സംവരണത്തിന്റെ പേരിൽ പിന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ ഹനിക്കപ്പെടരുതെന്ന് സമസ്ത നേതാക്കൾ മുഖ്യമന്ത്രിയോട് അഭ്യർഥിച്ചു. അർഹമായ സംവരണാനുകൂല്യങ്ങളൊന്നും നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി ചർച്ചയ്ക്കുശേഷം സമസ്ത നേതാക്കൾ അറിയിച്ചു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാരുടെ നേതൃത്വത്തിലായിരുന്നു ചർച്ച. സർക്കാരിന് സംവരണ നിലപാടിൽ മാറ്റമില്ല. ഏതെങ്കിലും സാഹചര്യത്തിൽ അർഹരായവർക്ക് ആർക്കെങ്കിലും സംവരണാനുകൂല്യം നഷ്ടമുണ്ടായിട്ടുണ്ടോ എന്നത് പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
നരേന്ദ്രൻ കമീഷനും പാലോളി കമീഷനും നിർദേശിച്ച ബാക്ക് ലോഗ് നികത്തുക, പിന്നോക്ക വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതികമായി സംവരണം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ചർച്ചയിൽ ഉന്നയിച്ചു. പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നത് സംബന്ധിച്ച ആശങ്ക അറിയിക്കുകയും നിർദേശങ്ങൾ സമർപ്പിക്കുകയും ചെയ്തു. കോവിഡ് കാരണം മരിക്കുന്നവരുടെ മൃതദേഹം മതനിയമങ്ങൾ അനുസരിച്ച് കർമങ്ങൾ നടത്താൻ അനുവദിക്കണമെന്ന് മുഖ്യമന്ത്രിയോടും ആരോഗ്യമന്ത്രി കെ കെ ശൈലജയോടും നേതാക്കൾ ആവശ്യപ്പെട്ടു. സമസ്തയുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്നും അനുകൂലമായ നടപടി സ്വീകരിക്കാമെന്നും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉറപ്പു നൽകി.
മന്ത്രി കെ ടി ജലീൽ, സമസ്ത സംവരണ സംരക്ഷണ സമിതി ചെയർമാൻ ഡോ. എൻ എ എം ഖാദർ, ജനറൽ കൺവീനർ മുസ്തഫ മുണ്ടുപാറ, സമസ്ത മാനേജർ കെ മോയിൻകുട്ടി എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക