വളഞ്ഞ വഴി സ്വീകരിക്കുന്നത്. ഇതൊരു മെഡിക്കല്‍ ഉപകരണമായാണ് ആദ്യം അവതരപ്പിക്കുക. മറ്റു പല ബിസിഐ ഉപകരണങ്ങളെയും പോലെയായിരിക്കും ഇതും. ഇവ സാധാരണഗതിയില്‍ തലയോട്ടിക്കുള്ളില്‍ ഉദ്വീപനം ( intracranial stimulation) നടത്താനുളള ഉപകരണങ്ങളാണ്. ചികിത്സയ്ക്കാണ് ഇവ ഉപയോഗിക്കുക.
തലച്ചോറിലും നാഡീവ്യൂഹത്തിലുമുള്ള പല പ്രശ്നങ്ങളും ചില മാനസികാവസ്ഥകളും പരിഹരിക്കാനുള്ള ഒരു ഉപകരണമായാണ് ഇത് ആദ്യം അവതരിപ്പിക്കപ്പെടുക. ഇത് സ്ട്രോക്കുകളും അല്‍ഷൈമേഴ്സ് രോഗവും മറ്റും ഭേദപ്പെടുത്തുമെന്നൊക്കെയുള്ള അവകാശവാദം മസ്ക് ഉയര്‍ത്തിട്ടുണ്ട്.
ഓട്ടിസ്റ്റിക് സ്പെട്രം പ്രശ്നവും പരിഹരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടെങ്കിലും അത് നടക്കാത്ത കാര്യമാണെന്നാണ് ചില ഗവേഷകര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക