ആറാട്ടുപുഴയില്‍ നഴ്സിങ് വിദ്യാര്‍ത്ഥിനി മുരിക്കല്‍ അര്‍ച്ചന ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണവിധേയനായ യുവാവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഈ യുവാവ് വിവാഹ വാഗ്ദാനത്തില്‍ നിന്നു പിന്മാറിയതാണ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കാന്‍ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
പെണ്‍കുട്ടിയുമായുള്ള ബന്ധത്തില്‍ നിന്ന് ഒരു വര്‍ഷം മുന്‍പു തന്നെ പിന്മാറിയിരുന്നെന്നു യുവാവ് പൊലീസിനു മൊഴി നല്കി. ശ്യാംലാല്‍ എന്ന യുവാവില്‍ നിന്നാണ് പൊലീസ് മൊഴിയെടുത്തത്.
രണ്ടു വര്‍ഷത്തിനുള്ളില്‍ വിവാഹം നടത്തണമെന്ന് അര്ച്ചനയോടും വീട്ടുകാരോടും ആവശ്യപ്പെട്ടെങ്കിലും പഠനം പൂര്‍ത്തിയാക്കി ജോലി ലഭിച്ച ശേഷമേ വിവാഹക്കാര്യം ആലോചിക്കൂ എന്നും ഇതിനു രണ്ടു വര്‍ഷമെങ്കിലും കഴിയണമെന്നും അര്‍ച്ചനയുടെ വീട്ടുകാര്‍ നേരത്തെ പറഞ്ഞിരുന്നതായി യുവാവ് പറഞ്ഞു.
ഇതേത്തുടര്‍ന്നാണ് ഒരു വര്‍ഷം മുന്‍പ് ബന്ധം അവസാനിപ്പിച്ചത്. സ്ത്രീധനം ആവശ്യപ്പെട്ടെന്ന ആരോപണം ഇയാള്‍ പൊലീസിനോടു നിഷേധിച്ചു. പ്രണയബന്ധം അവസാനിപ്പിച്ചെങ്കിലും സൗഹൃദത്തിന്റെ പേരില്‍ ഫോണ്‍ സംഭാഷണങ്ങള്‍ തുടര്‍ന്നിരുന്നുവെന്ന് ഇയാള്‍ സമ്മതിച്ചു. ഒമാനില്‍ ജോലി ചെയ്തിരുന്ന യുവാവ് 6 മാസം മുന്‍പാണ് നാട്ടിലെത്തിയത്. കഴിഞ്ഞ ദിവസം തിരികെ ജോലിയില്‍ കയറേണ്ടതായിരുന്നെങ്കിലും നാട്ടിലെ സംഭവങ്ങള്‍ കാരണംജോലിയില് നിന്നു നീക്കം ചെയ്തുവെന്നു പൊലീസ് പറഞ്ഞു.
ശ്യാംലാലിന്റെ വിവാഹ നിശ്ചയത്തിന്റെ സമയം തീരുമാനിച്ച ദിവസമാണ് അര്‍ച്ചന ആത്മഹത്യ ചെയ്തത്. വിഷക്കായ കഴിച്ചതിന് ശേഷം താന്‍ ആത്മഹത്യ ചെയ്യുകയാണ് എന്ന് ശ്യാംലാലിനെ മെസ്സേജ് വഴി അറിയിച്ചു. മെസ്സേജ് ശ്യാംലാല്‍ കണ്ടതിന് ശേഷം അര്‍ച്ചന ഡിലീറ്റ് ചെയ്യുകയും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയുമായിരുന്നു. ഇക്കാര്യം ഇയാള്‍ അര്‍ച്ചനയുടെ ഒരു സുഹൃത്തിനെ വിളിച്ചറിയിക്കുകയും അവര്‍ ആറാട്ടുപുഴയിലെ വീട്ടിലെത്തിയപ്പോഴേക്കും അര്‍ച്ചന അവശനിലയിലായിരുന്നു. അവിടെ നിന്നും എത്രയും വേഗം ആലപ്പുഴ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.
പെണ്ണുങ്ങള്‍ക്ക് കാലുകള്‍ മാത്രമല്ല ബട്ടും ബ്രെയിന്സുമുണ്ട്: അഭിജ
അര്‍ച്ചന പ്ലസ്ടു കഴിഞ്ഞപ്പോള്‍ ഇയാള്‍ വിവാഹ ആലോചനയുമായി ബന്ധുക്കളെ സമീപിച്ചു. എന്നാല്‍ ഇപ്പോള്‍ വിവാഹം നടക്കില്ലെന്നും പഠനം കഴിഞ്ഞിട്ടാകാമെന്നും രക്ഷിതാക്കള്‍ യുവാവിനെ അറിയിച്ചു. ഇരുവരും പ്രണയം തുടര്‍ന്നു. ഇതിനിടെ യുവാവ് വിദേശത്ത് പോയി. ഇതോടെ സാമ്ബത്തിക നിലയും മെച്ചപ്പെട്ടു. ഇതിനിടെ വിവാഹത്തെ കുറിച്ച് അര്‍ച്ചന പറഞ്ഞപ്പോള്‍ സ്ത്രീധനം എത്ര തരുമെന്നായിരുന്നു ഇയാളുടെ ചോദ്യം.
30 പവന് നല്‍കാമെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അറിയിച്ചെങ്കിലും, തന്റെ സഹോദരിക്ക് 101 പവന് സ്വര്‍ണവും കാറും കൊടുത്താണു വിവാഹം കഴിപ്പിച്ചതെന്നും തനിക്കും അത്രയും തുക സ്ത്രീധനമായി വേണമെന്നും ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ യുവാവ് ആവശ്യപ്പെട്ട അത്രയും സ്ത്രീധനം നല്കാന് കൂലിപ്പണിക്കാരനായ പെണ്‍കുട്ടിയുടെ പിതാവിന് സാധിച്ചിരുന്നില്ല.
ഇതിനിടെ ഇയാള്‍ ഗള്‍ഫില്‍ പോകുകയും സാമ്ബത്തികമായി ഉയര്‍ച്ചയുണ്ടാവുകയും ചെയ്തു. ഇതോടെ ഇയാളുടെ സ്വഭാവത്തില്‍ മാറ്റം വരികയായിരുന്നു. പിന്നീട് പെണ്‍കുട്ടി അറിയാതെ മറ്റൊരു വിവാഹം കഴിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഈ വിവരം പെണ്‍കുട്ടി അറിയുകയും മനോവിഷമം മൂലം ജീവനൊടുക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക