തിരുവനന്തപുരം: സംസ്ഥാനത്ത് ഉന്നത പദവി വഹിക്കുന്ന നേതാവിനെതിരെ സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയും സരിത്തും കസ്റ്റംസിന് നൽകിയ മൊഴി പുറത്ത്. പണം അടങ്ങിയ ബാഗ് നേതാവ് തന്റെ ഔദ്യോഗിക വസതിയിൽ വച്ചാണ് തങ്ങൾക്കു കൈമാറിയതെന്നും അത് യു.എ.ഇ കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥനു കൈമാറിയെന്നുമുള്ള ഗുരുതര മൊഴിയാണ് കസ്റ്റംസിന് നൽകിയിരിക്കുന്നത്.
ഡോളർ കടത്തിൽ ഈ നേതാവിനു പങ്കുണ്ടെന്ന് പ്രതികൾ മൊഴി നൽകിയതിനു പിന്നാലെയാണ് പുതിയ മൊഴിയും പുറത്തുവന്നിരിക്കുന്നത്.
നേതാവ് ആദ്യം പേട്ടയിലുള്ള ഒരു പ്രവാസിയുടെ ഫ്ലാറ്റിൽ എത്താനാണ് തന്നോട് ആവശ്യപ്പെട്ടതെന്ന് സ്വപ്ന പറയുന്നു. നാലാം നിലയിലെ ഫ്ലാറ്റിൽ സരിത്തിനെയും കൂട്ടി ചെല്ലുമ്പോൾ നേതാവ് ഗസൽ കേട്ടിരിക്കുകയായിരുന്നു.
അവിടെനിന്നു സ്വപ്നയുടെ വാഹനത്തിലാണ് ഔദ്യോഗിക വസതിയിലേക്കു പോയത്. ഔദ്യോഗിക വസതിയിൽവച്ച് നേതാവ് നൽകിയ പണം അടങ്ങിയ ബാഗ് സ്വപ്ന വാങ്ങി തന്നെ ഏൽപിച്ചെന്നും കോൺസുലേറ്റിലെ ഉന്നതനു നൽകണമെന്നു പറഞ്ഞെന്നുമാണ് സരിത്തിന്റെ മൊഴി. സരിത്തിന്റെ മൊഴി സ്വപ്നയും ശരിവച്ചിട്ടുണ്ട്.
ലണ്ടനിലുള്ള മലയാളി ദമ്പതികളുടേതാണ് പേട്ടയിലെ ഫ്ലാറ്റ്. പണം കൈമാറിയെന്നു പറയുന്ന കാലത്ത് ആരാണ് ഈ ഫ്ലാറ്റ് ഉപയോഗിച്ചിരുന്നതെന്നും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക