അനുഷ്ക ശര്മക്കെതിരായി മോശം പരാമര്‍ശം നടത്തിയിട്ടില്ലെന്ന് സുനില്‍ ഗവാസ്കര്‍. താന്‍ പറയാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും സുനില്‍ ഗവാസ്കര്‍ പറഞ്ഞു.
നേരത്തേ റോയല്‍ ചലഞ്ചേഴ്സ് കിംഗ്സ് ഇലവന് പഞ്ചാബ് മത്സരത്തിനിടെ കമന്ററിക്കിടയില്‍ സുനില്‍ ഗവാസ്കര്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി അനുഷ്ക ശര്‍മ രംഗത്തെത്തിയിരുന്നു. ലോക്ഡൗണ്‍ സമയത്ത് അനുഷ്കയുടെ ബൗളിംഗിലാണ് കോഹ്ലി പരിശീലിച്ചതെന്നും ഇത് മതിയാവില്ലെന്നുമായിരുന്നു സുനില്‍ ഗവാസ്കറുടെ പരാമര്‍ശം.
എന്നാല്‍ കോഹ്ലിയെക്കുറിച്ച് താന്‍ പറഞ്ഞതുപോലും വളച്ചൊടിച്ചാണ് പ്രചരിപ്പിച്ചതെന്ന് സുനില്‍ ഗവാസ്കര്‍ പറഞ്ഞു. എവിടെയാണ് ഞാന്‍ അനുഷ്കയെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയതെന്നും ഗവാസ്കര്‍ ചോദിച്ചു.
കാമുകിമാരെയും ഭാര്യമാരെയും വിദേശടൂര്ണമെന്റ് നടക്കുമ്പോള്‍ ഒപ്പം കൊണ്ടുപോകണമെന്ന ആവശ്യം എപ്പോഴും താനാണ് ഉന്നയിച്ചിരുന്നതെന്നും അതിനാല്‍ അനുഷ്കക്കെതിരെ ഒരിക്കലും മോശപരാമര്ശം താന്‍ നടത്തില്ലെന്നും ഗവാസ്കര്‍ കൂട്ടിച്ചേര്‍ത്തു.
‘കോഹ്ലി ഹൗസിംഗ് സൊസൈറ്റിയിലെ കോംപ്ലക്സില്‍ അനുഷ്കയ്ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന കാര്യമാണ് ഞാന്‍ സൂചിപ്പിച്ചത്. ആകാശ് ചോപ്ര പരിശീലനത്തിന്റെ കാര്യമാണ് സംസാരിച്ചത്. ഒപ്പം ഞാനും ചേര്‍ന്നു. പരിശീലനത്തിന് വളരെ കുറച്ച് സമയം മാത്രമാണ് ലഭിച്ചിരിക്കുകയെന്നും പറഞ്ഞു. രോഹിത്തിന് ആദ്യ മത്സരത്തില്‍ നന്നായി കളിക്കാനായില്ല. ധോണിയ്ക്കും ഇതേ അവസ്ഥയുണ്ടായിരുന്നു. പിന്നീട് കോഹ്ലിയും ഇതേ സ്ഥിതിയിലേക്ക് വന്നു. അക്കാര്യമാണ് ഞങ്ങള്‍ സംസാരിച്ചത്’,ഗവാസ്കര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക