‘എന്റെ മോള്‍ക്ക് ഒരമ്മയുടെ സ്നേഹം കിട്ടിയിട്ടില്ല, തലോടലും മുലപ്പാലും കൊടുത്തു വളര്‍ത്തേണ്ട അമ്മയെ അവള് കണ്ടിട്ട് അഞ്ചു വര്‍ഷമായി. കുഞ്ഞിനെ വിവരങ്ങളൊന്നും അറിയിക്കാതെയാണ് വളര്‍ത്തുന്നത്. എന്റെ കുഞ്ഞിന്റെ അമ്മയെ എങ്ങനെയെങ്കിലും തിരികെ കിട്ടണമെന്നേ ഉള്ളൂ മനസില്‍’ –
യെമനിലെ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് മരണം കാത്ത് കഴിയുന്ന നിമിഷപ്രിയയുടെ ഭര്‍ത്താവ് ടോമി തോമസിന്റ തൊണ്ട ഇടറി. കണ്ണീരുപ്പു കലര്‍ന്ന വാക്കുകള്‍ കേള്‍ക്കുന്നവരെയും നൊമ്പരത്തിലാക്കുന്നുണ്ട്. തൊടുപുഴ പൈങ്ങോട്ടൂരില്‍ ഓട്ടോറിക്ഷ ഓടിച്ചാണ് ഇപ്പോള്‍ നിത്യ ചെലവിനു വഴി കണ്ടെത്തുന്നത്.
അവന് ജയിലില്‍ കിടക്കുമ്പോള്‍ നിമിഷ അവിടെ ചെന്ന് കരഞ്ഞ് കെഞ്ചിപ്പറഞ്ഞതാണ്, പാസ്പോര്ട് എങ്കിലും താ, ക്ലിനിക്കും പണവും വണ്ടിയുമെല്ലാം നീ എടുത്തോളൂ എന്ന്. എന്നിട്ടും അവനത് കേട്ടില്ല. അവള്‍ക്ക് അന്ന് അങ്ങനെയെല്ലാം ചെയ്യേണ്ടി വന്നത് എന്തുകൊണ്ടാണെന്ന് അറിയാതെയായിരുന്നു മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്തത്. അവള് ഭര്‍ത്താവിനെ കൊന്ന് നുറുക്കി ടാങ്കിലൊളിപ്പിച്ചെന്നു പറഞ്ഞവര്‍ വസ്തുത ആരോടും ചോദിച്ചിട്ടില്ല.
ഒരു ഭര്‍ത്താവെന്ന നിലയില്‍ എനിക്ക് എല്ലാം അറിയാമായിരുന്നു. അവനെ അവള് ഒരിക്കലും ഭര്‍ത്താവാക്കിയിട്ടില്ല. കാമുകനും ആക്കിയിട്ടില്ല. അങ്ങനെ ഒരു താല്പര്യമെങ്കില് എന്റെ വീട്ടില്‍ അവനെ കൂട്ടി വരുമായിരുന്നോ? അവര്‍ക്ക് കാമുകിയായൊ ഭാര്യാ ഭര്‍ത്താവായൊ ജീവിക്കാനായിരുന്നെങ്കില്‍ ഇത്ര അകലെ അത് എളുപ്പത്തില്‍ സാധിക്കുമായിരുന്നു. എന്നാല്‍ സത്യം ഇതൊന്നുമല്ലെന്ന് എങ്ങനെ ആരെപ്പറഞ്ഞു വിശ്വസിപ്പിക്കുമെന്ന് അറിയില്ല. ഭാര്യയ്ക്കൊപ്പം വിശ്വാസത്തിലും സ്നേഹത്തിലുമാണ് ജീവിച്ചു വന്നത്, ഞങ്ങള്‍ക്കിടയില്‍ ഇപ്പോഴും ആ വിശ്വാസമുണ്ട്.
സംഭവം നടന്നതിനെക്കുറിച്ച് വന്ന വാര്‍ത്തളെല്ലാം തെറ്റാണെന്ന് ഉറപ്പിച്ചു പറയാനാകും. ഞാന്‍ രണ്ടു വര്‍ഷം അവിടെ പോയി ജോലി ചെയ്തതാണ്. ഞങ്ങള്‍ രണ്ടു പേരും കൂടി ആലോചിച്ചാണ് അവിടെ ക്ലിനിക്കിടാന്‍ തീരുമാനിച്ചത്. അധ്വാനിച്ച് ജീവിക്കാനാണ് അവിടെ പോയത്. വരുമാനം ചെലവിന് മതിയാകാതെ വന്നപ്പോഴാണ് ക്ലിനിക്കിടാന്‍ തീരുമാനിച്ചത്. അവള്‍ക്ക് അതിനു കഴിയുമെന്ന് ഉറപ്പുണ്ടായിരുന്നു. അത്ര മിടുക്കിയായിരുന്നു അവള്. വിധി ഇങ്ങനെയായിിപ്പോയി.
ക്ലിനിക്ക് തുടങ്ങാന്‍ ലൈസന്‍സിനായി ഒരു യെമന്‍കാരന്റെ സഹായം വേണ്ടിയിരുന്നു. അതിന് സഹായിക്കാമെന്നു പറഞ്ഞതിനാലാണ് അവനെ വിശ്വസിച്ചത്. ഇതോടെയാണ് 2004ല്‍ നാട്ടിലേയ്ക്ക് പോന്നതും പണം പലരില്‍ നിന്നു കടം വാങ്ങി കൊടുക്കാന്‍ തീരുമാനിച്ചതും.
എട്ടു മാസം കഴിഞ്ഞ് അവള് ഒരു കൂട്ടുകാരിയെയും സഹായിക്കാമെന്നു പറഞ്ഞ തലാലിനെയും കൂട്ടി 2015 ജനുവരി 11നാണ് നെടുമ്പാശേരിയില്‍ വന്നത്. അവരെ വിമാനത്താവളത്തില്‍ പോയി കൂട്ടിക്കൊണ്ടു വന്നതും താനാണ്. അന്നു തന്നെ കുഞ്ഞിന്റെ മാമോദീസയുമായിരുന്നു. അവള് വരാന്‍ വേണ്ടി കാത്തിരുന്നതായിരുന്നു മാമോദീസയ്ക്ക്.
ഫെബ്രുവരി ഒമ്പതിനാണ് ഭാര്യ മടങ്ങിയത്. കിട്ടുമെന്ന് പ്രതീക്ഷിച്ച പണം മുഴുവന്‍ കിട്ടാതിരുന്നതിനാലാണ് ഞാനും കുഞ്ഞും അവരോടൊപ്പം പോകാതിരുന്നത്. റിട്ടേണ്‍ ടിക്കറ്റ് എടുത്തു വന്നതിനാല്‍ അവള്‍ക്ക് മടങ്ങേണ്ടി വന്നു. പണം പലതവണയായി അയച്ചും നല്കി. അവര്‍ പോയി ആശുപത്രിയുടെ കാര്യങ്ങളെല്ലാം തുടങ്ങി വച്ചു. ഇതിനിടെ 2015 മാര്‍ച്ചിലാണ് അവിടെ യുദ്ധം തുടങ്ങിയത്. വീസ അവിടെ ചെന്ന് അയച്ചു തരുമെന്നാണ് പറഞ്ഞത്. അതിനുള്ള പണം അധികവും അയച്ചിരുന്നു. എന്നാല്‍ യുദ്ധം തുടങ്ങിയതോടെ എംബസി പൂട്ടി. വിമാന സര്‍വീസുകള്‍ ഇല്ലാതെയായി. ഇതോടെ എനിക്ക് അവിടേയ്ക്ക് പോകാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായി. എന്തിനാണ് അവളെ ഒറ്റയ്ക്ക് വിട്ടത് എന്ന പലരുടെയും ചോദ്യത്തിന് മറുപടി കൂടിയാണിത്.
യെമനില്‍ അന്ന് നഴ്സുമാര്‍ക്ക് ശമ്പളം മാസം 300 ഡോളറാണ്. അവിടെ ഡോളറും സൗദി റിയാലും യെമന്‍ റിയാലും ആളുകള്‍ ഉപയോഗിക്കുന്നുണ്ട്. ഒരു രൂപയ്ക്ക് 25 പൈസയാണ് യെമന്‍ റിയാലിന്റെ മൂല്യം. അവിടെ ആശുപത്രി തുടങ്ങുമ്പോള്‍ ദിവസം 200 ഡോളര്‍ വരെ കിട്ടുമെന്നാണ് കണക്കു കൂട്ടിയത്. ക്ലിനിക്ക് തുടങ്ങിയപ്പോള്‍ ഒരു ഡോക്ടറെ വച്ചിരുന്നു. ഒരു ദന്ത ഡോക്ടറെ കൂടി വയ്ക്കാന്‍ ആലോചിച്ചിരുന്നു. ദിവസം രണ്ട് ഡെലിവറി കേസുകള്‍ കിട്ടിയാല്‍ വിചാരിച്ച തുക എളപ്പം കിട്ടും. ഇത് ചില ദിവസം 2000 ഡോളര്‍ വരെ കിട്ടിയിട്ടുണ്ട്. നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ രണ്ടു മാസംകൊണ്ട് തന്നെ കടങ്ങളെല്ലാം വീടുമായിരുന്നു.
ഇതിനിടെ നേരത്തെ ജോലി ചെയ്തിരുന്ന ക്ലിനിക്കിന്റെ ഉടമ അബ്ദുള്‍ ലത്തീഫ് എന്നയാള്‍ വഴക്കുമായി വന്നു. ഇതെല്ലാം അവള് അറിയിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സ്ഥാപനത്തിന് അടുത്തായിരുന്നു പുതിയ ക്ലിനിക്ക്. അത് അദ്ദേഹത്തിന്റെ ബിസിനസ് കുറച്ചു. അവിടെ നിമിഷ ജോലി ചെയ്യണമെന്നാണ് ആവശ്യം. ഇത് കൂടിയതോടെ അടുത്തുള്ള ചില ഷെയിഖുമാരെ പോയിക്കണ്ട് സഹായം തേടി. ഒടുവില്‍ അവരുടെ മധ്യസ്ഥതയിലാണ് 33 ശതമാനം ഓഹരി അദ്ദേഹത്തിനു നല്കാന് തീരുമാനിച്ചത്. അതിനുള്ള പണം അദ്ദേഹം നല്‍കുകയും ചെയ്തു. അദ്ദേഹത്തിന്റെ പേരിലാണ് പിന്നീട് ലൈസന്‍സ് എടുത്തത്. ഇപ്പോഴും ക്ലിനിക്ക് അദ്ദേഹത്തിന്റെ പേരിലാണ്. പക്ഷെ അടഞ്ഞു കിടക്കുകയാണ്. ഈ സമയം യുദ്ധത്തിന്റെ പ്രശ്നങ്ങള്‍ വേറെയും.
പലരും നാട്ടിലേയ്ക്ക് വരാന്‍ പ്രയാസപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു. യെമനില്‍ ഹോസ്റ്റലില്‍ കുടുങ്ങിയ മലയാളി സംഘത്തിന്റെ മുറ്റത്ത് ബോംബു വീണതെല്ലാം വാര്‍ത്തയില്‍ കണ്ടിരുന്നു. ജൂണിലാണ് അവസാന സംഘം നാട്ടിലേയ്ക്ക് വന്നത്. അന്ന് അവര്‍ ജിബൂട്ടി വഴി ഒരു കപ്പലില്‍ വന്ന് വിമാനത്തിലായിരുന്നു നാട്ടിലെത്തിയത്. ക്ലിനിക് തുടങ്ങിയത് സനയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയായിരുന്നു. ആരെങ്കിലും മലയാളികളോട് പറഞ്ഞ് അധിക പൈസ കൊടുത്ത് വരട്ടേ പപ്പാ എന്നവള്‍ ചോദിച്ചതാണ്. അന്നതിന് പറ്റിയില്ല.
ഇതിനിടെ അവളുടെ വിളി കുറഞ്ഞു വന്നു. ആശുപത്രി തുടങ്ങിയെങ്കിലും പണം അയച്ചു നല്‍കാത്തതെന്താണെന്ന് അവളോട് ചോദിച്ച് വഴക്കിട്ടിട്ടുണ്ട്. പലപ്പോഴും നിമിഷയെ വിളിച്ചു തുടങ്ങുമ്പോള്‍ പൂര്‍ത്തിയാക്കാന്‍ പറ്റുന്നില്ല. സംസാരിക്കാന്‍ അവന് സമ്മതിക്കാത്തതാണെന്ന് പിന്നീടാണ് മനസിലായത്. പിന്നെ ഫോണ്‍ അവന് പിടിച്ചു വച്ചു.
പലപ്പോഴും വിളിക്കുമ്പോള്‍ അവന് ഫോണെടുക്കാന്‍ തുടങ്ങി. അവളെ ഫോണ്‍ ചെയ്യാന്‍ അനുവദിക്കാതെയായി. പലപ്പോഴായി 22 സിംകാര്‍ഡുകളില്‍ നിന്ന് വിളിച്ചിട്ടുണ്ട്. ഇതെല്ലാം പെന്‍ഡ്രൈവില്‍ രേഖയായി സൂക്ഷിച്ചിട്ടുണ്ട്. അവനെ ഭര്‍ത്താവാക്കിയെങ്കില്‍ ഒരിക്കലും വിളിക്കാന്‍ ശ്രമിക്കില്ലെന്നത് ഉറപ്പാണ്.
ഒരു തവണ സംസാരിച്ചു തുടങ്ങിയപ്പോള്‍ അവളെ അടിക്കുന്ന ഒച്ച കേട്ടു. അവളുടെ കരച്ചിലും. ഫോണ്‍ താഴെ വീണെന്നു മനസിലായി. പിന്നെ വിളിച്ചപ്പോള്‍ അവള് കരഞ്ഞു കൊണ്ട് അടിച്ചെന്നു പറഞ്ഞു. ഒരു തവണ കത്തിവച്ച് മുറിവേല്പിച്ചപ്പോള് കയ്യില്‍ അകത്ത് ഏഴ് തുന്നലും പുറത്ത് ഒമ്പത് തുന്നലും ഇടേണ്ടി വന്നിട്ടുണ്ട്. ഇതിനിടെ അവന് പാസ്പോര്ട് പിടിച്ചുവച്ചു.
ക്ലിനിക്ക് അവന് കയ്യടക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തതോടെ ആറു തവണയാണ് പൊലീസില്‍ പരാതി നല്‍കിയത്. പല പ്രാവശ്യം അവനെ ജയിലിലില്‍ ഇടുകയും ചെയ്തിട്ടുണ്ട്. അവള് അവന്റെ ഭാര്യയാണെന്ന് എല്ലാവരോടും പറഞ്ഞു വിശ്വസിപ്പിച്ചു.
ഇതിന് അവന് നാട്ടില്‍ വന്നപ്പോള്‍ ഞങ്ങളുടെ കല്യാണ ആല്‍ബത്തില്‍ നിന്നെടുത്ത ബൊക്കെ പിടിച്ചു നില്ക്കുന്ന ഫോട്ടോയാണ് ഉപയോഗിച്ചത്. കമ്പ്യൂട്ടറില്‍ ഈ പടവും അവന്റെ പടവും ഒപ്പം വച്ച് എല്ലാവരെയും കാണിച്ചു. ഒരു തവണ ജയിലില്‍ നിന്ന് എന്നെ വിളിച്ച് അവള് ഹറാമിയാണ്, അവള് നല്ല സ്വഭാവക്കാരിയല്ല, എന്നെ ജയിലിലാക്കി എന്നെല്ലാം പറഞ്ഞു. പിന്നെ അവന്റെ ഫോണ്‍ എടുത്തിട്ടില്ല.
അവന് ഭര്‍ത്താവണെന്ന് പറഞ്ഞ് പ്രചരിപ്പിച്ചതോടെയാണ് സനയിലെത്തി പൊലീസില്‍ പരാതി നല്‍കിയത്. ഇതോടെയാണ് നിമിഷ ആദ്യം ജയിലില്‍ പോയത്. അവിടുത്തെ നിയമം അങ്ങനെയാണത്രെ. അവനെയും പൊലീസ് പിടികൂടി ജയിലിലാക്കി. ഈ വിവരം നിമിഷ ജയിലില്‍ നിന്ന് വിളിച്ചു പറഞ്ഞു.
പപ്പ ഞാന്‍ സനയിലാണ്. കേസുകൊടുത്തിരിക്കുകയാണ്, ജയിലിലാണ് എന്നുപറഞ്ഞപ്പോള്‍ സത്യമാണോ എന്നറിയാന്‍ അവിടെയുള്ള ഒരു അറബിയെ തന്നെ ഉപയോഗിച്ചു. അദ്ദേഹം ജയിലിലെത്തി തലാലിനോട് എന്തിനാണ് ഇവിടെ കിടക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ പൈസയുടെ പേരിലുള്ള പ്രശ്നമാണ് എന്നു പറഞ്ഞു.
അദ്ദേഹത്തിന് ഒരു സാന്ഡ്വിച്ചും ജൂസും വാങ്ങി നല്കി മടങ്ങിപ്പോന്നു. അവന് ജയിലിലാണെന്ന് തെളിയിക്കുന്ന വിഡിയോ അദ്ദേഹം രഹസ്യ കാമറയുമായി പോയി പകര്‍ത്തിയത് അയച്ചു തന്നു. പിന്നെ അദ്ദേഹം സൗദിയില്‍ പോയതിനാല്‍ സഹായം തേടാനായിട്ടില്ല.
ജയിലില്‍ കിടന്നു കൊണ്ടാണ് ആരെയൊ കൊണ്ട് തലാല്‍ വിവാഹ സര്‍ട്ടിഫിക്കേറ്റ് ഉണ്ടാക്കുന്നത്. അതിലാകട്ടെ യെമന്‍കാരനായ ഒരാളുടെ മകളാണ് നിമിഷ എന്നാണ് കാണിച്ചിരിക്കുന്നത്. പേരിലും മാറ്റം വരുത്തി. നിമിഷ അബൂബക്കര്‍ യൂനിസ് എന്നാക്കി. ഈ സര്‍ട്ടിഫിക്കറ്റ് പിന്നീട് എനിക്കു കിട്ടി. അതില്‍ നിമിഷയുടെ ഒപ്പില്ല. അറബി അറിയുന്നവരെക്കൊണ്ട് അത് വായിപ്പിക്കുകയും ചെയ്തു. ഇത് വച്ചാണ് ഇന്ത്യയില്‍ വച്ച് കല്യാണം നടന്നു എന്ന് തലാല്‍ വാദിച്ചത്. നിമിഷ ടോമി തോമസ് എന്ന സര്‍ട്ടിഫിക്കറ്റ് കോടതിയില്‍ ഹാജരാക്കിയെങ്കിലും നീതി കിട്ടിയില്ല. പണം കൊടുത്താല്‍ അവിടെ എന്തും നടക്കുമെന്നാണ് മനസിലായത്. ഇതിനിടെ അവളുടെ പേരില്‍ ക്ലിനിക് തിരികെ എഴുതിക്കൊടുക്കാമെന്ന് സമ്മതിച്ചു. പക്ഷെ ഒരേ ഒരു കാര്യം അയാള്‍ ആവശ്യപ്പെട്ടു. അവന്റെ ഭാര്യയാകണം എന്ന്. അപ്പോള്‍ ക്ലിനിക്കും എല്ലാം അയാളുടേതാകുമെന്നാണ് പ്രതീക്ഷിച്ചു. അത് സമ്മതിക്കാതെ വന്നതോടെ ക്രൂര പീഡനങ്ങളായിരുന്നു.
ഭാര്യയാക്കി ജയിലില്‍ നിന്ന് പറഞ്ഞയച്ചപ്പോള്‍ കരഞ്ഞ് തലാലിന്റെ അപ്പനോടും അമ്മയോടും ചേട്ടനോടും പറഞ്ഞതാണ്. അവര്‍ക്ക് എല്ലാ കാര്യങ്ങളും അറിയാം. എന്നിട്ടും സഹായിച്ചില്ല. അവിടെ എംബസിയില്ല. യുദ്ധം തുടങ്ങി. കോടതി ഇരുവരെയും ഭാര്യാ ഭര്ത്താക്കന്മാരാക്കി പുറത്തു വിട്ടതിനാല്‍ അവിടെ താമസിക്കേണ്ടി വരികയായിരുന്നു. ഭാര്യാ ഭര്‍തൃബന്ധം പുലര്‍ത്താന്‍ അദ്ദേഹം നിര്‍ബന്ധിച്ചു. അതിന് സമ്മതിക്കാതെ വന്നപ്പോള്‍ ക്രൂരമായി പീഡിപ്പിച്ചു. അവള് ഒരുപാട് സഹിച്ചു. രാത്രികളിലെല്ലാം വീട്ടില്‍ നിന്ന് ഇറങ്ങി ഓടേണ്ടി വന്നിട്ടുണ്ടെന്ന് പറഞ്ഞതു കേട്ട് നെഞ്ചു തകര്‍ന്നിട്ടുണ്ട്. അവിടെ പോകാന്‍ ഒരു വഴിയുമില്ലാതിരുന്നതിനാലാണ് പോകാതിരുന്നത്.
ഇതിനിടെ തലാല്‍ ജയിലില്‍ കിടന്നപ്പോള്‍ പാസ്പോര്ട് തരാന്‍ നിമിഷ കരഞ്ഞ് പറയുന്നത് കേട്ട ഒരു ജയില്‍ വാര്‍ഡനാണ് ബുദ്ധി പറഞ്ഞു കൊടുത്തത്. അനസ്തീസ്യ കൊടുത്ത് ബോധം കെടുത്തി തന്നാല്‍ വണ്ടിയിലിട്ട് കൊണ്ടു പോയി വിവാഹം വേര്‍പെടുത്താന്‍ അനുവാദം എഴുതി വാങ്ങാമെന്നും പാസ്പോര്ട് പിടിച്ചു വാങ്ങാമെന്നും. അയാളും ഹനാന് എന്ന യെമനി സ്ത്രീയുമാണ് സഹായിച്ചത്.
അത് ഇവളുടെ കഷ്ടപ്പാട് നേരില്‍ കാണുകയും അറിയുകയും ചെയ്തിട്ടാണ്. അവസരം കിട്ടിയപ്പോള്‍ അവള് അനസ്തീസ്യ മരുന്ന് കുത്തിവച്ചു. പക്ഷെ ജയില്‍ വാര്‍ഡനെ അറിയിച്ചിരുന്നില്ല. കുത്തിവച്ച മരുന്ന് അധികമായതോടെയാണ് മരിച്ചത്. ഇതിനിടെ സമ്മര്‍ദത്തിലായി മരുന്നു കഴിച്ച അവളും അര്‍ധ ബോധത്തിലായി. പിന്നെ എല്ലാം ചെയ്തത് ഹനാനാണ്. സഹായിക്കാമെന്ന് ഏറ്റ ജയില്‍ വാര്ഡന് വന്നതുമില്ല.
പകരം വാര്‍ത്തകള്‍ വന്നത് ഭര്‍ത്താവിനെ അവള് വെട്ടി നുറുക്കി ഒളിപ്പിച്ചെന്ന്. ഈ ഹനാന് ഇപ്പോഴും ജയിലില്‍ ജീവപര്യന്തം വിധിക്കപ്പെട്ട് നിമിഷയ്ക്ക് ഒപ്പമുണ്ട്. ജയില്‍ വാര്‍ഡനെ പൊലീസിന് പിടിക്കാനും സാധിച്ചിട്ടില്ല. കോടതിയില്‍ നിന്ന് വിധി വരുന്നതിനു മുമ്പ് ജയിലില്‍ കൊണ്ടു വന്നപ്പോള്‍ നേരത്തെ ജയിലില്‍ അവളുടെ സങ്കടം കണ്ടിട്ടുള്ള ജീവനക്കാര്‍ വന്ന് സഹായിക്കാമെന്ന് ഏറ്റിരുന്നു. തലാലിന്റെ അടുത്ത് പാസ്പോര്‍ട്ടിന് വന്ന് കരഞ്ഞതെല്ലാം മൊഴി നല്‍കാമെന്നും ഏറ്റതാണ്. ജഡ്ജിയോടും സംസാരിച്ചിരുന്നത്രെ. പക്ഷെ വിചാരണക്കോടതി അതിന് സമയം നല്‍കാതെയാണ് വധശിക്ഷ വിധിച്ചത്.
വസ്തുതകളല്ലാത്ത വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുന്നത് ഒരു ഭാഗത്ത്; കടം വാങ്ങിയ പണം തിരികെ നല്കാന് സാധിക്കാത്തതിന്റെ പ്രശ്നങ്ങള്‍ വേറെ. ജീവിതം തന്നെ മടുത്തു, വെറുത്തു, സഹിക്കാന്‍ വയ്യാ, മരിച്ചാല്‍ മതിയെന്നായി. മൂന്നു പ്രാവശ്യം ആത്മഹത്യയ്ക്ക് ഇറങ്ങിയതാണ്. മകളുമായി ദൂരെ എവിടെയെങ്കിലും പോയി മരിക്കാനായിരുന്നു തീരുമാനം.
പൈങ്ങാട്ടൂരില് അപ്പന്റെ പെങ്ങളുടെ വീട്ടിലാണ് താമസിക്കുന്നത്. കടം തന്ന ചേട്ടന്മാര് തന്നെയാണ് ഇപ്പോഴും ആശ്വാസമായുള്ളത്. മരിക്കാന്‍ ഇറങ്ങിയപ്പോഴെല്ലാം നിന്റെ സങ്കടം ഞങ്ങള്‍ക്കറിയാം. നീ എവിടെ വേണമെങ്കിലും പോയി ജോലി ചെയ്തോ, മകളുമായി പോയാലും എവിടെ പോകുന്നു എന്ന് പറഞ്ഞിട്ടേ പോകാവൂ എന്നു പറഞ്ഞ് സ്നേഹം കൊണ്ട് വിലക്കി.
ഒടുവില്‍ ചേട്ടന് തന്നെ ആദ്യം 45000 രൂപ തന്ന് ഓട്ടോ വാങ്ങി. പിന്നെ അതു വിറ്റ് വേറെ ഓട്ടോ വാങ്ങി ഓടിക്കുകയാണ്. ഇതിനിടെ ലോക് ഡൗണ്‍ വന്ന് പൈസയില്ലാതെ ആയപ്പോള്‍ അടവ് മുടങ്ങി. 20000 രൂപ പലിശയ്ക്കെടുത്താണ് അത് തീര്‍ത്തത്. അത് എങ്ങനെ അടച്ചു തീര്‍ക്കുമെന്ന് പോലും അറിയില്ല. വിധി വരുന്നതിന്റെ തൊട്ട് തലേ ദിവസവും വിളിച്ച് ചോദിച്ചതാണ് എന്തെങ്കിലും വഴിയുണ്ടാകുമോ എന്ന്.
കേസിനു വേണ്ടി ഒരു തവണ നിമിഷയുടെ അമ്മ അവര്‍ താമസിച്ചിരുന്ന വീട് വിറ്റ് ഒന്നര ലക്ഷം രൂപ അയച്ചു കൊടുത്തിട്ടുണ്ട്. 30 ലക്ഷം രൂപയെങ്കിലും കിട്ടുമായിരുന്ന സ്ഥലം നാലര ലക്ഷം രൂപയ്ക്ക് വില്‍ക്കേണ്ടി വന്നു. ഒരാള്‍ മരണത്തിനു മുന്നില്‍ നില്‍ക്കുമ്പോഴാണ് ഇത്ര വിലകുറച്ച് വില്‍ക്കേണ്ടി വന്നത്.
ഇനി അവളുടെ ജീവനു വേണ്ടി ആരോടാണ് ചോദിക്കേണ്ടതെന്ന് അറിയില്ല. പലരും ശ്രമിക്കുന്നുണ്ടെന്ന് പറയുന്നു. സര്‍ക്കാര്‍ തലത്തില്‍ ശ്രമമുണ്ടായാലേ എന്തെങ്കിലും ഗുണമുണ്ടാകൂ. അതിനായി കഴിയുന്നവരെല്ലാം ഇടപെടണമെന്നാണ് അപേക്ഷ. എന്റെ കുഞ്ഞിന്റെ അമ്മയെ ജീവനോടെ എത്തിച്ചു തരണം എന്നു മാത്രമേ അപേക്ഷിക്കുന്നുള്ളൂ. – ടോമി തോമസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക