നിലമ്പൂര്‍ എം.എല്‍.എ പി.വി.അന്‍വറിനെതിരെ പ്രകടനം നടത്തിയതിന്റെ പേരില്‍ പുറത്താക്കിയ സി.പി.ഐ.എം പ്രവര്‍ത്തകനെ തിരിച്ചെടുക്കണമെന്ന് ആവശ്യപെട്ടതിന്റെ പേരില്‍ വീടുകയറി ആക്രമിച്ചെന്ന് പരാതി. മലപ്പുറം പോത്തുകല്ല് സ്വദേശി മുജീബ് റഹ്മാനാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പി.വി.അന്‍വര്‍ എം.എല്‍.എയുടെ സ്വാധീനത്തില്‍ പ്രതികളെ പൊലീസ് അറസ്റ്റുചെയ്യുന്നില്ലെന്നും മുജീബ് ആരോപിച്ചു.
പാര്‍ട്ടി നേതാക്കളെ തഴഞ്ഞ് നിയമസഭാ തെരെഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ പി.വി അന്‍വറിന് സ്ഥാനാര്‍ത്ഥിത്വം നല്‍കിയതിനെതിരെ മുജീബിന്റെ സുഹൃത്ത് ഷംസുദ്ദീന് അടക്കമുള്ള സി.പി.ഐ.എം പ്രവര്‍ത്തകര്‍ പോത്തുകല്ലില്‍ പ്രകടനം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് പുറത്താക്കിയ മൂന്നു പേരില്‍ ഷംസുദ്ദീന് ഒഴികെയുള്ളവരെ പിന്നീട് സി.പി.ഐ.എം തിരിച്ചെടുത്തു.
ഷംസുദ്ദീനെ മാത്രം തിരിച്ചെടുക്കാത്തത് ചോദ്യം ചെയ്തതിനാണ് സി.പി.ഐ.എം അനുഭാവിയായ തന്നെ വീടു കയറി ആക്രമിച്ചതിനു കാരണമെന്ന് മുജീബ് ആരോപിച്ചു. ആക്രമണത്തില്‍ ഭാര്യക്കും മക്കള്‍ക്കും പരിക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക