കോഴിക്കോട്: കോഴിക്കോട് ശാന്തിനഗർ കോളനി നിവാസികൾ വർഷങ്ങളായി കടലാക്രമണഭീഷണിയിലാണ്. മഴക്കാലത്ത് രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ തിരമാല അടിച്ചുകയറുക പതിവാണ്. വർഷങ്ങളായുള്ള ആവശ്യങ്ങൾക്ക് പരിഹാരം ഉണ്ടാകാത്തതിനാൽ തദ്ദേശതിരഞ്ഞെടുപ്പിൽ വോട്ട് ബഹിഷ്കരിക്കാനാണ് ഒരു വിഭാഗം കോളനി നിവാസികളുടെ തീരുമാനം.
കോഴിക്കോട് ഭട്ട് റോഡ് ബീച്ചിനു സമീപത്താണ് 300 ഓളം കുടുംബങ്ങൾ താമസിക്കുന്ന ശാന്തിനഗർ കോളനി. തിരമാലകളെ ഭയന്നാണ് ഇവർ ജീവിക്കുന്നത്. നിരവധി വീടുകൾ ഇതിനകം തകർന്നു. വീടുകളിലേക്കു വെള്ളം കയറിയാൽ അത് വരെ സ്വരുകൂട്ടിയതെല്ലാം ഒലിച്ചു പോകും. കടൽ നിക്ഷേപിച്ചു മടങ്ങിയ മാലിന്യം മാത്രമാകും ബാക്കി.വർഷങ്ങളുടെ പോരാട്ട ഫലമായി നിരവധി കുടുംബങ്ങൾക്ക് വീട് ലഭിച്ചു. എന്നാൽ, ഇന്നും നിരവധി കുടുബങ്ങളാണ് അപേക്ഷയുമായി കാത്തിരിക്കുന്നത്.
മത്സ്യബന്ധനം ഉപജീവനമാർഗം ആയതിനാൽ മറ്റൊരിടത്തേക്ക് മാറി താമസിക്കാനാകില്ല. വരുന്ന തെരഞ്ഞെടുപ്പിൽ വോട്ട് തേടി ആരും വീട്ടു പടികൾ എത്തരുതെന്ന് ഇവർ പറയുന്നു. തെരുവ് വിളക്കുകൾ , നടപ്പാത എന്നിങ്ങനെ നിരവധി ആവശ്യങ്ങൾ ഇനിയുമുണ്ടെങ്കിൽ അടച്ചുറപ്പുള്ള ഒരു വീടെങ്കിലും ഒരുക്കിതരാൻ ജനപ്രതിനിധികൾ തയാറാകണം എന്നാണ് ഇവരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക