ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ എലൂരുവിൽ അജ്ഞാതരോഗം പടർന്നത് കുടിവെള്ളത്തിൽ ലോഹം കലർന്നതുമൂലമെന്ന് പ്രാഥമിക നിഗമനം.
രോഗികളുടെ രക്തപരിശോധനയിൽ നിക്കൽ, ലെഡ് തുടങ്ങിയവയുടെ കൂടിയ സാന്നിധ്യവും കുടിവെള്ളത്തിൽ കീടനാശിനിയും കണ്ടെത്തി. ഇതുവരെ 561 പേർക്കാണ് രോഗം റിപ്പോർട്ടുചെയ്തത്. ഇതിൽ 45 വയസ്സുള്ള ഒരാൾ മരിക്കുകയും ചെയ്തു.
ശനിയാഴ്ചയോടെയാണ് രോഗം പടരാൻ തുടങ്ങിയത്. ഛർദിക്കുശേഷം അപസ്മാരത്തോടെ കുഴഞ്ഞുവീഴുകയാണ് ലക്ഷണം. മംഗളഗിരി എയിംസിലെ ഡയറക്ടർ രാകേഷ് കാക്കറുടെ നേതൃത്വത്തിൽ ഡോക്ടർമാരുൾപ്പെടെയുള്ള വിദഗ്ധസംഘമാണ് പരിശോധന നടത്തിയത്.
കണ്ണൂരിൽ വാഹനം ഇടിച്ച് യുവാവ് മരിച്ച കേസ്; ഒന്നര മാസത്തിന് ശേഷം ഡ്രൈവർ പിടിയിൽ
കണ്ടെത്തലുകൾ ഉൾപ്പെടുന്ന റിപ്പോർട്ട് ആന്ധ്രാ മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിക്ക് സമർപ്പിച്ചു. കുടിവെള്ളത്തിൽ എങ്ങനെ ലോഹം കലർന്നുവെന്നത് ഡൽഹി എയിംസിലെ വിദഗ്ധരും അന്വേഷിക്കുന്നുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്നും ഗവേഷകർ പറഞ്ഞു.
കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയയുടെ അംശം കൂടുതലായി കണ്ടെത്തിയിട്ടില്ല. തിങ്കളാഴ്ചത്തേതിനെ അപേക്ഷിച്ച് ചൊവ്വാഴ്ച രോഗബാധ കുറഞ്ഞിട്ടുണ്ട്. 73 പേർക്കാണ് ചൊവ്വാഴ്ച രോഗം റിപ്പോർട്ട് ചെയ്തത്. രോഗത്തിന്റെ ഉറവിടത്തെക്കുറിച്ചന്വേഷിക്കാൻ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലർ ബയോളജിയെയും (സിസിഎംബി) ചുമതലപ്പെടുത്തിയിട്ടുണ്ട്.
സ്ഥിതിഗതികൾ വിലയിരുത്താൻ മൂന്നംഗ കേന്ദ്രസംഘം ചൊവ്വാഴ്ച എലൂരിലെത്തിയിരുന്നു. ലോകാരോഗ്യസംഘടനയും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. സ്ഥലത്തുനിന്നു ശേഖരിച്ച പച്ചക്കറി, പാൽ, സിറം സാംപിളുകളുടെ പരിശോധനാഫലം വരാനുണ്ട്. എലൂരുവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും തുറന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക