സ്വർണക്കടത്ത് കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലെന്ന് കസ്റ്റംസ്. പ്രതികൾക്ക് കൂടുതൽ പേരുമായി ബന്ധമുള്ളതിന് തെളിവ് ലഭിച്ചിട്ടുണ്ട്. രാഷ്ട്രീയക്കാർ, പൊലീസ് ഉദ്യോഗസ്ഥർ, ബ്യൂറോക്രാറ്റുകൾ തുടങ്ങിയവർക്കെതിരെയാണ് തെളിവ് ലഭിച്ചിരിക്കുന്നതെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.
ഇതിൽ ഓരോരുത്തരെയായി ചോദ്യം ചെയ്യലിന് വിളിപ്പിക്കും. ഇതിനായുള്ള നിയമപരമായ നടപടികൾ പൂർത്തിയാക്കിയെന്ന് കസ്റ്റംസ് അറിയിച്ചു. ശിവശങ്കറെ വീണ്ടും വിളിപ്പിക്കുമെന്നും കസ്റ്റംസ് അറിയിച്ചു. തീരുമാനങ്ങൾ വിവാദമാകുന്നത് കൊണ്ട് ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്താൻ ആരും തയ്യാറാവുന്നില്ല. കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ സ്വകാര്യഡിക്ടറ്റീവ് ഏജൻസികൾ വരെ രംഗത്തിറങ്ങിയിട്ടുണ്ടെന്നാണ് സൂചന.
കഴിഞ്ഞ നാല് വർഷം എത്തിയ ഡിപ്ലോമാറ്റിക് ബാഗുകളുടെ വിശദാംശങ്ങളും കസ്റ്റംസ് തേടിയിട്ടുണ്ട്. സംസ്ഥാന പ്രോട്ടോക്കോൾ വിഭാഗം, കേന്ദ്ര വിദേശകാര്യ മന്ത്രാലയം എന്നിവരോടാണ് വിവരം തേടിയത്. കേസിൽ കൂടുതൽ അറസ്റ്റുകളിലേക്ക് കടക്കുമെന്നാണ് കസ്റ്റംസ് പറയുന്നത്. തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ യുഎഇ കോൺസുലേറ്റിന്റെ വിസ സ്റ്റാംമ്പിങ് സെന്ററുകളുടെ കരാറും നടത്തിപ്പും അന്വേഷണ ഏജൻസികൾ വിശദമായി പരിശോധിക്കുന്നു. യുഎഎഫ്എക്സ് സൊലൂഷൻസ്, ഫോർത്ത് ഫോഴ്സ് എന്നീ ഏജൻസികൾക്ക് കരാർ ലഭിച്ചതിനു പിന്നിൽ സ്വപ്ന സുരേഷിന്റെ ഇടപെടലാണെന്നാണ് നിഗമനം. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് ഇക്കാര്യം പരിശോധിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക