ഡല്‍ഹി: 11 വര്‍ഷത്തിന് ശേഷവും രവീന്ദ്ര ജഡേജ തരംതാഴ്ത്തലിന് വിധേയമാവുന്നതായി ഇന്ത്യന്‍ മുന്‍ താരം മുഹമ്മദ് കൈഫ്. ഇപ്പോള്‍ ലഭിക്കുന്നതിലും കൂടുതല്‍ ബഹുമാനം ജഡേജ അര്‍ഹിക്കുന്നതായി കൈഫ് പറഞ്ഞു.
തുടരെ രണ്ട് കളികളിലായി ജഡേജ കാണിച്ച് തരികയാണ് വൈറ്റ്ബോള്‍ ക്രിക്കറ്റില്‍ ടീമിന് എത്രമാത്രം മൂല്യമുള്ള താരമാണ് താനെന്ന്. ഇന്ത്യയെ വലിയ രീതിയില്‍ ജഡേജയുടെ അസാന്നിധ്യം ബാധിക്കും എന്നാണ് കരുതുന്നത് എന്നും കൈഫ് പറഞ്ഞു.
ഇന്ത്യയുടെ കഴിഞ്ഞ രണ്ട് കളിയിലും ഏഴാം സ്ഥാനത്ത് ബാറ്റിങ്ങിന് ഇറങ്ങിയ ജഡേജ ഇന്ത്യയെ തുണച്ചിരുന്നു. ആദ്യ ടി20യില്‍ ജഡേജയാണ് ഇന്ത്യയെ 161 എന്ന മാന്യമായ സ്കോറിലേക്ക് എത്തിച്ചത്. 17ാം ഓവറില്‍ ഹര്‍ദിക് പാണ്ഡ്യ മടങ്ങുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ.
ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിലും ജഡേജ ഇന്ത്യയുടെ രക്ഷക്കെത്തിയിരുന്നു. ഹര്‍ദിക്കിന് ഒപ്പം നിന്ന് 150 റണ്‍സിന്റെ കൂട്ടുകെട്ടാണ് അവിടെ ജഡേജ സൃഷ്ടിച്ചത്. 302 എന്ന സ്കോര്‍ ഓസ്ട്രേലിയക്ക് മുന്പില് വെക്കാനും, വൈറ്റ് വാഷ് എന്ന നാണക്കേട് ഒഴിവാക്കാനും ഇന്ത്യയെ തുണച്ചത് ഈ കൂട്ടുകെട്ടാണ്.
നിര്‍ണായക ഘട്ടങ്ങളില്‍ ഇന്ത്യയുടെ രക്ഷയ്ക്ക് എത്തുമ്പോഴും മഞ്ജരേക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ ജഡേജയെ വിമര്‍ശിച്ച് എത്തിയിരുന്നു.
ജഡേജയെ പോലുള്ളവര്‍ ഒരിക്കലും തന്റെ ടീമില്‍ ഭാഗമാവില്ലെന്നായിരുന്നു മഞ്ജരേക്കറുടെ പ്രതികരണം. 2009ലാണ് ജഡേജ ഇന്ത്യക്ക് വേണ്ടി ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക