ചെന്നൈ: ഈറോഡില്‍ ദലിത് ദമ്പതികളെ മേല്‍ജാതിയില്‍പെട്ട യുവാക്കള്‍ വീട്ടില്‍ കയറി വെട്ടിക്കൊന്നു. ദമ്പതികളുടെ മകളെ കമന്റടിച്ചതു നാട്ടുകാര്‍ ചോദ്യം ചെയ്തതാണ് കൊലപാതകത്തിന്റെ കാരണം.ഈറോഡ് കൊടുമുടിയിലാണ് ജാതിവെറി മൂത്തുള്ള ഇരട്ടക്കൊല.
വെള്ളിയാഴ്ച രാത്രിയാണു പ്രശ്നങ്ങളുടെ തുടക്കം. ഗ്രാമത്തിലെ നാടാര്‍ വിഭാഗത്തില്‍പെട്ട യുവാക്കള്‍ സൂര്യയെന്നയാളുടെ നേതൃത്വത്തില്‍ റോഡില്‍ നിന്നു പടക്കം പൊട്ടിച്ചു ദീപാവലി ആഘോഷിക്കുയായിരുന്നു. ഈസമയത്തു കൊല്ലപെട്ട രാമസാമിയുടെ 32 വയസുള്ള മകളും മരുമകനും കൊച്ചുകുട്ടിയും റോഡിലൂടെ കടന്നുപോയി.
സൂര്യയും കൂട്ടുകാരും അശ്ലീല കമന്റടിച്ചു. വിവരമറിഞ്ഞ രാമസാമി സൂര്യയുമായി വഴക്കിട്ടു. വഴക്കു മൂത്തപ്പോള്‍ ഗ്രാമീണര്‍ രാമസാമിക്കൊപ്പം ചേരുകയും യുവാക്കളെ മര്‍ദിക്കുയും ചെയ്തു. സംഭവ ശേഷം സൂര്യ വീട്ടിലേക്കു മടങ്ങി.
ദളിതു വിഭാഗത്തില്‍പെട്ട രാമസാമിയില്‍ നിന്ന് അടിവാങ്ങി വന്ന മകനെ സൂര്യയുടെ അച്ഛന് രൂക്ഷമായി വിമര്‍ശിച്ചു.ഇതില്‍ കലിപൂണ്ടു രാത്രി ഒരുമണിയോടെ സൂര്യയും സുഹൃത്തുക്കളും രാമസാമിയുടെ വീടാക്രമിച്ചു.
ഉറങ്ങികിടക്കുകയായിരുന്ന രാമസാമി, ഭാര്യ അരുകണി എന്നിവരെ വെട്ടിക്കൊന്നു. കൊലപാതകത്തിനു നേതൃത്വം കൊടുത്ത സൂര്യയെയും രണ്ടു സുഹൃത്തുക്കളെയും പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ബാക്കി പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക