കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധികള്‍ മറികടക്കുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായമായി നിര്‍മ്മാണ തൊഴിലാളി മേഖലയില്‍ എഴുപതു കോടി രൂപയിലധികം വിതരണം ചെയ്തു. ഏഴ് ലക്ഷത്തിലധികം തൊഴിലാളികള്‍ക്കാണ് ഇതുവരെ ധനസഹായം ലഭിച്ചത്. കേരള ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡ് എറണാകുളം ജില്ലാ ഓഫീസില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ധനസഹായ വിതരണം നവംബര്‍ 17 നകം പൂര്‍ത്തിയാക്കാനും തൊഴിലാളികളുടെ ആശ്രിതര്‍ക്കു നല്കി വരുന്ന വിദ്യാഭ്യാസ ആനുകൂല്യമടക്കമുള്ളവയുടെ വിതരണം വേഗത്തില്‍ പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനമായി. കൊവിഡ് രോഗം ബാധിച്ച നിര്‍മ്മാണ തൊഴിലാളികള്‍ക്ക് പ്രത്യേക ചികിത്സാ സഹായമായി 2000 രൂപ വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ അനുമതി ലഭ്യമാക്കും. പെന്‍ഷന്‍കാര്‍ക്കുള്ള മസ്റ്ററിംഗ് സര്‍ക്കാര്‍ തീരുമാനമനുസരിച്ച് ആരംഭിക്കും. നിര്‍മ്മാണ മേഖലയുമായി ബന്ധപ്പെട്ട മുഴുവന്‍ പേര്‍ക്കും ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളാകാമെന്നും യോഗം തീരുമാനിച്ചു.
ബോര്‍ഡ് ചെയര്മാന് വി ശശികുമാറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ബോര്‍ഡ് അംഗങ്ങളായ തമ്പി കണ്ണാടന്‍, സി പി മുരളി, ഇ ദിവാകരന്, മണ്ണാറം രാമചന്ദ്രന് ,പി നാഗരത്നം, ബോര്‍ഡ് സെക്രട്ടറി കെ എം സുനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതിഷേധം ഫലം കണ്ടു; ഫാക്ട് ചെക്ക് വിഭാഗത്തില്‍ നിന്ന് ശ്രീറാം വെങ്കിട്ടരാമനെ നീക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക