തൃശൂര്‍: ലൈഫ് മിഷൻ വിവാദത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി വടക്കാഞ്ചേരി എം.എല്‍.എ അനില്‍ അക്കര രംഗത്ത്. ലൈഫ് മിഷന്റെ ഭാഗമായി ചേര്‍ന്ന യോഗത്തിന്റെ മിനിട്സ് നശിപ്പിക്കാന്‍ മന്ത്രിയുടെ നേതൃത്വത്തിലാണ് ഗൂഡാലോചന നടത്തിയത്. വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിര്‍മ്മാണത്തില്‍ സര്‍ക്കാരിന് മേല്‍നോട്ടം ഇല്ലെന്ന് പറയുന്നത് നുണയാണ്. മുഖ്യമന്ത്രിയെയും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയെയും ലൈഫ് മിഷന് സിഇഒയെയും നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പദ്ധതിയിലെ തട്ടിപ്പുമായി ബന്ധപ്പെട്ട നിര്‍ണായകെ തളിവ് നശിപ്പിക്കാന്‍ ജീവനക്കാരും കൂട്ടുനിന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, എന്‍.ഐ.എ. തുടങ്ങിയ ഏജന്‍സികള്‍ അടിയന്തരമായി ഇക്കാര്യത്തില്‍ അന്വേഷണം നടത്തണം. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ തന്റെ കൈവശമുള്ള രേഖകള്‍ കൈമാറുമെന്നും എം.എല്‍.എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പാര്‍പ്പിട സമുച്ചയത്തിനൊപ്പം അഞ്ച് കോടി മുടക്കിയാണ് ആശുപത്രി പണിയുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ലൈഫ് മിഷന് വേണ്ടി പിഡബ്യൂഡി തയ്യാറാക്കിയത് ഒന്നരക്കോടി രൂപയുടെ എസ്റ്റിമേറ്റാണ്. ഈ ആശുപത്രിക്ക് ആരോഗ്യവകുപ്പിന്റെ അനുമതി ലഭിച്ചിട്ടില്ലെന്നും അനില്‍ അക്കര ചൂണ്ടിക്കാട്ടി.
സ്വപ്ന സുരേഷും ശിവശങ്കരനുമാണ് യൂണിടാക്കിനെ ചുമതലപ്പെടുത്താന്‍ നിര്‍ദേശിച്ചത്. ഇത് മുഖ്യമന്ത്രിയും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയും അംഗീകരിക്കുകയായിരുന്നു. യൂണിടാക്കിനെ ചുമതലപ്പെടുത്തിയതായി ഒരു രേഖയും നല്‍കിയിട്ടില്ലെന്നും അനില്‍ അക്കര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക