ന്യൂഡൽഹി: കൊറോണ വൈറസിന്റെ ജനിതക ഘടനയിൽ വന്ന 2 മാറ്റങ്ങളാണ് കേരളത്തിൽ കോവിഡ് വ്യാപനം വർധിക്കാൻ കാരണമെന്ന് ജനിതക ശ്രേണീകരണത്തിലൂടെയുള്ള പഠനം വ്യക്തമാക്കുന്നു. വ്യാപനം തടയണമെങ്കിൽ, വൈറസ് വന്ന വഴികൾ മനസ്സിലാക്കാനും സമ്പർക്കം കണ്ടെത്താനും നടപടികൾ വേണമെന്നാണ് ഗവേഷകർ നിർദേശിക്കുന്നത്.
കേരളത്തിലെ വില്ലൻമാർ
കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നു ശേഖരിച്ച വൈറസ് സാംപിളുകളിൽ 99.4 ശതമാനത്തിൽ കണ്ടെത്തിയ ജനിതക മാറ്റത്തെ ഡി614ജി എന്നാണ് വിളിക്കുന്നത്. എൽ5എഫ് എന്നു പേരിട്ടിരിക്കുന്ന മറ്റൊരു മാറ്റവും ദൃശ്യമായി. ജനിതക ഘടനയിൽ അമിനോ അമ്ല കണ്ണികളുടെ സ്ഥാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പേരിടൽ.
കൊറോണ വൈറസുകളിലെ യൂറോപ്യൻ ഗണമെന്നു വിശേഷിപ്പിക്കപ്പെടുന്ന എ2എ ആണ് കേരളത്തിലുള്ളതെന്നാണ് കോഴിക്കോട്ടു നിന്നുള്ള സാംപിളുകളിൽ വ്യക്തമായത്. എ2എ ഗണം വൈറസിനെ നിർവചിക്കുന്ന ജനിതകമാറ്റം സംഭവിക്കുന്നത് എസ് (സ്പൈക്) പ്രോട്ടീനിലാണ് (മാംസ്യം).
കേരളത്തിലെ സാംപിളുകളിൽ ഗവേഷണം നടത്തിയത് 26 പേരുടെ സംഘമാണ്: ചാന്ദ്നി രാധാകൃഷ്ണൻ, ശ്രീധർ ശിവസുബ്ബു, വിനോദ് സ്കറിയ, മോഹിത് കെ.ദിവാകർ, അഭിനവ് ജെയിൻ, പ്രശാന്ത് വിശ്വനാഥൻ, രാഹുൽ സി.ഭൊയർ, ബാനി ജോളി, മുഹമ്മദ് ഇമ്രാൻ, ദിഷ ശർമ, മേഴ്സി റോഫിന, ഗ്യാൻ രഞ്ജൻ, ബീന ഫിലോമിന ജോസ്, രാജേന്ദ്രൻ വടക്കൂട്ട് രാമൻ, തുളസീധരൻ നല്ലവീട്ടിൽ കേശവൻ, കൽപന ജോർജ്, ഷീല മാത്യു, ജയേഷ് കെ. പൂവുള്ളതിൽ, സജീത് കുമാർ കീരിയാട്ട് ഗോവിന്ദൻ, പ്രിയങ്ക രവീന്ദ്രനാഥൻ നായർ, ഷമീർ വടേക്കണ്ടിയിൽ, വിനീത് ഗ്ളാഡ്സൺ, മിഥുൻ മോഹൻ, ഫൈറോസ് ചെറിയാലിങ്കൽ പറമ്പത്ത്, മോഹിത് മംഗ്ല, അഫ്റ ഷംനാഥ്.
സ്പൈക് പ്രോട്ടീൻ, മനുഷ്യശരീരത്തിലെ പ്രോട്ടീനുകളെയാണ് വൈറസിനു കയറിപ്പിടിക്കാനുള്ള തലമായി ഉപയോഗിക്കുന്നത്. ഈ പിടത്തത്തിന്റെ ശേഷി വർധിപ്പിക്കുന്നതാണ് കേരളത്തിൽ കണ്ടെത്തിയ 2 ജനിതക മാറ്റങ്ങളും. അതുകൊണ്ടാണ്, ഈ മാറ്റങ്ങൾ വൈറസ് വ്യാപനം വർധിക്കാൻ കാരണമാകുമെന്നു വിലയിരുത്തുന്നത്. എന്നാൽ, വ്യാപനത്തിന്റെ തോതും മരണനിരക്കുമായി ബന്ധിപ്പിക്കാനാവില്ല.
കോഴിക്കോട് മെഡിക്കൽ കോളജ്, സിഎസ്ഐആറിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമികസ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി (ഐജിഐബി), അക്കാദമി ഓഫ് സയന്റിഫിക് ആൻഡ് ഇന്നവേറ്റീവ് റിസർച് എന്നിവ സംയുക്തമായി നടത്തിയതാണ് ഗവേഷണം. രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ ഐജിഐബിയുടെ നേതൃത്വത്തിൽ നടത്തിയ ഗവേഷണത്തിലാണ് ഇന്ത്യയിലെ കൊറോണ വൈറസിന്റെ പ്രബലഗണം (ഐ/എ3ഐ) കണ്ടെത്തിയത്.
കോഴിക്കോട്ടു നിന്നു ശേഖരിച്ച സാംപിളുകൾ വടക്കൻ കേരളത്തിലെ കോവിഡ് ബാധിതരുടേതാണ്. എല്ലാ ജില്ലകളിൽ നിന്നും സാംപിൾ ശേഖരിച്ച് ശ്രേണീകരണം നടത്തിയാൽ സംസ്ഥാനത്തെ കോവിഡ് വ്യാപനത്തെക്കുറിച്ച് സമഗ്ര ചിത്രം ലഭിക്കുമെന്നാണ് ഗവേഷകർ കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക