പുതിയ ഇനം ഇഞ്ചി, മഞ്ഞൾ, ഉലുവ എന്നിവ കർഷകരിലേക്ക് എത്തുന്നു. മഞ്ഞളിന്റെ രണ്ടും ഇഞ്ചിയുടെയും ഉലുവയുടെയും ഓരോ ഇനങ്ങളുമാണ് തയാറായിട്ടുള്ളത്. സുഗന്ധവിള ഗവേഷണ പദ്ധതികളുടെ ദേശീയ ഏകോപന സമിതിയുടെ (എഐസിആർപിഎസ്) ദേശീയ ശിൽപശാലയിൽ പുതിയ ഇനങ്ങൾ കർഷകരിലേക്ക് എത്തിക്കാൻ തീരുമാനം.
ഗുണമേന്മയും വിവിധ പരീക്ഷണങ്ങളും വിലയിരുത്തി ഇവ കർഷകരിലേക്കെത്താൻ തയാറാണെന്ന് കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിൽ നടന്ന രണ്ടു ദിവസത്തെ ഓൺലൈൻ ശിൽപശാല വിലയിരുത്തി. കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ ഡോ ഡി പ്രസാദ് ആണ് പുതിയ ഇനം ഇഞ്ചി വിത്തിന് പിന്നിൽ. കേരളം, കർണാടകം, ഒഡിഷ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ കർഷകർക്ക് പുത്തൻ പ്രതീക്ഷ നൽകുന്നതാണ് എസിസി 247 എന്ന ഇനം വിത്ത്.
ഗുണ്ടൂരിൽനിന്നുള്ള എൽടിഎസ് 2, ഡൊപാളിയിൽനിന്നുള്ള രാജേന്ദ്ര ഹൽദി എന്നീ മഞ്ഞൾ ഇനങ്ങളും ഹിസാറിൽനിന്നുള്ള ഉലുവ ഇനവുമാണ് മറ്റു സുഗന്ധ വിളകൾ. ഐസിഎആർ അസി. ഡയറക്ടർ ജനറൽ ഡോ. വിക്രമാദിത്യ പാണ്ഡെ അധ്യക്ഷനായ സമിതിയാണ് കൃഷിപരീക്ഷണങ്ങൾ അടിസ്ഥാനമാക്കി വിത്തുകൾ പുറത്തിറക്കാൻ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക