കൊച്ചി: സ്വര്‍ണക്കടത്തു കേസിൽ അറസ്റ്റിലായ പന്ത്രണ്ടാം പ്രതി മുഹമ്മദ് അലിക്ക് ഐഎസ് ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി. എന്‍ഐഎ ഇക്കാര്യം വ്യക്തമാക്കിയത് കേസ് ഡയറിയുടെ ആറു വോള്യം പരിശോധിച്ചശേഷം ഏതു പ്രതിക്കാണ് ഐഎസ് ബന്ധമെന്നു ചോദിച്ചതിന്റ മറുപടിയായാണ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ ഭാവിയിലും സ്വര്‍ണക്കടത്തിനു വിശദമായ പദ്ധതി തയാറാക്കിയിരുന്നുവെന്നും ഇതിന്റെ തെളിവുകള്‍ വീണ്ടെടുത്തിട്ടുണ്ടെന്നും ഓരോ ഇടപാടുകളുടേയും തിയതിവച്ചുള്ള രേഖകള്‍ സരിത്ത് തയാറാക്കിയിരുന്നുവെന്നും കൂടാതെ ഇതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ വീണ്ടെടുത്തിട്ടുണ്ടെന്നും എന്‍ഐഎ കോടതിയില്‍ വിശദീകരിച്ചു.
മുഹമ്മദ് അലി തൊടുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട വ്യക്തിയാണ്. കോടതി നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തില്‍നിന്നു ലഭിച്ച പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന എന്‍ഐഎയുടെ പ്രാഥമിക കണ്ടെത്തലിനു തെളിവു നല്കാന് ആവശ്യപ്പെട്ടിരുന്നു. ഇതിനായി കോടതി കേസ് ഡയറി ഹാജരാക്കാനും നിര്‍ദേശിച്ചിരുന്നു. ബുധനാഴ്ച കേസിലെ 10 പ്രതികളുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കും. വ്യാഴാഴ്ചയാണു സ്വപ്നയുടെ ജാമ്യാപേക്ഷ പരിഗണിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക