പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചുപണിയുന്നതിനുള്ള നടപടികള്‍ ഇന്ന് തുടങ്ങും. പാലം പൊളിച്ച് പണിയാനുള്ള ചിലവ് പതിനെട്ടരക്കോടി രൂപയാണെന്നാണ് കണക്കാക്കുന്നത്. പാലത്തിന്റെ ടാറിങ് അവശിഷ്ടങ്ങൾ റോഡ് നിർമാണത്തിന് തന്നെ പുനരുപയോഗിക്കും. ആദ്യ ഘട്ടത്തില്‍ ടാറിംഗ് നീക്കുന്ന ജോലികള്‍ ഒരാഴ്ചക്കുളളില്‍ പൂര്‍ത്തിയാക്കി അവശിഷ്ടങ്ങള്‍ മുട്ടം യാര്‍ഡിലേക്ക് മാറ്റും. രണ്ടാം ഘട്ടത്തില്‍ യന്ത്രങ്ങളുടെ സഹായത്തോടെ മുഴുവൻ ഗർഡറുകളും മുറിച്ച് മാറ്റും. പാലത്തിന്റെ മധ്യഭാഗത്തുള്ള സ്പാനുകളും പിയര്‍ ക്യാപുകളും പൂര്‍ണമായും നീക്കം ചെയ്യുന്നതാണ് അടുത്ത ഘട്ടം.
പാലത്തിന്റെ 35 ശതമാനം മാത്രമായിരിക്കും പൊളിച്ചുപണിയുന്നത്. 8 മാസം കൊണ്ട് പണി പൂര്‍ത്തിയാക്കി പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. കടൽഭിത്തി നിർമ്മാണത്തിനടക്കം പൊളിച്ച് മാറ്റുന്ന ഗർഡറുകളുടെ അവശിഷ്ടങ്ങൾ ഉപയോഗിക്കുന്നതിനുള്ള സാദ്ധ്യതകൾ സർക്കാർ പരിശോധിക്കുന്നുണ്ട്. ഗതാഗത തടസം സൃഷ്ടിക്കാത്ത രീതിയിൽ മുൻകരുതലുകൾ സ്വീകരിച്ചായിരിക്കും പാലം പണി നടക്കുക. അതുകൊണ്ടു തന്നെ മുൻകൂട്ടി സമയം നിശ്ചയിച്ച് ഓരോ ഭാഗങ്ങളായി പൊളിച്ചു നീക്കുന്നതിനാണ് തീരുമാനം. 39 കോടി ചെലവില്‍ നിര്‍മ്മിച്ച പാലാരിവട്ടം പാലം 2016 ഒക്ടോബറില്‍ ഗതാഗതത്തിന് തുറന്ന് കൊടുത്തെങ്കിലും നിര്‍മ്മാണത്തിലെ പിഴവുകൾ കാരണം ഒന്നര വര്‍ഷത്തിനുളളില്‍ അടച്ചിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക