കണ്ണൂർ : ചെറുകിട വ്യവസായ യൂണിറ്റുകളിലൂടെ സംസ്ഥാനത്ത് 5700 കോടി രൂപയുടെ നിക്ഷേപമുണ്ടായതായി വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന് പറഞ്ഞു. പാപ്പിനിശ്ശേരി ഏരിയാ വനിത മള്‍ട്ടി പര്‍പ്പസ്സ് ഇന്റസ്ട്രിയല്‍ സഹകരണ സംഘ രൂപീകരണ പ്രഖ്യാപന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
61,282 ചെറുകിട വ്യവസായ യൂണിറ്റുകളിലൂടെ 5700 കോടി രൂപയുടെ നിക്ഷേപമുണ്ടാവുകയും 2,14,500 ല്‍പ്പരം തൊഴിലുകള്‍ സൃഷ്ടിക്കുകയും ചെയ്തു. കൊവിഡ് പ്രതിസന്ധികളെ തരണം ചെയ്ത് മുന്നേറാനും വാണിജ്യ വ്യവസായ മേഖലയ്ക്ക് ശക്തി പകരാനും സര്‍ക്കാരിന് കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
വ്യവസായ മേഖലയില്‍ സ്ത്രീകളുടെ തൊഴില്‍ സാധ്യകള്‍ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പാപ്പിനിശ്ശേരി ഏരിയ വനിത മള്‍ട്ടി പര്‍പ്പസ് വ്യവസായ സഹകരണ സംഘം ഇരിണാവില്‍ ആരംഭിച്ചത്. വ്യവസായ വകുപ്പിന് കീഴിലാണ് സംഘം രജിസ്റ്റര്‍ ചെയ്തത്. ഡിസംബറോടെ പ്രവര്‍ത്തനം തുടങ്ങും.
ട്രാവന്‍കൂര്‍ സിമന്റ്സുമായി സഹകരിച്ച് വാള് പുട്ടി നിര്‍മ്മാണ യൂണിറ്റാണ് ആദ്യം ആരംഭിക്കുക. അസംസ്കൃത വസ്തുക്കള്‍ ലഭ്യമാക്കുന്നതിനും പുട്ടിയുടെ വിപണനത്തിനും വേണ്ട സഹായങ്ങള്‍ വ്യവസായ വകുപ്പ് നല്‍കും.
ടി വി രാജേഷ് എംഎല്‍എ അധ്യക്ഷത വഹിച്ചു. സഹകരണ സംഘത്തിന്റെ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് സംഘത്തിന്റെ ചീഫ് പ്രൊമോട്ടറായ കല്യാശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ പി ഓമനയ്ക്ക് എം എല്‍ എ കൈമാറി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ പഞ്ചായത്തംഗം പി പി ഷാജിര്‍, കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി വി ഗോവിന്ദന്, പാപ്പിനിശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി റീന തുടങ്ങിയവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക