ഐപിഎല്‍ പതിമൂന്നാം സീസണ് റിപ്പോര്‍ട്ട് ചെയ്യാനും ചിത്രങ്ങള്‍ പകര്‍ത്താനും മാധ്യമങ്ങള്‍ക്ക് സ്റ്റേഡിയത്തിനുള്ളില്‍ പ്രവേശിക്കാന്‍ അനുവാദമില്ലെന്ന് ബിസിസിഐ. പ്രീ മാച്ച് പ്രസ് കോണ്‍ഫറന്‍സും ഒഴിവാക്കി. എന്നാല്‍ മത്സരത്തിന് ശേഷം മാധ്യമങ്ങളെ കാണും.
സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ചാണ് മാധ്യമങ്ങളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കാത്തത് എന്ന് ബിസിസിഐയുടെ പ്രസ്താവനയില്‍ പറയുന്നു. പരിശീലന സെഷനുകളിലേക്കും മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ല. യുഎഇ മാധ്യമങ്ങള്‍ക്ക് ഒഴിച്ച്, മീഡിയ രജിസ്ട്രേഷനും ഇത്തവണയില്ല.
ബിസിസിഐയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മാധ്യമങ്ങള്‍ക്ക് പ്രസ് റിലീസ്, മറ്റ് വിശദാംശങ്ങള്‍ എന്നിവ ഓരോ മത്സരത്തിന് ശേഷവും ലഭിക്കും. ഈ പ്രസ് റിലീസുകളിലായിരിക്കും വിര്‍ച്വല്‍ പോസ്റ്റ് മാച്ച് പ്രസ് കോണ്‍ഫറന്‍സുകളില്‍ പങ്കെടുക്കേണ്ടത് എങ്ങനെ എന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ ഉണ്ടാവുക.
ഓരോ മത്സരത്തിലേതുമായി 35 ഫോട്ടോകളാണ് അക്രഡിറ്റഡ് മാധ്യമങ്ങള്‍ക്ക് ബിസിസിഐ നല്‍കുക. ഈ ചിത്രങ്ങള്‍ക്ക് ബിസിസിഐ/ഐപിഎല്‍ ക്രെഡിറ്റ് ടാഗ് നല്‍കണം എന്നും നിര്‍ദേശമുണ്ട്. ഇന്ന് മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിങ്സ് മത്സരത്തോടെയാണ് ഐപിഎല്‍ ആരംഭിക്കുന്നത്. 52 ദിവസം നീളുന്ന ടൂര്‍ണമെന്റ് യുഎഇയിലെ മൂന്ന് വേദികളിലായാണ് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക