വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്റെ വിജയം അവസാനം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അംഗീകരിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നും നടപടിക്രമങ്ങളില്‍ കൃത്രിമം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.
കോടതികളില്‍ നിന്ന് തുടര്‍ച്ചയായി തിരിച്ചടി നേരിട്ടതോടെയാണ് ട്രംപിന് മനംമാറ്റം ഉണ്ടായത്. ബൈഡന്റെ വിജയം ട്വിറ്ററിലൂടെയാണ് ട്രംപ് സമ്മതിച്ചത്. ട്വീറ്റില്‍ ബൈഡന്റെ പേര് പോലും പറഞ്ഞില്ല എന്നതും ശ്രദ്ധേയമാണ്.
വോട്ടെണ്ണലിന് ചുമതലപ്പെടുത്തിയിരുന്ന, ഇടത് പാര്‍ട്ടിയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ കമ്പനി തെരഞ്ഞെടുപ്പ് നിരീക്ഷകരെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്ക് അടുപ്പിച്ചില്ല. ഞാന്‍ വലിയ മാര്‍ജിനില്‍ വിജയിച്ച ടെക്സാസിലെ ഇലക്ട്രോണിക്സ് വോട്ടിംഗ് മെഷീനുകളിലും സോഫ്ട് വെയറുകളിലും കൃത്രിമത്വം നടന്നു. മാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്യാതെ നിശബ്ദത പാലിച്ചു- തുടങ്ങിയ ആരോപണങ്ങളാണ് ട്രംപ് ട്വീറ്റിലൂടെ ഉന്നയിച്ചത്.
2016ല്‍ ട്രംപ് വന്‍ വിജയംനേടിയ നിര്‍ണായക സംസ്ഥാനങ്ങളില്‍ ഇത്തവണ ജോ ബൈഡന് മിന്നും വിജയമാണ് കാഴ്ചവെച്ചത്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും ഇന്ത്യന്‍ വംശജയുമായ കമലഹാരിസിന് 55 ലക്ഷത്തിലധികം വോട്ടാണ് ലഭിച്ചത്.
തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന ആക്ഷേപം രണ്ട് പാര്‍ട്ടികളുടെയും തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്നവര്‍ തള്ളിക്കളഞ്ഞു. അമേരിക്കയുടെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യതയ്ക്ക് തുരങ്കം വയ്ക്കാനും ബൈഡന്റെ വിജയം അട്ടിമറിയാണെന്ന് വരുത്തി തീര്‍ക്കാനുമാണ് ട്രംപ് ശ്രമിക്കുന്നതെന്ന് ഡെമോക്രാറ്റുകളും മറ്റ് വിമര്‍ശകരും ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക