ഡൽഹി: തർക്കം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടയിൽ കുത്തേറ്റ് ഒരാൾ മരിച്ചു. നീരജ് എന്നയാളാണ് കൊല്ലപ്പെട്ടത്. 22 തവണ കുത്തേറ്റാണ് ഇയാൾ മരിച്ചത്. ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരായ രണ്ട് പേർക്കും പരിക്കേറ്റിട്ടുണ്ട്.
നീരജിന്റെ സുഹൃത്തുക്കളായ മുകേഷ്, രാകേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ആശുപത്രിയിലെ സെക്യൂരിറ്റി ജോലിയുമായി ബന്ധപ്പെട്ട തർക്കമാണ് നീരജിന്റെ കൊലപാതകത്തിൽ കലാശിച്ചത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, കൃഷ്ണൻ, രവി എന്നിവർ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരായിരുന്നു. കോൺട്രാക്ട് ജീവനക്കാരായ കൃഷ്ണനെയും രവിയേയും ജോലിയിൽ നിന്ന് പിരിച്ചുവിട്ട് പകരം മുകേഷിനും രാകേഷിനും ജോലി നൽകി. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ എത്തിയത്.
ഡ്യൂട്ടി കഴിഞ്ഞ് പോകുകയായിരുന്ന മുകേഷിനും രാകേഷിനുമൊപ്പം നീരജും ഉണ്ടായിരുന്നു. ഈ സമയത്ത് കൃഷ്ണനും രവിയും ചേർന്ന് ആക്രമിക്കുകയായിരുന്നു. തർക്കം പരിഹരിക്കാൻ ശ്രമിച്ച നീരജിനെ കൃഷ്ണനും രവിയും ചേർന്ന് കുത്തുകയായിരുന്നു. ആക്രമണത്തിൽ മുകേഷിനും രാകേഷിനും പരിക്ക് പറ്റി.
ബുധനാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്. കൃഷ്ണനും രവിക്കുമൊപ്പം പ്രായപൂർത്തിയാകാത്ത ഒരാൾ കൂടി ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. സംഭവത്തിൽ കൊലപാതകത്തിന് കേസെടുത്ത പൊലീസ് കൃഷ്ണനേയും രവിയേയും അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത ആളേയും പൊലീസ് പിടികൂടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക