ഐസോൾ: ഒരു കുടുംബത്തിലെ അഞ്ചുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തത്തിനൊപ്പം 20 വർഷം കഠിന തടവും. ഐസോൾ ജില്ലാ അഡിഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് കോടതി വിധിച്ചു. 2015ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. 43 കാരനായ കുറ്റവാളി ഇരകളെ കുത്തുക മാത്രമല്ല പലതവണ വെട്ടുകയും ചെയ്തെന്ന് കോടതി വ്യക്തമാക്കി.
2015 ജനുവരിയിൽ ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങളെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് സെക്ഷൻ 302 പ്രകാരം ജീവപര്യന്തം തടവിന് ശിക്ഷ വിധിച്ചു. ജീവപര്യന്തത്തിന് മുമ്പ് പ്രതി 20 വർഷത്തെ കഠിന തടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി.
ഐപിസി സെക്ഷൻ 449, സെക്ഷൻ 307 എന്നിവ പ്രകാരം ചെയ്ത കുറ്റങ്ങൾക്ക് നാലു ലക്ഷം രൂപ പിഴയടയ്ക്കാൻ കഴിയുന്നില്ലെങ്കിൽ അദ്ദേഹത്തിന് നാല് വർഷം കൂടി കഠിന തടവ് അനുഭവിക്കേണ്ടിവരും.
അഞ്ച് കൊലപാതകക്കേസുകൾക്ക് രണ്ട് ലക്ഷം രൂപ വീതവും പിഴ ചുമത്തിയിട്ടുണ്ട്. ഇതിൽ പരാജയപ്പെട്ടാൽ 10 വർഷം കൂടി ജീവപര്യന്തം തടവ് അനുഭവിക്കേണ്ടി വരും.
റിപ്പബ്ലിക് വെംഗ് പ്രദേശത്ത് താമസിക്കുന്ന ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങളെ കൊലപ്പെടുത്തിയതിനെത്തുടർന്ന് 2015 ലാണ് ഇയാൾ അറസ്റ്റിലായത്. മരപ്പണിക്കാരനും ഒപ്പം കശാപ്പുകാരനുമായ പ്രതി ഇതേ സ്ഥലത്തെ താമസക്കാരനാണ്.
കുടുംബനാഥൻ തന്നിൽ നിന്ന് ചില കമ്പനി ഉൽപ്പന്നങ്ങൾ വാങ്ങാൻ വിസമ്മതിച്ചതിന്റെ പ്രതികാരത്തിലാണ് 2015 ജനുവരി 9 ന് വീട്ടിൽ അതിക്രമിച്ച് കയറി അഞ്ചംഗ കുടുംബത്തെ കുത്തിയും വെട്ടിയും കൊലപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക