സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ നില്ക്കുമ്പോള് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളപരിഷ്കരണം നടപ്പാക്കാനുള്ള നീക്കത്തെ വിമര്‍ശിച്ച് ഹൈക്കോടതി. സംഘടിത വോട്ടുബാങ്കിനെ സര്‍ക്കാര്‍ ഭയക്കുകയാണെന്നും ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ ശമ്പളപരിഷ്കരണ നീക്കത്തില്‍ ഇടപെടുമെന്നും കോടതി മുന്നറിയിപ്പ് നല്കി.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളപരിഷ്കരണ നടപടികള്‍ക്കെതിരെ നിശിതമായ വിമര്‍ശനമാണ് ഹൈക്കോടതിയിലുണ്ടായത്. കോവിഡും മറ്റും മൂലം കഷ്ടപ്പെടുന്ന സാധാരണക്കാരെ പിഴിയുകയാണ് സര്‍ക്കാരെന്ന് കോടതി കുറ്റപ്പെടുത്തി. ശമ്പള പരിഷ്കരണത്തിന് മുന്നോടിയായി മോട്ടോര്‍ വാഹന നിയമലംഘനങ്ങളുടെയും മറ്റും പേരില്‍ ജനങ്ങളെ പിഴിഞ്ഞ് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനാണ് സര്‍ക്കാരിന്റെ ശ്രമം.
സാഹചര്യം മനസിലാക്കാന്‍ സര്‍ക്കാരും ഉദ്യോഗസ്ഥരുടെ സംഘടനകളും തയാറാകണം. സര്‍ക്കാര്‍ വോട്ടുബാങ്കിനെ ഭയക്കുകയാണ്. മറ്റ് സംസ്ഥാനങ്ങള്‍ ഏഴും എട്ടും വര്‍ഷം കൂടുമ്പോളാണ് ശമ്പള പരിഷ്കരണം നടത്തുന്നത്. എന്നാല്‍ കേരളത്തില്‍ മാത്രം നാലര വര്‍ഷം കൂടുമ്പോള്‍ ശമ്പള പരിഷ്കരണം നടക്കുന്നു. ഇതിന്റെ ഉദ്ദേശം വ്യക്തമാണെന്നും കോടതി വിമര്‍ശിച്ചു.
രാഷ്ട്രീയപ്പാര്‍ട്ടികളും സംഘടനകളും ഇക്കാര്യം തുറന്ന് പറയാന്‍ ഭയപ്പെടുകയാണ്. എന്നാല്‍ നിശബ്ദമായിരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ശമ്പള പരിഷ്കരണത്തില്‍ ഇടപെടുമെന്ന് മുന്നറിയിപ്പ് നല്കി. നിലംനികത്തല്‍ ക്രമപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസ് പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക